وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആൻ :68/4)
അതായത് ഔന്നത്യമുള്ളവന്‍. താങ്കള്‍ക്ക് അല്ലാഹു കനിഞ്ഞു നല്‍കിയ സ്വഭാവം മൂലമുണ്ടായ ഔന്നത്യം. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ച വ്യക്തിയോട് ആഇശ رضى الله عنها ആ സ്വഭാവത്തിന്റെ സംക്ഷിപ്തം വിശദീകരിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു:
كَانَ خُلُقُهُ الْقُرْآنَ
അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനായിരുന്നു.
ഇത് പോലുള്ള വചനങ്ങള്‍ അത് വ്യക്തമാക്കുന്നു:
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക (7/199)
فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ ۖ
അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്… (3/159)
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവന്‍.” (9/128)
നബി ﷺ സ്വീകരിച്ച ആദരണീയമായ സ്വഭാവഗുണങ്ങളെയാണ് ഈ വചനങ്ങളും ഇതുപോലുള്ളവയും അറിയിക്കുന്നത്. ഇവയെല്ലാം മഹത്തായ സ്വഭാവ ഗുണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവ കൂടിയാണ്. ഇവയെല്ലാം പൂര്‍ണമായും ഉന്നതമായും അദ്ദേഹത്തിനും ഉണ്ടായിരുന്നു. എല്ലാ കാര്യത്തിലും ഉന്നതശ്രേണിയിലായിരുന്നു. ജനങ്ങളോട് ഏറ്റവും അടുത്തും മൃദുലമായും ലളിതമായും അദ്ദേഹം വര്‍ത്തിച്ചു. ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയും ആവശ്യക്കാരന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചും അന്വേഷിക്കുന്നവനെ നിരാശനാക്കാതെയും തടസ്സപ്പെടുത്താതെയും അവന്റെ മനസ്സിന് പരിഹാരം നല്‍കുന്നവനായി നിലകൊണ്ടു. കുറ്റകരമല്ലാത്ത ഏതു കാര്യവും തന്റെ അനുചരന്മാര്‍ ഉദ്ദേശിച്ചാല്‍ അതിനോട് യോജിക്കുകയും അതു നിര്‍വഹിക്കാന്‍ അവരോടൊപ്പം നില്‍ക്കുകയും ചെയ്യും. ഒരു കാര്യം അദ്ദേഹം തീരുമാനിച്ചാല്‍ സ്വേച്ഛാധിപത്യത്തോടെ നടപ്പിലാക്കലല്ല മറിച്ച് അവരോട് കൂടിയാലോചിച്ചും ചര്‍ച്ച ചെയ്തുമായിരിക്കും അത് ചെയ്യുക. അവരില്‍ നന്മ ചെയ്യുന്നവരെ അദ്ദേഹം സ്വീകരിക്കുകയും അപാകതകള്‍ സംഭവിക്കുന്നവര്‍ക്ക് വിട്ടുവീഴ്ച നല്‍കുകയും ചെയ്യും. ഒരു കൂട്ടുകാരനുമായി പെരുമാറുമ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം കുറ്റമറ്റതും നന്മ നിറഞ്ഞതുമായിരിക്കും. അദ്ദേഹം വെറുപ്പോടെ ഒരാളോടും മുഖം ചുളിക്കാറില്ല. സംസാരത്തില്‍ പരുഷത കാട്ടാറില്ല. തൊലി ചുളിക്കാറില്ല. നാവിന്റെ പിഴവുകള്‍ക്ക് നടപടി എടുക്കാറില്ല. പരുഷത കാണിക്കുന്നവരോട് ശിക്ഷാനടപടി സ്വീകരിക്കാറില്ല. മറിച്ച് അവരോടെല്ലാം അങ്ങേയറ്റത്തെ നന്മ ചെയ്യും. വലിയ സഹനം കാണിക്കുകയും ചെയ്യും.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com