യാഥാർത്ഥ്യങ്ങളെ വിലയിരുത്തുന്നതിലെ രീതിശാസ്ത്രം

ഫിത്‌നകളും ആശയക്കുഴപ്പങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഓരോ ദിവസവും മുസ്‌ലിം ഉമ്മത്തിനെ ലക്ഷ്യം വെച്ചുകൊണ്ട് വ്യത്യസ്തങ്ങളായ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. ശരിയും തെറ്റും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്ന ഈ സന്ദർഭത്തിൽ, ഒരു മുസ്‌ലിം തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ വിലയിരുത്തണം എന്നത് അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഈ വിഷയത്തിൽ, വിശ്രുത പണ്ഡിതനായ ശൈഖ് സ്വാലിഹ് ബ്നു അബ്ദിൽ അസീസ് ആലു ശൈഖ് حفظه الله നടത്തിയ ഒരു വിലപ്പെട്ട പ്രഭാഷണമാണ് ഈ ലേഖനത്തിന് ആധാരം. ഒരു മുസ്‌ലിം തൻ്റെ ചിന്താരീതിക്ക് എങ്ങനെ രൂപം നൽകണം, സംഭവങ്ങളെ വിശകലനം ചെയ്യുമ്പോൾ എന്തെല്ലാം അടിസ്ഥാനങ്ങൾ പാലിക്കണം, ഏതൊക്കെ സ്വാധീനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം എന്ന് ഈ പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. വിശുദ്ധ ഖുർആനിൻ്റെയും തിരുസുന്നത്തിൻ്റെയും സലഫുസ്സ്വാലിഹുകളുടെ മാർഗ്ഗത്തിൻ്റെയും അടിസ്ഥാനത്തിൽ കാര്യങ്ങളെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം വിവേകത്തോടെയും ശറഇയ്യായ അടിസ്ഥാനത്തിലും യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഒരു മുതൽക്കൂട്ടായിരിക്കും.

ആമുഖം

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അമ്പിയാക്കളുടെയും (عليهم السلام), സ്വഹാബത്തിന്റെയും, ഖുലഫാഉറാഷിദുകളുടെയും, അവരെ പിൻപറ്റിയവരുടെയും മാർഗ്ഗം വിജ്ഞാനം, കർമ്മം, ആരാധന എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്. അതോടൊപ്പം തന്നെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു രീതിയും അതിലുണ്ട്. ഇക്കാരണത്താലാണ് അല്ലാഹുﷻ വിശുദ്ധ ഖുർആനിൽ സത്യവിശ്വാസികളോട് പ്രപഞ്ചത്തെക്കുറിച്ചും, അവർക്ക് ചുറ്റുമുള്ളവയെക്കുറിച്ചും, സ്വന്തം ശരീരത്തെക്കുറിച്ചും ചിന്തിക്കുവാനും മനസ്സിലാക്കുവാനും പ്രേരിപ്പിച്ചത്. പല ആയത്തുകളും അവസാനിക്കുന്നത് “ചിന്തിക്കുന്ന ജനതയ്ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”, “ബുദ്ധിയുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്” എന്നൊക്കെ പറഞ്ഞുകൊണ്ടാണ്.

അതുകൊണ്ട് ബുദ്ധിയും ചിന്തയും വളരെ പ്രധാനമാണ്. അല്ലാഹുവിൻ്റെ തെളിവുകളും, അവൻ പ്രവാചകന്മാർക്ക് നൽകിയ ദൃഷ്ടാന്തങ്ങളും സ്ഥിരപ്പെട്ടത് ബുദ്ധിയുള്ളവർ അവരുടെ ബുദ്ധിയെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്. അങ്ങനെയാണ് അത് അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തവും തെളിവുമാണെന്ന് അവർ മനസ്സിലാക്കിയത്. നബിﷺയുടെ ഇസ്റാഅ്, മിഅ്റാജ് എന്നിവയെക്കുറിച്ച് അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതിന് ഉദാഹരണമാണ്. ഒരൊറ്റ രാത്രികൊണ്ട് ആകാശത്തേക്ക് പോയി തിരിച്ചു വന്നതിനെക്കുറിച്ച് താങ്കൾ എങ്ങനെ വിശ്വസിക്കുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അതിനേക്കാൾ വിദൂരമായ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിൻ്റെ അരികിലിരിക്കുമ്പോൾ ആകാശത്ത് നിന്ന് അദ്ദേഹത്തിന് വഹ്‌യ് (ദിവ്യബോധനം) വരുന്നു. ചിന്തയിലും കാര്യങ്ങളെ നോക്കിക്കാണുന്നതിലുമുള്ള ശരിയായ രീതിശാസ്ത്രം (മൻഹജ്) കാരണമാണിത്. കാരണം, മൻഹജ് ശരിയായാൽ സംശയങ്ങൾ പിന്തിരിഞ്ഞുപോകും, അവയ്ക്ക് സ്ഥാനമുണ്ടാകില്ല.

എല്ലാ കാര്യങ്ങൾക്കും ഒരു രീതിശാസ്ത്രമുണ്ട്

നമുക്കറിയാവുന്നതുപോലെ, ഇന്ന് ജീവിതത്തിലെ ഏതൊരു കാര്യമെടുത്താലും അതിന് ശരിയായ ഫലങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന ഒരു രീതിശാസ്ത്രമുണ്ട്. അത് വിജ്ഞാനപരമായ വിഷയങ്ങളിലായാലും കർമ്മപരമായ വിഷയങ്ങളിലായാലും ശരി.

ഉദാഹരണത്തിന്, നമ്മൾ പറയുന്നു:

  • വിശ്വാസത്തിന്റെ മൻഹജ്: എങ്ങനെയാണ് ഒരു വിശ്വാസകാര്യം സ്ഥിരപ്പെടുന്നത്? എങ്ങനെയാണ് നാമത് പഠിക്കേണ്ടത്? എങ്ങനെയാണ് പ്രമാണങ്ങളെ സ്വീകരിക്കേണ്ടത്? എങ്ങനെയാണ് അത് മനസ്സിലാക്കേണ്ടത്?
  • ഫിഖ്ഹിന്റെ മൻഹജ്: പണ്ഡിതന്മാർ അതിനായി ‘ഉസ്വൂലുൽ ഫിഖ്ഹ്’ എന്ന വിജ്ഞാനശാഖ രൂപപ്പെടുത്തി.
  • ഹദീസിന്റെ മൻഹജ്: അതിനായി ‘മുസ്ത്വലഹുൽ ഹദീസ്’ എന്ന വിജ്ഞാനശാഖയുണ്ട്.
  • സീറയുടെ (പ്രവാചകചരിത്രം) മൻഹജ്: അതിനായി ‘ഉസ്വൂലുസ്സീറ’ ഉണ്ട്.
  • ചരിത്രത്തിന്റെ മൻഹജ്: അതിനായി ‘മുസ്ത്വലഹുത്താരീഖ്’ ഉണ്ട്.
  • അറബി ഭാഷയ്ക്ക്: വ്യാകരണ നിയമങ്ങളുണ്ട് (നഹ്‌വ്).
  • അലങ്കാര ശാസ്ത്രത്തിന്: ബലാഗയുണ്ട്.
  • തഫ്സീറിന്: ഉലൂമുൽ ഖുർആൻ ഉണ്ട്.

ഇങ്ങനെ ധാരാളം വിഷയങ്ങളിൽ കൃത്യമായ രീതിശാസ്ത്രങ്ങളുണ്ട്.

അതുപോലെത്തന്നെ, സൽസ്വഭാവത്തിലും ആരാധനകളിലും സലഫുകൾ ഒരു മാർഗ്ഗം വരച്ചുകാണിച്ചിട്ടുണ്ട്. അതിലൂടെ ശരിയും തെറ്റും വേർതിരിച്ചറിയാൻ സാധിക്കും. നബിﷺയുടെ അരികിൽ മൂന്നുപേർ വന്ന് അവിടുത്തെ ആരാധനകളെക്കുറിച്ച് ചോദിച്ച സംഭവം ഓർക്കുക. അതിനെക്കുറിച്ച് കേട്ടപ്പോൾ അവർക്കത് വളരെ കുറഞ്ഞുപോയതായി തോന്നി. അവരിലൊരാൾ പറഞ്ഞു: “ഞാൻ രാത്രി മുഴുവൻ നമസ്കരിക്കും, ഉറങ്ങുകയില്ല.” മറ്റൊരാൾ പറഞ്ഞു: “ഞാൻ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കും, നോമ്പ് ഒഴിവാക്കുകയില്ല.” മൂന്നാമൻ പറഞ്ഞു: “ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയില്ല.” ഇതറിഞ്ഞ നബിﷺ അവർക്ക് ശരിയായ മാർഗ്ഗവും ചിന്താരീതിയും പഠിപ്പിച്ചുകൊടുത്തു. അവിടുന്ന് പറഞ്ഞു: എന്നാൽ ഞാൻ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ട്, നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്യാറുണ്ട്, ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്. ആരെങ്കിലും എൻ്റെ ചര്യയെ അവഗണിച്ചാൽ അവൻ എന്നിൽപ്പെട്ടവനല്ല.

അതുകൊണ്ട്, വിജ്ഞാനത്തിലും കർമ്മത്തിലും ശരിയായ മാർഗ്ഗം (മൻഹജ്) പിന്തുടരുക എന്നത് സ്വിറാത്തുൽ മുസ്തഖീമിലൂടെ (നേരായ പാത) സഞ്ചരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

ഒരു ചിന്താരീതിയുടെ ആവശ്യകതയും പ്രയോജനങ്ങളും

ഇത്തരമൊരു രീതിശാസ്ത്രത്തിന്റെ പ്രയോജനം, ഓരോ ദിവസവും ഓരോ വിഷയത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങളും വിധികളും ഉണ്ടാകുന്നതിൽ നിന്ന് ഒരു മുസ്‌ലിമിനെ അത് സംരക്ഷിക്കുന്നു എന്നതാണ്. ചിന്താരീതി ശരിയും, ഖുർആനിനും സുന്നത്തിനും സലഫുകളുടെ മാർഗ്ഗത്തിനും പണ്ഡിതന്മാരുടെ നിർദ്ദേശങ്ങൾക്കും അനുസൃതവുമാണെങ്കിൽ, ഒരു വ്യക്തി തെറ്റുകളിൽ നിന്ന് സംരക്ഷിക്കപ്പെടും.
പണ്ഡിതന്മാർ ഉസ്വൂലുൽ ഫിഖ്ഹ്, ഉസ്വൂലുൽ ഹദീസ്, ഉസ്വൂലുത്തഫ്സീർ തുടങ്ങിയ വിജ്ഞാനശാഖകളെ നിർവചിച്ചത്, വിജ്ഞാനപരമായ കാര്യങ്ങളിൽ തെറ്റുപറ്റുന്നതിൽ നിന്ന് സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് അവയെന്നാണ്.

അതുപോലെത്തന്നെ, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെയും ദൈനംദിന ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെയും ഒരു മുസ്‌ലിം എങ്ങനെ സമീപിക്കണം എന്നതിനും ഒരു രീതിശാസ്ത്രം ആവശ്യമാണ്. അതുകൊണ്ടാണ് ഈ പ്രഭാഷണത്തിന് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിന്താരീതി, അഥവാ ഒരു മുസ്‌ലിം യാഥാർത്ഥ്യത്തെ എങ്ങനെ മനസ്സിലാക്കണം എന്ന് പേര് നൽകിയത്.

ഇന്നത്തെ ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണ്. പല മുസ്‌ലിംകളും യാഥാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവരാണ്; രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ, ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾ, രാജ്യങ്ങളെക്കുറിച്ച്, പണ്ഡിതന്മാരെക്കുറിച്ച്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച്, യുവാക്കളെക്കുറിച്ച്, മുതിർന്നവരെക്കുറിച്ച്, ചാരിറ്റി സ്ഥാപനങ്ങളെക്കുറിച്ച്, ഉമ്മത്തിന്റെ മോചനമാർഗ്ഗത്തെക്കുറിച്ച്, അങ്ങനെ പലതിനെക്കുറിച്ചും.

എന്നാൽ പലർക്കും ഓരോ വിഷയത്തിലും ഓരോ നിലപാടാണ്, ഓരോ പ്രശ്നത്തിലും ഓരോ അഭിപ്രായമാണ്. ഇത് അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ശറഇന്റെ അടിസ്ഥാന തത്വങ്ങൾ അനുസരിച്ച്, നമ്മുടെ ചിന്താരീതി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സലഫുസ്സ്വാലിഹുകളുടെ മാർഗ്ഗത്തിൽ നിന്നും ഉമ്മത്തിലെ പണ്ഡിതന്മാരും വിവേകികളും സ്വീകരിച്ച പൊതുവായ രീതിയിൽ നിന്നും ഉരുത്തിരിഞ്ഞതായിരിക്കണം. നബിﷺ പറഞ്ഞതുപോലെ: “നിങ്ങളിൽ ജീവിച്ചിരിക്കുന്നവർക്ക് ധാരാളം ഭിന്നതകൾ കാണാൻ സാധിക്കും. അപ്പോൾ നിങ്ങൾ എൻ്റെ സുന്നത്തിനെയും എൻ്റെ ശേഷം വരുന്ന സച്ചരിതരായ ഖലീഫമാരുടെ സുന്നത്തിനെയും മുറുകെ പിടിക്കുക.”

അതുകൊണ്ട്, ഈ ഉമ്മത്തിന് യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഒരു രീതിശാസ്ത്രം ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ എത്ര മാറിയാലും, നൂറ് വർഷം മുൻപായാലും, അഞ്ഞൂറ് വർഷം മുൻപായാലും, ആയിരം വർഷം മുൻപായാലും, ഇന്നായാലും, നാളെയായാലും, ചിന്തയിൽ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രഭാഷണത്തിലൂടെ ഈ രീതിശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും ഞാൻ വിവരിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല. കാരണം, ഈ വിജ്ഞാനശാഖക്ക് അടിസ്ഥാനമിടാനും അത് ക്രോഡീകരിക്കാനും പണ്ഡിതന്മാരുടെയും പ്രബോധകരുടെയും വിദ്യാർത്ഥികളുടെയും വിവേകമതികളുടെയും ഒരു വലിയ സംഘം തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. അങ്ങനെ നമ്മുടെ വിദ്യാഭ്യാസത്തിലും, സർവ്വകലാശാലകളിലും, പൊതുവിദ്യാഭ്യാസത്തിലും, പ്രബോധകരുടെ രീതിയിലും, പള്ളികളിലും, യുവാക്കൾക്കിടയിലും, പൊതുജനങ്ങൾക്കിടയിലും ശരിയായ ചിന്താരീതിക്ക് അടിസ്ഥാനമിടാൻ സാധിക്കണം. അങ്ങനെ ഓരോ വ്യക്തിക്കും തൻ്റെ ദീനിൽ സുരക്ഷിതത്വം ലഭിക്കും.

അതുകൊണ്ട് നമ്മൾ ഓരോരുത്തരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ‘എങ്ങനെ രക്ഷപ്പെടാം’ എന്നതാണ്. സലഫുകൾ പറഞ്ഞതുപോലെ, “നശിച്ചുപോയവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം, മറിച്ച് രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിലാണ് അത്ഭുതം.” നാശത്തിൻ്റെയും വഴികേടിൻ്റെയും വഴികൾ ധാരാളമാണ്. എന്നാൽ രക്ഷയുടെ അടയാളങ്ങളിൽ ഏറ്റവും പ്രധാനം അല്ലാഹുവിൻ്റെ തൗഫീഖും സഹായവുമാണ്. പിന്നീട് അതിനുള്ള കാരണങ്ങൾ നാം കണ്ടെത്തണം. അതിലൊന്നാണ് നബിﷺ ഏറ്റവും ഉത്തമമെന്ന് സാക്ഷ്യപ്പെടുത്തിയ സലഫുകളുടെ മാർഗ്ഗം മുറുകെ പിടിക്കൽ.

خَيْرُكُمْ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

നിങ്ങളിൽ ഏറ്റവും ഉത്തമർ എൻ്റെ നൂറ്റാണ്ടിലുള്ളവരാണ്, പിന്നീട് അവരെ തുടർന്നുവരുന്നവർ, പിന്നീട് അവരെ തുടർന്നുവരുന്നവർ.

അതുകൊണ്ട് നമുക്ക് ഈ രീതിശാസ്ത്രം ആവശ്യമാണ്. ഈ പ്രഭാഷണം അതിലെ ചില അടയാളങ്ങൾ വ്യക്തമാക്കാൻ വേണ്ടിയുള്ളതാണ്.ഒരു രീതിശാസ്ത്രം രൂപീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

1. സുരക്ഷിതത്വവും രക്ഷയും: സ്വർഗ്ഗത്തിലേക്ക് അടുക്കാനും നരകത്തിൽ നിന്ന് അകലാനും സാധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ

അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. (ഖു൪ആന്‍:3/185)

2. തന്നിഷ്ടങ്ങളിൽ നിന്ന് അകന്നുനിൽക്കൽ: മുസ്‌ലിമിന്റെ നിലപാട് തന്നിഷ്ടത്തിന്റെയോ വൈകാരിക സ്വാധീനങ്ങളുടെയോ അടിസ്ഥാനത്തിലാകാതിരിക്കാൻ ഇത് സഹായിക്കുന്നു.

3. നിലപാടുകളിലെ ഐക്യം: കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും നിലപാടുകളിലും ഐക്യമുണ്ടാകാൻ ഇത് സഹായിക്കുന്നു. ഓരോ പുതിയ സംഭവങ്ങളിലും നിലപാടുകൾ മാറിക്കൊണ്ടിരുന്നാൽ, ദീനിൽ നിന്ന് നാം സ്വീകരിച്ച ഒരു സ്ഥിരമായ മാർഗ്ഗം നമുക്കില്ല എന്നാണർത്ഥം.

4. കാര്യങ്ങളെ ശരിയായി വിലയിരുത്തൽ: ഇത് കാര്യങ്ങളെ ശരിയായി വിലയിരുത്താൻ സഹായിക്കുന്നു. ഇത് നല്ലതാണ്, ഇത് ചീത്തയാണ്, ഇത് സത്യമാണ്, ഇത് അസത്യമാണ് എന്നിങ്ങനെയുള്ള വിധികൾ ശരിയായ അടിസ്ഥാനത്തിലായിരിക്കും.

5. തെറ്റായ ധാരണകളിൽ നിന്ന് സംരക്ഷണം: ശരീഅത്തിൽ ഇല്ലാത്ത കാര്യങ്ങൾ ശരീഅത്തിലേക്ക് ചേർക്കുന്നതിൽ നിന്ന് ഇത് സംരക്ഷിക്കുന്നു. ഇന്ന് പലരും “ഇതാണ് ഇസ്‌ലാം”, “ഇസ്‌ലാം ഇങ്ങനെയാണ് പറയുന്നത്” എന്നൊക്കെ അവകാശപ്പെടുന്നു. എന്നാൽ പല അഭിപ്രായങ്ങളും പരസ്പരം വൈരുദ്ധ്യമുള്ളവയാണ്.

6. സത്യവും അസത്യവും വേർതിരിക്കൽ: ഒരു മുസ്‌ലിമിന്റെ ലക്ഷ്യം സത്യത്തെ കണ്ടെത്തുകയും അതിൽ ഉറച്ചുനിൽക്കുകയും അതിലേക്ക് ക്ഷണിക്കുകയുമാണ്. ശരിയായ ചിന്താരീതിയിലൂടെയേ അത് സാധ്യമാകൂ.

ശരിയായ ചിന്തയെ സ്വാധീനിക്കുന്ന പൊതുവായ അടിസ്ഥാനങ്ങൾ

ശരിയായ ചിന്താരീതിക്ക് സഹായകമാകുന്ന ചില പൊതുവായ അടിസ്ഥാനങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്:

ഒന്ന്: ഫിത്‌നകളെ (കുഴപ്പങ്ങളെ) സൂക്ഷിക്കുക

വാക്കിലോ പ്രവൃത്തിയിലോ ഉള്ള ഫിത്‌നകളെ നാം സൂക്ഷിക്കണം. അത് നമ്മെ സംബന്ധിച്ചായാലും നമ്മുടെ സമൂഹത്തെ സംബന്ധിച്ചായാലും ശരി. അതുകൊണ്ടാണ് നബിﷺ പറഞ്ഞത്:

ما أنت محدثاً قوماً حديثاً لا تبلغه عقولهم إلا كان لبعضهم فتنة

ഒരു ജനതയ്ക്ക് അവരുടെ ബുദ്ധിക്ക് ഉൾക്കൊള്ളാനാവാത്ത ഒരു കാര്യം നീ പറഞ്ഞുകൊടുത്താൽ, അത് അവരിൽ ചിലർക്ക് ഫിത്‌നയായിത്തീരാതിരിക്കില്ല. (ബുഖാരി)

ഫിത്‌നകളിൽ നിന്നും അതിൻ്റെ കാരണങ്ങളിൽ നിന്നും അകന്നുനിൽക്കാൻ നാം കൽപ്പിക്കപ്പെട്ടവരാണ്. അതുകൊണ്ട്, ശരിയായ ചിന്തയിലേക്ക് എത്താനുള്ള നമ്മുടെ രീതിശാസ്ത്രത്തിൽ ഫിത്‌നകളിൽ നിന്ന് അകന്നുനിൽക്കുകയും സമാധാനത്തിനായി പരിശ്രമിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഫിത്‌നയിലേക്കും അഭിപ്രായവ്യത്യാസങ്ങളിലേക്കും മുസ്‌ലിംകൾക്കിടയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നാം അടിസ്ഥാനപരമായി വിട്ടുനിൽക്കണം.
എന്നാൽ ഒരാൾ വന്ന്, “എനിക്കതൊന്നും പ്രശ്നമല്ല, ഫിത്‌നയുണ്ടായാലും ഇല്ലെങ്കിലും എനിക്ക് കാര്യം സാധിക്കണം. സ്വഹാബികൾക്കിടയിൽ യുദ്ധമുണ്ടായില്ലേ” എന്നൊക്കെ പറയുകയാണെങ്കിൽ, അവിടെ അയാളുടെ ചിന്തയിൽ പിഴവ് സംഭവിച്ചുതുടങ്ങി. പിന്നീട് അയാളിൽ നിന്ന് മറ്റു പല തെറ്റായ ചിന്തകളും ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല.
അതുകൊണ്ട് ഫിത്‌നകളിൽ നിന്ന് സ്വയം സംരക്ഷിക്കുക എന്നത് ഒരു മൻഹജാണ്. സ്വഹാബികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ പോലും അവർ ഫിത്‌നകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അതിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്തിരുന്നു.

രണ്ട്: അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കലും ശുഭപ്രതീക്ഷയും

നാം അല്ലാഹുവിനെക്കുറിച്ച് നല്ലത് വിചാരിക്കുകയും ശുഭപ്രതീക്ഷയുള്ളവരായിരിക്കുകയും വേണം. നബിﷺ പറഞ്ഞു: “നിങ്ങളിലൊരാളും തൻ്റെ റബ്ബിനെക്കുറിച്ച് നല്ലത് വിചാരിച്ചുകൊണ്ടല്ലാതെ മരിക്കരുത്.”

നബിﷺ ശുഭപ്രതീക്ഷയെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട്, ശരിയായ ചിന്തയിലേക്കെത്താനുള്ള ഒരു അടയാളം, കാര്യങ്ങളെ നിരാശയോടെയും അശുഭപ്രതീക്ഷയോടെയും കാണാതിരിക്കുക എന്നതാണ്. മറിച്ച്, ശുഭപ്രതീക്ഷയോടെ നോക്കിക്കാണുക. കാരണം നബിﷺ പറഞ്ഞു: “ഈ ദീൻ അപരിചിതമായി ആരംഭിച്ചു, ആരംഭിച്ചതുപോലെ തന്നെ അത് അപരിചിതമായി മടങ്ങിവരും. അതിനാൽ അപരിചിതർക്ക് മംഗളം.”

പണ്ഡിതന്മാർ പറയുന്നു: “അപരിചിതമായി ആരംഭിച്ചു, അപരിചിതമായി മടങ്ങിവരും” എന്നതിനർത്ഥം, പ്രവാചകത്വത്തിൻ്റെ തുടക്കത്തിൽ ഈ ദീൻ അപരിചിതമായിരുന്നെങ്കിലും പിന്നീട് അത് ശക്തിപ്പെടുകയും വ്യാപിക്കുകയും ചെയ്തു. അതുപോലെ, അത് വീണ്ടും അപരിചിതമാവുകയും പിന്നീട് ശക്തിപ്പെടുകയും വ്യാപിക്കുകയും ചെയ്യും. ഇത് നമുക്ക് ശുഭപ്രതീക്ഷയും അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരവും നൽകുന്നു. അല്ലാഹുﷻ പറഞ്ഞതിൻ്റെ യാഥാർത്ഥ്യവും ഇതുതന്നെയാണ്:

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു; അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി. (ഖുർആൻ:48/28)

അതുകൊണ്ട്, നമ്മുടെ ചിന്തയുടെ അടയാളങ്ങളിലൊന്ന് നാം ശുഭപ്രതീക്ഷയുള്ളവരായിരിക്കുക എന്നതാണ്. അല്ലാഹു ഈ ദീനിനെ വ്യാപിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നബിﷺ യുടെ ഹദീസിൽ സ്ഥിരപ്പെട്ടതുപോലെ: “അല്ലാഹു ഈ ദീനിനെ പ്രവേശിപ്പിക്കാതെ ഒരു വീടും ബാഖിയാവുകയില്ല, പ്രതാപിയായ ഒരാളുടെ പ്രതാപത്തോടെയോ നിന്ദ്യനായ ഒരാളുടെ നിന്ദ്യതയോടെയോ. അല്ലാഹു ഇസ്‌ലാമിനും അതിൻ്റെ ആളുകൾക്കും പ്രതാപം നൽകുന്ന ഒരു പ്രതാപം.”

ഇത് നമുക്ക് ഹൃദയവിശാലതയും ശുഭപ്രതീക്ഷയും നൽകുന്നു. അപ്പോൾ നമ്മുടെ ജീവിതത്തിലെ പ്രവർത്തനങ്ങളും പ്രബോധനവും നിലപാടുകളും ശുഭപ്രതീക്ഷയിൽ അധിഷ്ഠിതമായിരിക്കും, നിരാശയിലായിരിക്കില്ല.

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ

അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ. (ഖു൪ആന്‍:15/56)

മൂന്ന്: മുസ്‌ലിംകളിലെ നന്മയും തിന്മയും തിരിച്ചറിയൽ

മുസ്‌ലിംകളിൽ നന്മയും തിന്മയുമുണ്ട്. അവർ സാധാരണക്കാരായാലും പ്രത്യേകക്കാരായാലും, ഭരണാധികാരികളായാലും പണ്ഡിതന്മാരായാലും, വിദ്യാർത്ഥികളായാലും പ്രബോധകരായാലും ശരി. എല്ലാവരിലും നന്മയും തിന്മയുമുണ്ടാകും. തിന്മകളിൽ നിന്ന് പൂർണ്ണമായി സുരക്ഷിതനായ ആരെങ്കിലുമുണ്ടോ? ഇല്ല. നന്മകളൊന്നും ഇല്ലാത്ത ഒരു മുസ്‌ലിമുണ്ടോ? അതുമില്ല.

അതുകൊണ്ട്, നമ്മുടെ ചിന്താരീതിയിൽ നബിﷺ യുടെ വാക്ക് നാം പ്രാവർത്തികമാക്കണം: “ആരെങ്കിലും ‘ജനങ്ങൾ നശിച്ചുപോയി’ എന്ന് പറഞ്ഞാൽ, അവൻ തന്നെയാണ് അവരിൽ ഏറ്റവും നശിച്ചവൻ.” എന്തുകൊണ്ട്? കാരണം, നന്മകളെ നാം പ്രചരിപ്പിക്കുകയും വലുതാക്കി കാണിക്കുകയും ചെയ്യണം. ആളുകൾ അതിൽ നിന്ന് മാതൃക ഉൾക്കൊള്ളും. തിന്മകളെ നാം മറച്ചുവെക്കുകയും വെളിപ്പെടുത്താതിരിക്കുകയും ചെയ്യണം.

ഇന്ന് ചിലരുടെ സ്വഭാവം, ഏതെങ്കിലും ഒരു മോശം വാർത്ത കേട്ടാൽ, അതൊരു പാപമോ അല്ലെങ്കിൽ ഒരു കുറവോ ആകട്ടെ, അവർ അതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങും. ഇതിന് വളരെ മോശമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് ആളുകൾ പാപങ്ങളെ നിസ്സാരമായി കാണാനും, നന്മയിലുള്ള താൽപര്യം കുറയാനും, തിന്മ വ്യാപകമാണെന്ന് ധരിക്കാനും കാരണമാകും. പൂർവ്വികർ പറഞ്ഞതുപോലെ:

فإذا رأوا سُبَّة طاروا بها فرحا — وإن يجدوا صالحا فله كتموا

അവർ ഒരു തിന്മ കണ്ടാൽ സന്തോഷത്തോടെ അതുമായി പറക്കും, ഒരു നന്മ കണ്ടാലോ അവരത് മറച്ചുവെക്കുകയും ചെയ്യും.

ഉദാഹരണത്തിന്, ഒരാൾ വന്ന് “നാട്ടിൽ തിന്മ വ്യാപിച്ചിരിക്കുന്നു, ഇന്ന ഇത്തരം കാര്യങ്ങൾ കാര്യങ്ങൾ നടക്കുന്നു” എന്ന് പറയുന്നു. എന്നാൽ ശരിയായ വിലയിരുത്തലിൽ, നമ്മുടെ സമൂഹത്തിൽ അത് 5 ശതമാനമോ 10 ശതമാനമോ 15 ശതമാനമോ മാത്രമേ ഉണ്ടാകൂ. അത് ഭൂരിപക്ഷമായോ? ഇല്ല. എന്നാൽ ചിന്താരീതി ശരിയല്ലെങ്കിൽ, തിന്മകളെ വലുതാക്കി കാണിക്കുകയും നന്മകളെ ദുർബലപ്പെടുത്തുകയും ചെയ്യും. തൽഫലമായി, തിന്മ വർദ്ധിച്ചുകൊണ്ടേയിരിക്കും.

നമ്മുടെ ചിന്താരീതി നന്മകളെ ഉയർത്തിക്കാട്ടുന്നതിലും അതിനെക്കുറിച്ച് സംസാരിക്കുന്നതിലും അധിഷ്ഠിതമായിരിക്കണം. തിന്മകളെക്കുറിച്ച് സംസാരിക്കുന്നത് നാം സൂക്ഷിക്കണം. “ജനങ്ങൾ നശിച്ചു, കാര്യങ്ങൾ മോശമായി, പണ്ഡിതന്മാർ അങ്ങനെയാണ്, ഭരണകൂടം ഇങ്ങനെയാണ്, ഇന്ന വീട്ടിൽ ഇന്നത് നടന്നു” എന്നൊക്കെയുള്ള സംസാരം തിന്മയെ പതുക്കെ പതുക്കെ വ്യാപിപ്പിക്കും.
എന്നാൽ നന്മയിലും തഖ്‌വയിലും നാം പരസ്പരം സഹായിക്കുകയും, നന്മകളെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും, തിന്മകളെക്കുറിച്ച് സംസാരിക്കുന്നത് കുറയ്ക്കുകയും ചെയ്താൽ, നന്മ വർദ്ധിക്കും. തിന്മയെക്കുറിച്ച് സംസാരിക്കുന്നത് തിന്മ വർദ്ധിക്കുന്നതിൻ്റെ ഒരു ലക്ഷണമാണ്. ചിലപ്പോൾ ഒരാൾ തൻ്റെ മക്കളുടെ മുന്നിൽ വെച്ച് “ഇന്നയാൾ ഇന്നത് ചെയ്തു, ഇന്നവൾ ഇന്നത് ചെയ്തു” എന്നൊക്കെ സംസാരിക്കും. ഇത് പല കാര്യങ്ങളും അവർക്ക് നിസ്സാരമാക്കി കൊടുക്കും.

അതുകൊണ്ട്, ശരിയായ ചിന്താരീതിയുടെ ഭാഗമായി നാം നന്മകളെ വെളിപ്പെടുത്തുകയും അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും ചെയ്യണം. അത് മനസ്സിന് സന്തോഷം നൽകുകയും ആളുകളെ അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യും. തിന്മകളെ നാം മറച്ചുവെക്കുകയും അതിൻ്റെ അടയാളങ്ങൾ ഇല്ലാതാക്കുകയും ചെയ്യണം. എന്നാൽ ഇതിനർത്ഥം, തിന്മയെ ശറഇന്റെ നിയമങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യരുത് എന്നല്ല. ഉപദേശം ആവശ്യമെങ്കിൽ ഉപദേശിക്കണം, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ ശറഇന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് അത് ചെയ്യണം.

നാല്: അതിശയോക്തി വർജ്ജിക്കുക

കാര്യങ്ങളെക്കുറിച്ച് ശരിയായി ചിന്തിക്കാൻ നാം അതിശയോക്തിയെ സൂക്ഷിക്കണം. ഞാൻ അനുഭവിച്ചിട്ടുണ്ട്, നിങ്ങളിൽ പലരും അനുഭവിച്ചിട്ടുണ്ടാകും, ആളുകളുടെ സംസാരങ്ങളിൽ ഭൂരിഭാഗവും അതിശയോക്തി കലർന്നതാണ്. ഒന്നുകിൽ പുകഴ്ത്തലിൽ അതിശയോക്തി, അല്ലെങ്കിൽ ഇകഴ്ത്തലിൽ അതിശയോക്തി.
ഒരാളെ ഇഷ്ടപ്പെട്ടാൽ അവരെ ആകാശത്തോളം ഉയർത്തും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഭൂമിയോളം താഴ്ത്തും. ഇത് നീതിക്ക് വിരുദ്ധമാണ്. നാം മിതത്വം പാലിക്കുന്നവരും നീതിമാന്മാരുമായിരിക്കണം. അല്ലാഹുﷻ പറയുന്നു:

وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ

നിങ്ങൾ തുലാസ് നീതിയോടെ നിലനിർത്തുക (ഖുർആൻ:55/9)

പുകഴ്ത്തലിലോ ഇകഴ്ത്തലിലോ അതിശയോക്തിയില്ലാതെ, നീതിയോടെ കാര്യങ്ങളെ സമീപിക്കുക. തീവ്രതയുടെയും അലസതയുടെയും രണ്ടറ്റങ്ങളിൽ നിന്ന് നമ്മെ അകറ്റിനിർത്തുന്ന മിതത്വം, കാര്യങ്ങളെ ശക്തമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരുതരം ചിന്താരീതിക്ക് ജന്മം നൽകും.

ഇന്ന് ചാനലുകളിലും പത്രങ്ങളിലും ജനങ്ങളുടെ വാർത്തകളിലും ധാരാളം അതിശയോക്തികൾ കാണാം. “ഇന്ന പരിപാടിക്ക് ഇരുപതിനായിരം പേർ പങ്കെടുത്തു” എന്ന് പറയും, എന്നാൽ യഥാർത്ഥത്തിൽ രണ്ടായിരം പേരേ ഉണ്ടാകൂ. “ഇന്നയാൾക്ക് അഞ്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ” എന്ന് പറയും, എന്നാൽ അമ്പതോ അറുപതോ പേർ പങ്കെടുത്തിട്ടുണ്ടാകും.

മാധ്യമങ്ങളുടെ അതിശയോക്തി നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കും. വാർത്തകളിലൂടെയോ, ചിത്രങ്ങളിലൂടെയോ, ശബ്ദ-ദൃശ്യ ഇഫക്റ്റുകളിലൂടെയോ അവർ കാര്യങ്ങളെ വളരെ വലുതാക്കി കാണിക്കും. ഇതിൽ നിന്ന് ആരും പൂർണ്ണമായി സുരക്ഷിതരല്ല. എന്നാൽ ബുദ്ധിയുള്ളവൻ ഈ അതിശയോക്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചിന്തിക്കണം. അതിശയോക്തിക്ക് കീഴടങ്ങുന്നത് ചിന്തയിൽ വഴികേടുണ്ടാക്കും. അല്ലാഹുവിൻ്റെ വാക്കുകൾ നാം ഓർക്കണം:

وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ

നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. (ഖു൪ആന്‍ : 6/152)

وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ

ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് തഖ്‌വയോട് ഏറ്റവും അടുത്തത്‌.  (ഖു൪ആന്‍ :5/8)

അതുകൊണ്ട് അതിശയോക്തികളെ സൂക്ഷിക്കുക. ശരിയായ വിവരങ്ങളെക്കുറിച്ച് ചിന്തിക്കുക. എന്തെങ്കിലും കേട്ടാൽ അത് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇമാം മുസ്‌ലിം رحمه الله തൻ്റെ സ്വഹീഹിൻ്റെ ആമുഖത്തിൽ പറയുന്നു: “കേൾക്കുന്നതെല്ലാം സംസാരിക്കുന്നവൻ കള്ളന്മാരിൽ ഒരാളാണ്.”

അഞ്ച്: മുസ്‌ലിംകൾക്ക് നന്മ ഇഷ്ടപ്പെടുക

സലഫുകളുടെ രീതിശാസ്ത്രമനുസരിച്ചുള്ള ശരിയായ ചിന്തയുടെ അടയാളങ്ങളിലൊന്ന്, ഒരു മുസ്‌ലിം മറ്റു മുസ്‌ലിംകൾക്ക് നന്മ ഇഷ്ടപ്പെടുകയും തിന്മ വെറുക്കുകയും ചെയ്യുക എന്നതാണ്.

സത്യവിശ്വാസികൾക്കിടയിൽ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ സ്നേഹവും വലാഉം (സൗഹൃദം) ഉണ്ട്. അല്ലാഹുﷻ പറയുന്നു:

إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. (ഖുർആൻ:49/10)

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. (ഖുർആൻ:9/71)

മുസ്‌ലിംകൾക്ക് നന്മ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് ശാന്തതയും ശരിയായ ദിശയിൽ ചിന്തിക്കാനും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും സഹായിക്കും. ചിലർ പറയും: “അവരിൽ നിന്ന് തിന്മയല്ലാതെ മറ്റൊന്നും വരില്ല, അവരിലാണ് എല്ലാ കുഴപ്പങ്ങളും.” എന്നാൽ അടിസ്ഥാനം മുസ്‌ലിംകൾക്ക് നന്മ ഇഷ്ടപ്പെടുക എന്നതാണ്. അവരിൽ ശരിയായ മാർഗ്ഗത്തിൽ ചരിക്കുന്നവരുണ്ടെങ്കിൽ നിങ്ങൾ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യണം. കാരണം അവർ ശരിയായ മൻഹജിലാണ്. തെറ്റുപറ്റിയവരുണ്ടെങ്കിൽ അവരെ ഉപദേശിക്കുകയും തെറ്റ് തിരുത്തിക്കൊടുക്കുകയും ചെയ്യണം. അവരിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. കാരണം, സ്നേഹം അവരിലുള്ള ഈമാനിൻ്റെ അളവനുസരിച്ചാണ്.

അക്രമിയായ മുസ്‌ലിമിനെപ്പോലും നാം സഹായിക്കണം. “നിൻ്റെ സഹോദരനെ സഹായിക്കുക, അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും.” സ്വഹാബികൾ ചോദിച്ചു: “അക്രമിക്കപ്പെട്ടവനെ സഹായിക്കുന്നത് മനസ്സിലായി, അക്രമിയെ എങ്ങനെയാണ് സഹായിക്കുക?” നബിﷺ പറഞ്ഞു: “അവനെ അക്രമത്തിൽ നിന്ന് തടഞ്ഞുകൊണ്ട്.”

ഇത് അവനോടുള്ള തിന്മയാണോ നന്മയാണോ? ഇത് അവനോടുള്ള നന്മയാണ്. അതുകൊണ്ടാണ് ഹദീസിൽ വന്നത്: “ചങ്ങലകളാൽ സ്വർഗ്ഗത്തിലേക്ക് നയിക്കപ്പെടുന്ന ഒരു വിഭാഗത്തെക്കുറിച്ച് ഞാൻ അത്ഭുതപ്പെടുന്നു.”

ആറ്: ശറഇന്റെ പരിധിയിലൊതുങ്ങിയ രോഷം

ശരിയായ ചിന്തയെ സ്വാധീനിക്കുന്ന പൊതുവായ കാര്യങ്ങളിൽ പെട്ടതാണ് ഒരു മുസ്‌ലിമിന് ശറഇന്റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്ന രോഷം (غَيْرَة) ഉണ്ടായിരിക്കുക എന്നത്.

ഒരു മുസ്‌ലിമിന് സത്യത്തിലും സന്മാർഗ്ഗത്തിലും ഉറച്ചുനിൽക്കേണ്ടതുണ്ട്. സത്യത്തെ സഹായിക്കാനും അതിലേക്ക് ക്ഷണിക്കാനുമുള്ള ആഗ്രഹം മനസ്സിലുണ്ടാകണം. ഇത് ഇസ്‌ലാമിനോടും, മുസ്‌ലിംകളോടും, അല്ലാഹുവിൻ്റെ പവിത്രതകളോടുമുള്ള രോഷം ഉണ്ടാകുമ്പോഴേ സാധ്യമാകൂ. ഈ രോഷം ശരിയായ രീതിയിൽ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ചും, ഉമ്മത്തിന്റെ സ്ഥിതിയെക്കുറിച്ചും നിങ്ങൾക്ക് ബോധമുണ്ടാകും.

എന്നാൽ ഈ രോഷം ശറഇന്റെ പരിധിക്കുള്ളിലായിരിക്കണം. കാരണം, ചിലപ്പോൾ രോഷം തെറ്റായ കാര്യങ്ങളിലേക്ക് നയിച്ചേക്കാം. തെറ്റായ രീതിയിലുള്ള ജിഹാദിലേക്കോ, ശറഇന് വിരുദ്ധമായ രീതിയിൽ തിന്മ വിരോധിക്കുന്നതിലേക്കോ, രക്തം ചിന്തുന്നതിലേക്കോ, സമ്പത്ത് നശിപ്പിക്കുന്നതിലേക്കോ അത് നയിച്ചേക്കാം.
അതുകൊണ്ട്, രോഷം വിജ്ഞാനത്തിലും ക്ഷമയിലും അധിഷ്ഠിതമായിരിക്കണം. നിങ്ങളുടെ രോഷം പ്രശംസനീയമാണോ എന്ന് തിരിച്ചറിയാൻ ശറഇയ്യായ വിജ്ഞാനം ആവശ്യമാണ്. പിന്നീട്, ശരിയായ രോഷത്തിന്റെ പരിധി ലംഘിക്കാതിരിക്കാൻ ക്ഷമയും ആവശ്യമാണ്.

നൂഹ് عليه السلام തൻ്റെ ജനതയിൽ എത്രകാലം താമസിച്ചു? ആയിരം വർഷത്തിന് അമ്പത് വർഷം കുറവ്. അല്ലാഹുﷻ സൂറത്തുൽ അൻകബൂത്തിൽ പറയുന്നു:

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَٰلِمُونَ ‎﴿١٤﴾‏فَأَنجَيْنَٰهُ وَأَصْحَٰبَ ٱلسَّفِينَةِ وَجَعَلْنَٰهَآ ءَايَةً لِّلْعَٰلَمِينَ ‎﴿١٥﴾

നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി. എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. (ഖുർആൻ:29/14-15)

എന്തുകൊണ്ടാണ് സൂറത്തുൽ അൻകബൂത്തിൽ നൂഹ് عليه السلام കഥ ഈ രണ്ട് ആയത്തുകളിൽ ഒതുക്കിയത്? കാരണം, ഈ സൂറത്തിന്റെ ലക്ഷ്യം ഫിത്‌ യുടെനയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക എന്നതാണ്. സൂറത്തിന്റെ തുടക്കത്തിൽ പറയുന്നു:

الٓمٓ ‎﴿١﴾‏ أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ ‎﴿٣﴾‏

അലിഫ്‌-ലാം-മീം. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (ഖുർആൻ:29/1-3)

ഈ ആയത്തുകളിൽ ഫിത്‌നയിൽ നിന്നുള്ള മോചനമാർഗ്ഗം എവിടെയാണ്? അത് കാലംകൊണ്ടുള്ള പരീക്ഷണമാണ്. പത്തുവർഷം കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല. ഇരുപത് വർഷം കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല. മുപ്പത് വർഷം കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല. പ്രബോധനം ഫലം ചെയ്തില്ല. അപ്പോൾ സായുധ ജിഹാദ് വേണം എന്ന ചിന്ത വരാം. എന്നാൽ നൂഹ് عليه السلام എത്രകാലം ക്ഷമിച്ചു? ആയിരം വർഷത്തിന് അമ്പത് വർഷം കുറവ്. ഫലം എന്തായിരുന്നു? അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു, അല്ലാഹു അദ്ദേഹത്തിന് വിജയം നൽകി. അതുകൊണ്ട്, വിജ്ഞാനവും ക്ഷമയുമില്ലാതെ കാര്യങ്ങളെ നോക്കിക്കാണുന്നവൻ ഉലുൽ അസ്മുകളായ (ദൃഢനിശ്ചയമുള്ള) റസൂലുകളുടെ മാർഗ്ഗത്തിന് വിപരീതം പ്രവർത്തിച്ചിരിക്കുന്നു.

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. (ഖുർആൻ:46/35)

ശരിയായ ചിന്തയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ

ശരിയായ ചിന്തയെ പ്രതികൂലമായി ബാധിക്കുകയും തെറ്റായ ചിന്തയിലേക്ക് നയിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്:

ഒന്ന്: അല്ലാഹുവിൻ്റെ തൗഫീഖ് നഷ്ടപ്പെടലും അവൻ കൈവെടിയലും

അല്ലാഹു നമ്മുടെ കൈപിടിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? നാം സ്വയം സന്മാർഗ്ഗം പ്രാപിച്ചവരാണോ? അല്ല.

لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ

അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:2/272)

بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَٰنِ إِن كُنتُمْ صَٰدِقِينَ

അല്ല, നിങ്ങളെ ഈമാനിലേക്ക് വഴി കാണിച്ചതിലൂടെ അല്ലാഹുവാണ് നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നത്, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക) (ഖുർആൻ:49/17)

ചിന്തയിലെ വലിയ പിഴവുകളിലൊന്ന്, അല്ലാഹു ഒരാളെ കൈവെടിയുകയും തൗഫീഖ് നൽകാതിരിക്കുകയും ചെയ്യുക എന്നതാണ്. തൗഫീഖ് എന്നാൽ കാര്യങ്ങളിൽ അല്ലാഹുവിൻ്റെ സഹായം ലഭിക്കുക എന്നതാണ്. ഖിദ്ലാൻ (കൈവെടിയൽ) എന്നാൽ ആ സഹായം നഷ്ടപ്പെടുകയും നിന്നെ നിന്നിലേക്ക് തന്നെ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ്. നിന്നെ നിന്നിലേക്ക് തന്നെ ഏൽപ്പിച്ചാൽ പിഴവ് സംഭവിക്കും. അതുകൊണ്ടാണ് ഹദീസിലെ പ്രാർത്ഥന:

اللهم لا تكلني لنفسي طرفة عين

അല്ലാഹുവേ, ഒരു കണ്ണിമ വെട്ടുന്ന നേരം പോലും എന്നെ എൻ്റെ സ്വന്തത്തിലേക്ക് ഏൽപ്പിക്കരുതേ.

ഒരു അടിമക്ക് തൗഫീഖ് നഷ്ടപ്പെടുകയും അവൻ കൈവെടിയപ്പെടുകയും ചെയ്യുന്നത് അവനിൽ നിന്നുതന്നെയുള്ള കാരണങ്ങൾകൊണ്ടാണ്.

مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ

നന്‍മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. (ഖുർആൻ:4/79)

അല്ലാഹുവിനോടുള്ള ആരാധനയിലെ കുറവ്, സുന്നത്തിനെ മുറുകെ പിടിക്കുന്നതിലെ വീഴ്ച, വിജ്ഞാനത്തെയും സലഫുകളുടെ മാർഗ്ഗത്തെയും മുറുകെ പിടിക്കുന്നതിലെ അശ്രദ്ധ, ദീനിനെ തർക്കങ്ങൾക്കും സംവാദങ്ങൾക്കും വേദിയാക്കൽ എന്നിവയെല്ലാം അല്ലാഹുവിൻ്റെ സഹായം നഷ്ടപ്പെടാൻ കാരണമാകും.

ഇമാം മാലിക് رحمه الله പറഞ്ഞു: “ആരെങ്കിലും തൻ്റെ ദീനിനെ തർക്കങ്ങൾക്ക് വിധേയമാക്കിയാൽ അവൻ്റെ മാറ്റങ്ങൾ വർദ്ധിക്കും.”

അതുകൊണ്ട്, അല്ലാഹുവിലേക്ക് മടങ്ങുകയും, ധാരാളമായി പ്രാർത്ഥിക്കുകയും, ഫിത്‌നകളിൽ നിന്ന് അകന്നുനിൽക്കുകയും, സമാധാനം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാര്യങ്ങൾ സംശയത്തിലായാൽ, നബിﷺ നമുക്ക് മാർഗ്ഗം കാണിച്ചുതന്നിട്ടുണ്ട്:

فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ

ആരെങ്കിലും സംശയകരമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനിനെ സംരക്ഷിച്ചു.

രണ്ട്: കിംവദന്തികൾ വിശ്വസിക്കൽ

ജനങ്ങൾ കിംവദന്തികളിൽ താൽപര്യമുള്ളവരാണ്. ഒരു നല്ല വാർത്ത കേട്ടാൽ ആരും അത് പ്രചരിപ്പിക്കില്ല. എന്നാൽ എന്തെങ്കിലും മോശം വാർത്ത കേട്ടാൽ അത് പ്രചരിപ്പിക്കും. കിംവദന്തികളിൽ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണ്. ശരിയായവയിൽ തന്നെ അതിശയോക്തി കലർന്നിരിക്കും. ശരിയായ ചിന്തയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് കിംവദന്തികൾ വിശ്വസിക്കൽ. അല്ലാഹുﷻ പറയുന്നു:

وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ

സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. (ഖുർആൻ:4/83)

ഇത് ശരിയല്ല. “കേൾക്കുന്നതെല്ലാം സംസാരിക്കുന്നവൻ കള്ളന്മാരിൽ ഒരാളാണ്.” കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിങ്ങളുടെ ചിന്തയെ ബാധിക്കും. പിന്നീട് നിങ്ങൾ തന്നെ അത് വിശ്വസിച്ചുതുടങ്ങും.

ഒരാൾ ഒരു നുണ പറഞ്ഞ് അത് പ്രചരിച്ചുകഴിഞ്ഞാൽ, അത് തിരിച്ച് അയാളുടെ അടുത്തേക്ക് വരുമ്പോൾ, “ഒരുപക്ഷേ ഇത് ശരിയായിരിക്കാം” എന്ന് അയാൾ ചിന്തിച്ചേക്കാം. യഥാർത്ഥത്തിൽ ആ നുണ പറഞ്ഞത് അയാൾ തന്നെയായിരിക്കും. അതുകൊണ്ട്, ചിന്തയിലെ പിഴവുകളിലൊന്ന് കിംവദന്തികൾ വിശ്വസിക്കുക എന്നതാണ്. ശറഅ് അനുസരിച്ച് അത് അനുവദനീയമല്ല. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقُۢ بِنَبَإٍ فَتَبَيَّنُوٓا۟

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം …. (ഖുർആൻ:49/6)

മൂന്ന്: മുദ്രാവാക്യങ്ങളുടെയും ആകർഷകമായ വാക്കുകളുടെയും സ്വാധീനം

തെറ്റായ ചിന്തയുടെ കാരണങ്ങളിലൊന്ന് മുദ്രാവാക്യങ്ങളിൽ വഞ്ചിതരാവുക എന്നതാണ്. ഒരു സത്യവിശ്വാസി കാര്യങ്ങളുടെ യാഥാർത്ഥ്യത്തിലാണ് ശ്രദ്ധിക്കേണ്ടത്, മുദ്രാവാക്യങ്ങളിലല്ല. നബിﷺ അവസാനകാലത്ത് സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നമ്മോട് പറഞ്ഞു: “അവർ കള്ളിന് അതിൻ്റെ പേരല്ലാത്ത മറ്റൊരു പേര് നൽകി കുടിക്കും.”

ഇത് കള്ളിന് മാത്രം ബാധകമായ കാര്യമാണോ? അല്ല. പല ഹറാമായ കാര്യങ്ങൾക്കും അതിനെ ഹലാലാക്കാൻ വേണ്ടി മറ്റു പേരുകൾ നൽകപ്പെടും.
ഇന്ന് പല കാര്യങ്ങളുടെയും ലക്ഷ്യം അതിൻ്റെ മുദ്രാവാക്യത്തിന് വിപരീതമായിരിക്കും. എന്നാൽ ആ മുദ്രാവാക്യം ആളുകളെ ആകർഷിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയുള്ളതായിരിക്കും. ഉദാഹരണത്തിന്: “പരിഷ്കരണം”, “ഉമ്മത്തിന്റെ ഉന്നമനം”, “വഹാബിസം”, “ജിഹാദ്”, “പാഠ്യപദ്ധതി പരിഷ്കരണം”, “ഭീകരവാദത്തിന് പണം നൽകുന്നതിനെതിരെ ജാഗ്രത” തുടങ്ങിയവ.

ഈ വാക്കുകളെല്ലാം ബാഹ്യമായി നല്ലതാണ്. പരിഷ്കരണം ആവശ്യമാണ്. എന്നാൽ ഈ വാക്കിന്റെ ഉള്ളിൽ എന്താണ്? അതിനടിയിൽ എന്താണ്? പരിഷ്കരണം എങ്ങനെ? എന്താണ് നിങ്ങൾ പരിഷ്കരിക്കുന്നത്? ഏത് രീതിയിലാണ്? ഇവിടെയാണ് വഴികൾ വേർപിരിയുന്നത്. ആളുകൾ പൊതുവായ വാക്കുകളിൽ വഞ്ചിതരാവുകയും അതിനെ വിശ്വസിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. എന്നാൽ ആ വാക്കുകൾ ഉപയോഗിച്ചവർ അതിലൂടെ ഉദ്ദേശിക്കുന്നത് മറ്റൊന്നായിരിക്കും.

“പാഠ്യപദ്ധതി പരിഷ്കരണം” എന്നത് നല്ലൊരു ആശയമാണ്. എന്നാൽ അതിൻ്റെ ഉള്ളടക്കം എന്താണ്? “മുസ്‌ലിംകളുടെ പാഠ്യപദ്ധതികൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു” എന്നൊക്കെയുള്ള വാദങ്ങൾ വരുമ്പോൾ നാം ജാഗ്രത പാലിക്കണം. “ജിഹാദ്” എന്നത് ശറഇൽ കൽപ്പിക്കപ്പെട്ടതും ഇസ്‌ലാമിൻ്റെ ഉന്നതമായ കാര്യവുമാണ്. എന്നാൽ ഇന്ന് ജിഹാദിൻ്റെ പേരിൽ നിരപരാധികളെ കൊല്ലുന്നു, സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നു, ഉമ്മത്തിന് ദ്രോഹമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. ഇതിനെ ജിഹാദ് എന്ന് പേരിട്ടുവിളിക്കുന്നു. യഥാർത്ഥത്തിൽ അത് ജിഹാദല്ല.

ചാരിറ്റി സ്ഥാപനങ്ങൾക്കെതിരെ വലിയ ആക്രമണങ്ങൾ നടക്കുന്നു. “അവ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു” എന്ന് പറയുന്നു. ശരി, അതിൽ സാമ്പത്തികമായ പിഴവുകളുണ്ടെങ്കിൽ അത് പരിഹരിക്കണം. എന്നാൽ ആ പിഴവുകളുടെ ശതമാനം എത്രയാണ്? ഒന്നോ രണ്ടോ ശതമാനം. മനുഷ്യൻ്റെ ഏതൊരു പ്രവർത്തനത്തിലും ചെറിയ തെറ്റുകൾ സംഭവിക്കാം. അതുകൊണ്ട്, മുദ്രാവാക്യങ്ങളുടെ പിന്നിലെ യാഥാർത്ഥ്യം നാം മനസ്സിലാക്കണം.

നാല്: കഠിനമായ അഭിപ്രായങ്ങൾ സ്വീകരിക്കൽ

ചിലർ ചിന്തിക്കുന്നത്, അഭിപ്രായങ്ങളിലും പ്രവൃത്തികളിലും ഏറ്റവും കഠിനമായതും ശക്തമായതുമാണ് എപ്പോഴും ശരിയും സത്യവും എന്നാണ്. ഇത് ശരിയല്ല.
ശക്തി അതിൻ്റെ സ്ഥാനത്ത് പ്രശംസനീയമാണ്. വിവേകം അല്ലെങ്കിൽ കാര്യങ്ങളെ അതിൻ്റെ സ്ഥാനത്ത് വെക്കുന്നതും പ്രശംസനീയമാണ്. ഹുദൈബിയ സന്ധിയിൽ ഉമർ (رَضِيَ اللَّهُ عَنْهُ) നബിﷺ യോട് ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂലേ, എന്തിനാണ് നമ്മുടെ ദീനിൻ്റെ കാര്യത്തിൽ നാം ഈ വിട്ടുവീഴ്ച സ്വീകരിക്കുന്നത്? നമ്മൾ സത്യത്തിലും അവർ അസത്യത്തിലുമല്ലേ?” ഇവിടെ ഉമർ (رَضِيَ اللَّهُ عَنْهُ) ശക്തിയാണ് ആഗ്രഹിച്ചത്. എന്നാൽ നബിﷺ അവരുമായി സന്ധി ചെയ്തു. ആ സന്ധിയിലെ വ്യവസ്ഥകളിൽ ഉമർ (رَضِيَ اللَّهُ عَنْهُ) പറഞ്ഞതുപോലെ താഴ്മയുണ്ടായിരുന്നെങ്കിലും, ഉമ്മത്തിൻ്റെ നന്മ നബിﷺ ഉദ്ദേശിച്ചതിലായിരുന്നു.

എന്നാൽ മുർതദ്ദുകളുമായുള്ള യുദ്ധത്തിൻ്റെ സമയത്ത് കാര്യം നേരെ തിരിച്ചായിരുന്നു. അബൂബക്കർ (رَضِيَ اللَّهُ عَنْهُ) ശക്തമായ നിലപാടെടുത്തു. ഉമർ (رَضِيَ اللَّهُ عَنْهُ) മൃദുവായ നിലപാടാണ് ആഗ്രഹിച്ചത്. അവസാനം ഉമർ (رَضِيَ اللَّهُ عَنْهُ) അബൂബക്കറിൻ്റെ (رَضِيَ اللَّهُ عَنْهُ) അഭിപ്രായത്തിലേക്ക് വന്നു.

അതുകൊണ്ട്, ചിന്താരീതിയിൽ ശക്തിയും കാഠിന്യവുമാണ് എപ്പോഴും ശരി എന്ന് കരുതരുത്. ഓരോ സന്ദർഭത്തിനും അനുയോജ്യമായ നിലപാടാണ് വേണ്ടത്. അത് വിവേകമതികളായ പണ്ഡിതന്മാർക്കും ഭരണാധികാരികൾക്കുമാണ് തിരിച്ചറിയാൻ സാധിക്കുക.

ഫത്‌വയുടെ കാര്യത്തിൽ, നബിﷺക്ക് രണ്ട് കാര്യങ്ങൾക്കിടയിൽ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, അത് പാപമല്ലെങ്കിൽ അതിൽ ഏറ്റവും എളുപ്പമുള്ളതാണ് അവിടുന്ന് തിരഞ്ഞെടുത്തിരുന്നത്. ഈ ദീൻ എളുപ്പമാണ്.

إن هذا الدين يسر ولن يشاد الدين أحد إلا غلبه

നിശ്ചയമായും ഈ ദീൻ എളുപ്പമാണ്. ആരെങ്കിലും ഈ ദീനിനെ കഠിനമാക്കാൻ ശ്രമിച്ചാൽ, അത് അവനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

ചിലപ്പോൾ ശക്തമായ നിലപാട് ആവശ്യമായി വരും, ചിലപ്പോൾ മൃദുവായ നിലപാടും. ഓരോന്നും അതിൻ്റെ സ്ഥാനത്ത് ഉപയോഗിക്കുമ്പോൾ പ്രശംസനീയമാണ്.
ഈ വിഷയത്തിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നു. ഈ ഉമ്മത്തിന് നേർവഴിയുടെ ഒരു കാര്യം അല്ലാഹു എളുപ്പമാക്കിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതിലൂടെ അല്ലാഹുവിനെ അനുസരിക്കുന്നവർക്ക് പ്രതാപം ലഭിക്കുകയും, അവനെ ധിക്കരിക്കുന്നവർക്ക് സൗഖ്യം ലഭിക്കുകയും, നന്മ കൽപ്പിക്കപ്പെടുകയും തിന്മ വിരോധിക്കപ്പെടുകയും ചെയ്യട്ടെ.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *