സൂറ : അൽഹാഖ 13-37 ആയത്തുകളിലൂടെ …..
فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ
കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍. (ഖുർആൻ:69/13)
ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഭയാനകമായ പല കാര്യങ്ങളും സംഭവിക്കും. അതിന്റെ ആദ്യപടി ഇസ്‌റാഫീല്‍ എന്ന മലക്ക് കാഹളത്തില്‍ ഊതലാണ്. അപ്പോൾ ശരീരങ്ങള്‍ വളര്‍ന്ന് പൂര്‍ണത പ്രാപിക്കുകയും ഓരോ ആത്മാവും അതിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. അങ്ങനെ എല്ലാ മനുഷ്യരും ലോകരക്ഷിതാവിലേക്കായി എഴുന്നേറ്റുവരും.
وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً
ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍! (ഖുർആൻ:69/14)
അന്ന് പര്‍വതങ്ങള്‍ ഛിന്നഭിന്നമാകും. ഭൂമിയോട് ചേര്‍ന്ന് അതില്ലാതെയാവുകയും പൊടിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഭൂമി മുഴുവന്‍ ഒരു സമനിരപ്പായ മൈതാനമാകും. ഇറക്കമോ കയറ്റമോ അവിടെ കാണപ്പെടുകയില്ല. ഇതാണ് ഭൂമിക്കും അതിനു മുകളിലുള്ളവര്‍ക്കും സംഭവിക്കുക.
എന്നാല്‍ ആകാശത്തിന് സംഭവിക്കുന്നതാകട്ടെ, അത് വിറകൊള്ളുകയും സഞ്ചരിക്കുകയും പൊട്ടിപ്പിളരുകയും അതിന് നിറമാറ്റം സംഭവിക്കുകയും ചെയ്യും. അതിന്റെ മഹാശക്തിയും ഉറപ്പും ക്ഷയിക്കുകയും ചെയ്യും. ഇതെല്ലാം അതിനെ വിറപ്പിച്ചു കളഞ്ഞ മഹാസംഭവത്താലും ദുരന്തത്താലും അതിനെ ദുര്‍ബലമാക്കുകയും അതിന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ ﴿١٥﴾ وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾
അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും. (ഖുർആൻ:69/15-16)
وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്. (ഖുർആൻ:69/17)
ആകാശത്തിന്റെ നാനാഭാഗങ്ങളില്‍ തങ്ങളുടെ രക്ഷിതാവിന് കീഴ്‌പ്പെട്ട് അവന്റെ മഹത്ത്വത്തിന് വിധേയരായി മലക്കുകള്‍ വരും. അടിമകള്‍ക്കിടയില്‍ നീതിയോടെയും സമത്വത്തോടെയും ഔദാര്യത്തോടെയും വിധി പറയുകയും തീര്‍പ്പ് കല്‍പിക്കുകയും ചെയ്യാന്‍ അല്ലാഹു വരും.
അന്ന് ‘അര്‍ശാ’കുന്ന സിംഹാസനം വഹിക്കുന്നത് എട്ടുകൂട്ടരായിരിക്കും എന്ന്‍ പറഞ്ഞതിന്‍റെ വിശദീകരണവും, അതില്‍ അടങ്ങിയ രഹസ്യവും നമുക്കറിയാവുന്നതല്ല. അല്ലാഹുവും അവന്‍റെ റസൂലും പറഞ്ഞു തന്നതില്‍ കവിഞ്ഞ് നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അനുമാനിക്കുവാന്‍ നിവൃത്തിയുമില്ല. ഏതായാലും ആ സന്ദര്‍ഭത്തിന്‍റെ ഗൗരവാവസ്ഥയാണ് അത് ചൂണ്ടിക്കാട്ടുന്നത്. (അമാനി തഫ്സീര്‍)
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖുർആൻ:69/18)
{അന്നേദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്} അല്ലാഹുവിങ്കല്‍ {യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്നും മറഞ്ഞുപോകുന്നതല്ല} നിങ്ങളുടെ ശരീരങ്ങളില്‍ നിന്നോ തടികളില്‍ നിന്നോ പ്രവര്‍ത്തനങ്ങളില്‍ നിന്നോ സ്വഭാവങ്ങളില്‍ നിന്നോ ഒന്നും തന്നെ. കാരണം അല്ലാഹു ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. നഗ്നരായി, നഗ്നപാദരായി ഭൂമിയില്‍ വിളിക്കുന്നവനെ കേട്ടും കണ്ടും. അന്നേരം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും. (തഫ്സീറുസ്സഅ്ദി)
സൂറ: ഫജ്റില്‍ അല്ലാഹു പറയുന്നു:
كـَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا ﴿٢٢﴾
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും, (ഖുർആൻ:89/21-22)
പ്രതിഫലത്തിന്റെ രൂപമാണ് തുടര്‍ന്ന് പറയുന്നത്.
فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَٰبِيَهْ ﴿١٩﴾ إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ ﴿٢٠﴾
എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്. (ഖുർആൻ:69/19-20)
ഇവരാകുന്നു ഭാഗ്യവാന്മാര്‍. അവരുടെ സല്‍പ്രവര്‍ത്തനങ്ങളുടെ രേഖ അവരുടെ വലതു കൈകളില്‍ നല്‍കപ്പെടും. അവരെ വേറിട്ടറിയാനും അവരെ പ്രത്യേകം പരിഗണിക്കാനും മഹത്ത്വം ഉയര്‍ത്താനും സന്തോഷം കൊണ്ടും ഇഷ്ടം കൊണ്ടും അല്ലാഹു നല്‍കിയ ആദരവും അനുഗ്രഹവും മറ്റുള്ളവര്‍ കാണാനും വേണ്ടി. അവരിലൊരാള്‍ പറയും: {ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ} എന്റെ ഗ്രന്ഥമൊന്നെടുത്ത് വായിച്ചുനോക്കൂ. തീര്‍ച്ചയായും അത് സ്വര്‍ഗം കൊണ്ടും വ്യത്യസ്തമായ ആദരവുകള്‍ കൊണ്ടും പാപമോചനം കൊണ്ടും ന്യൂനതകള്‍ മറച്ചുവെച്ചുകൊണ്ടും സന്തോഷവാര്‍ത്തയറിയിക്കുന്നു. ഈ അവസ്ഥയില്‍ ഞാനെത്തിയത് ഉയിര്‍ത്തെഴുന്നേല്‍പിലും വിചാരണയിലുമുള്ള വിശ്വാസം അല്ലാഹു എനിക്ക് അനുഗ്രഹമായി തന്നതിനാലാണ്. സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള തയ്യാറെടുപ്പ്. {തീര്‍ച്ചയായും ഞാന്‍ വിചാരിക്കുന്നു, ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന്} ഞാന്‍ ഉറപ്പിച്ചിരുന്നു. അവിടെ വിചാരണയുണ്ടെന്ന് പറഞ്ഞത് ഉറപ്പ് തന്നെയാണ്. (തഫ്സീറുസ്സഅ്ദി)
فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِى جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا۟ وَٱشْرَبُوا۟ هَنِيٓـَٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ ﴿٢٤﴾
അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍. അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.) (ഖുർആൻ:69/21-24)
{അതിനാലവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു} മനസ്സ് ആഗ്രഹിക്കുന്നതും കണ്ണുകള്‍ ആനന്ദിക്കുന്നതുമായ എല്ലാം ഉണ്ട്. അവര്‍ അതുകൊണ്ട് തൃപ്തരാവും. അതിനെക്കാള്‍ മെച്ചമായതൊന്ന് അവര്‍ തിരഞ്ഞെടുത്തിട്ടില. {ഉന്നതമായ സ്വര്‍ഗത്തില്‍} ഉയര്‍ന്നസ്ഥാനങ്ങളിലുള്ള കൊട്ടാരങ്ങളും താമസസ്ഥലങ്ങളും. {അവയിലെ പഴങ്ങള്‍ അടുത്തുവരുന്നവയുമാകുന്നു} പഴങ്ങളും പല ഇനങ്ങളില്‍ പെട്ട ഫലങ്ങളും അടുത്തുനില്‍ക്കുന്നതും സ്വര്‍ഗക്കാര്‍ക്ക് എളുപ്പത്തില്‍ പറിച്ചെടുക്കാവുന്നതുമാണ്. ഇരുന്നും ചാരിയിരുന്നും കിടന്നുമെല്ലാം സ്വര്‍ഗക്കാര്‍ അത് എടുത്തുകൊണ്ടിരിക്കും. അപ്പോള്‍ ഒരു ആദരവായി അവരോട് പറയപ്പെടും {നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക} കൊതിപ്പിക്കുന്ന പാനീയങ്ങളില്‍ നിന്നു രുചികരമായ ഭക്ഷണങ്ങളില്‍ നിന്നും. {ആനന്ദത്തോടെ} കുറവോ തകരാറുകളോ ഇല്ലാത്ത ആ പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കുന്നത്; {കഴിഞ്ഞുപോയദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി} നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ സല്‍പ്രവര്‍ത്തനങ്ങള്‍ മൂലവും സൃഷ്ടികളോട് ചെയ്ത സുകൃതങ്ങളും അല്ലാഹുവിനെ സ്മരിച്ചതും അവനിലേക്ക് ഖേദിച്ചു മടങ്ങിയതും ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചതുംകൊണ്ടാണ്. അപ്പോള്‍ പ്രവര്‍ത്തനങ്ങളെ സ്വര്‍ഗപ്രവേശത്തിനുള്ള ഒരു നിമിത്തമായി അല്ലാഹു നിശ്ചയിച്ചു; അതിലെ സുഖങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കുമുള്ള അടിസ്ഥാനമായും. (തഫ്സീറുസ്സഅ്ദി)
وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ ﴿٢٧﴾ مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّى سُلْطَٰنِيَهْ ﴿٢٩﴾
എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (ഖുർആൻ:69/25-29)
ഇവരാണ് ദൗര്‍ഭാഗ്യവാന്മാര്‍. അവരുടെ ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ അവരുടെ ഇടതുകൈകളില്‍ നല്‍കപ്പെടും. അവരെ വേറിട്ടറിയാനും അവര്‍ക്ക് അപമാനവും കുറവും നിന്ദ്യതയുമായിട്ട്. ദുഃഖത്താലും വിഷമത്താലും മനോവേദനയാലും അവരിലൊരാള്‍ പറയും: {ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍}. കാരണം ശാശ്വത നഷ്ടത്തെക്കുറിച്ചും നരകപ്രവേശത്തെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുകയാണ്. {എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍} ഞാന്‍ വിസ്മരിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാത്തവനും വിചാരണ ചെയ്യപ്പെടാത്തവനും ആയിരുന്നെങ്കില്‍. {അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍} എന്റെ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പില്ലാത്ത ഒരു മരണമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! പിന്നീട് അവന്‍ അവന്റെ ധനത്തിലേക്കും അധികാരത്തിലേക്കും തിരിഞ്ഞുനോക്കി. അതവന് നാശമായിരിക്കുന്നു. പരലോകത്തേക്ക് വേണ്ടി അവനൊന്നും നീക്കിവെച്ചിട്ടില്ല. അവനത് പ്രായച്ഛിത്തമായി നല്‍കിയാലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതൊന്നും ഉപകരിക്കില്ല. {എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല} ഇഹലോകത്ത് ഞാനത് പ്രയോജനപ്പെടുത്തിയില്ല. ഒന്നും നീക്കിവെക്കാത്തത് മൂലം പരലോകത്തും പ്രയോജനപ്പെട്ടില്ല. പ്രയോജനപ്പെടുത്തേണ്ട സമയം അവസാനിക്കുകയും ചെയ്തു. {എന്റെ അധികാരം എന്നില്‍ നിന്ന്‌നഷ്ടപ്പെട്ടു പോയി} അത് ഇല്ലാതെയായി. സൈന്യങ്ങളുപകാരപ്പെട്ടില്ല. ആധിക്യമോ എണ്ണമോ സന്നാഹങ്ങളോ വിശാലമായ പ്രശസ്തിയോ ഒന്നും തന്നെ. അതെല്ലാം കാറ്റില്‍ പറന്നുപോയി. ലാഭങ്ങളും നേട്ടങ്ങളും നഷ്ടമായി. അതിനു പകരം മനോവേദനകളും ദുഃഖങ്ങളും വിഷമങ്ങളും വന്നു. (തഫ്സീറുസ്സഅ്ദി)
ആ സമയം ശിക്ഷകൊണ്ട് കല്‍പിക്കപ്പെടും. പരുഷസ്വഭാവമുള്ളവരും അതിശക്തരുമായ ശിക്ഷയുടെ മലക്കുകളോട് പറയപ്പെടും:
خُذُوهُ فَغُلُّوهُ ﴿٣٠﴾ ثُمَّ ٱلْجَحِيمَ صَلُّوهُ ﴿٣١﴾ ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَٱسْلُكُوهُ ﴿٣٢﴾
നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ. പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ. (ഖുർആൻ:69/30-32)
{നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ} കഴുത്ത് കുടുക്കിക്കളയുന്ന ആമങ്ങളില്‍ ബന്ധിക്കൂ. {പിന്നെ അവനെനിങ്ങള്‍ ജ്വലിക്കുന്നനരകത്തില്‍ പ്രവേശിപ്പിക്കൂ} അവനെ അതിന്റെ കനലിലും ജ്വാലയിലും മറിച്ചിടുക. {പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ} കഠിനചൂടുള്ള നരകത്തിന്റെ ചങ്ങലകളില്‍. {അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ} അതിലവനെ കോര്‍ക്കുക. പിന്നിലൂടെ പ്രവേശിപ്പിച്ച് വായയിലൂടെ പുറത്തുവരുത്തുകയും അതില്‍ ബന്ധിക്കുകയും ചെയ്യുക. ഈ നീചമായ ശിക്ഷ നല്‍കപ്പെട്ടുകൊണ്ടേയിരിക്കും. എത്ര മോശമായ ശിക്ഷ! ഹാ, കഷ്ടം; ഈ അപമാനകരമായ ശിക്ഷ ഏല്‍ക്കേണ്ടിവരുന്നവന്റെ കാര്യം. (തഫ്സീറുസ്സഅ്ദി)
ഈ സ്ഥാനത്തേക്ക് അവനെ എത്തിച്ച കാരണങ്ങള്‍ തുടര്‍ന്ന് പറയുന്നു:
إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ
തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. (ഖുർആൻ:69/33)
തന്റെ രക്ഷിതാവിനെ നിഷേധിക്കുന്നവനും അവന്റെ ദൂതന്മാരെ ധിക്കരിക്കുന്നവനും അവര്‍ കൊണ്ടുവന്ന സത്യത്തെ തള്ളിക്കളയുന്നവനുമായിരുന്നു അവൻ.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. (ഖുർആൻ:69/34)
അഗതികളോടും ദരിദ്രരോടുമുള്ള കരുണ അവന്റെ ഹൃദയത്തിലുണ്ടായിരുന്നില്ല. തന്റെ ധനത്തില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം നല്‍കുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല. അവന്റെ ഹൃദയത്തില്‍ അതിനുള്ള പ്രചോദനമില്ല.
സാധുക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല എന്നോ മറ്റോ പറയാതെ, അതിനു ‘പ്രേരണ നല്‍കിയിരുന്നില്ല’ (وَلَا يَحُضُّ) എന്ന് പറഞ്ഞിരിക്കുന്നത് വളരെ അര്‍ത്ഥവത്താകുന്നു. അവരവര്‍ നല്‍കിയാലും പോരാ, മറ്റുള്ളവരെ കൊണ്ട് അത് ചെയ്യിക്കുവാന്‍ വേണ്ടുന്ന പ്രേരണയും പരിശ്രമവുംകൂടി ആവശ്യമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. (അമാനി തഫ്സീര്‍)
സൗഭാഗ്യത്തിന്റെ അടിസ്ഥാനം രണ്ടു കാര്യങ്ങളാണ്. അല്ലാഹുവിലുള്ള ശരിയായ വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ആത്മാര്‍ഥത. എല്ലാ നിലയ്ക്കും സൃഷ്ടികള്‍ക്ക് നന്മ ചെയ്യുക. അതിലേറ്റവും പ്രധാനം ആവശ്യക്കാരുടെ നിര്‍ബന്ധാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കലാണ്; അവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കിക്കൊണ്ട്. ഇവര്‍ക്ക് ആത്മാര്‍ഥതയും നന്മ ചെയ്യാനുള്ള മനസ്സുമില്ല. അതിനാല്‍ അവര്‍ക്ക് ലഭിച്ചതിനെല്ലാം അവര്‍ അര്‍ഹതയുള്ളവര്‍ തന്നെ. (തഫ്സീറുസ്സഅ്ദി)
ഇത്രയും കഠിനകഠോരമായ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുവാന്‍ രണ്ട് കാരണം അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. അല്ലാഹുവില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ പ്രേരണ നല്‍കിയിരുന്നതുമില്ല. ഇതാണ് അവ. എല്ലാവിധ നന്മയുടെയും, എല്ലാതരം സല്‍കര്‍മങ്ങളുടെയും അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ. അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍ വല്ല നല്ല കാര്യവും ചെയ്തിരുന്നാല്‍ പോലും അത് പരലോകത്തുവെച്ച് അല്ലാഹുവിന്‍റെ പ്രതിഫലത്തിന് അര്‍ഹമാകുന്നതുമല്ല. 25:23 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സഹജീവികളോടുള്ള കടമകളിൽ വെച്ച് ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍. അതിന് തയ്യാറില്ലാത്തവനില്‍നിന്നു മറ്റുള്ളവര്‍ക്ക് എന്ത് ഉപകാരമാണ് ലഭിക്കുവാനുള്ളത്?! ചുരുക്കത്തില്‍ ഈ രണ്ടു കാര്യങ്ങളുടെയും അഭാവത്തിന്‍റെ അര്‍ത്ഥം അവന്‍ സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകള്‍ പാലിക്കാത്തവനാണ് എന്നാണല്ലോ. (അമാനി തഫ്സീര്‍)
فَلَيْسَ لَهُ ٱلْيَوْمَ هَٰهُنَا حَمِيمٌ
അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. (ഖുർആൻ:69/35)
{ഇന്നിവിടെ അവന്നില്ല} ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍. {ഒരു ഉറ്റ ബന്ധു} പ്രതിഫലം നല്‍കി വിജയിപ്പിക്കാനോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ശിപാര്‍ശ പറഞ്ഞ് രക്ഷപ്പെടുത്താനോ ഒരു കൂട്ടുകാരനോ ബന്ധുവോ അവനില്ല.
وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ ۚ
ആര്‍ക്കുവേണ്ടി അവന്‍ അനുമതി നല്‍കിയോ, അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശിപാര്‍ശ പ്രയോജനപ്പെടുകയില്ല. (ഖുർആൻ:34/23)
مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ
അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശിപാര്‍ശക്കാരനായോ ആരും തന്നെയില്ല. (ഖുർആൻ:40/18)
وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴿٣٦﴾ لَّا يَأْكُلُهُۥٓ إِلَّا ٱلْخَٰطِـُٔونَ ﴿٣٧﴾
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല. (ഖുർആൻ:69/37)
ചോരയും ചലവും കലര്‍ന്ന നരകക്കാരുടെ നീരില്‍ നിന്നാണത്. ദുഷിച്ച മണവും കഠിനചൂടും കൈപ്പുമുള്ളതാണത്. തെറ്റുകാരല്ലാതെ ഈ നിന്ദ്യമായ ഭക്ഷണം തിന്നേണ്ടിവരില്ല; അതായത്, ശരിയായ മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോയവര്‍. നരകത്തിലെത്താവുന്ന എല്ലാ വഴികളിലും പ്രവേശിച്ചവര്‍. അതിനാലവര്‍ വേദനയേറിയ ശിക്ഷക്ക് അര്‍ഹര്‍ തന്നെ. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com