ഇഹലോകവും പരലോകവും

وَمَآ أُوتِيتُم مِّن شَىْءٍ فَمَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ

നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? (ഖുർആൻ:28/60)

وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നിന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവിന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ

വിശദീകരണം

ഇഹലോകത്തോട് വിരക്തി കാണിക്കാനും അതിൽ വഞ്ചിതരാകാതിരിക്കാനും പ്രേരിപ്പിക്കുകയാണ് അല്ലാഹു ഇവിടെ. അവർ ചെയ്യേണ്ടത് പരലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് അവരുടെ പ്രധാന ലക്ഷ്യമായി കാണുകയും വേണം. സ്വർണം, വെള്ളി, നാൽക്കാലികൾ, ചരക്കുകൾ, ഭാര്യമാർ, മക്കൾ, ഭക്ഷണ പാനീയങ്ങൾ, ആസ്വാദനങ്ങൾ ഇവയെല്ലാം ഇഹലോക വിഭവങ്ങളും അതിന്റെ അലങ്കാരങ്ങളുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇവയെല്ലാം അൽപ നേരത്തേക്കുള്ള ആസ്വാദനവും ധാരാളം ന്യൂനതകളും തകരാറുകളും ഉള്ളതുമാകുന്നു. കുറച്ച് കാലം ഇതെല്ലാം ആസ്വദിക്കാം. അതവന് അഭിമാനത്തിനും ലോകമാന്യതയ്ക്കും നിമിത്തമാകുന്നു. പിന്നീട് പെട്ടെന്നത് നീങ്ങും. എല്ലാം അവസാനിക്കും. ഇതിനു മാത്രമായി ജീവിച്ചവന് ദുഃഖവും ഖേദവും പരാജയവും ഇല്ലായ്മയുമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല.

{അല്ലാഹുവിങ്കലുള്ളത്} എന്നാൽ അല്ലാഹുവിന്റെ പക്കലുള്ളതാവട്ടെ, ശാശ്വതവും മികച്ചതും സ്ഥിരമായ ആസ്വാദനം നൽകുന്നതുമാണ്.

{കൂടുതൽ ഉത്തമവും നീണ്ടുനിൽക്കുന്നതുമത്രെ} അളവിലും ഗുണത്തിലുമെല്ലാം അതാണുത്തമം. അത് എന്നെന്നുമുണ്ടാകും.

{നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?} ഇത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ലേ? അതായത്, ഇവ രണ്ടിൽ ഏതാണ് ഉത്തമമെന്ന് മനസ്സിലാക്കാൻ, രണ്ടിലേത് ലോകത്തേക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ചിന്തിക്കാൻ. മനുഷ്യൻ അവന്റെ ബുദ്ധിയുടെ തോതനുസരിച്ച് ഇഹലോകത്തെക്കാൾ പരലോകത്തിന് മുൻഗണന നൽകുന്നു. ബുദ്ധിശൂന്യർ മാത്രമെ ഇഹലോകത്തിന് മുൻഗണന നൽകൂ.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

 

Similar Posts

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ