خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴿١٠﴾ هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ ﴿١١﴾
നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു. ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍ :31/10-11)
ഇവിടെ അല്ലാഹു തന്റെ അടിമകൾക്ക് അവന്റെ കഴിവിന്റെ ചില അടയാളങ്ങളും അവന്റെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളും കാരുണ്യത്തിന്റെ ചില തെളിവുകളും പറഞ്ഞുകൊടുക്കുന്നു. {ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു} അതായത് ഏഴ് ആകാശങ്ങൾ; അവയുടെ വലുപ്പത്തിലും വിശാലതയിലും ബലത്തിലും വലിയ ഉയരത്തിലും. {നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ} അതിന് തൂണുകളില്ല. അതിന് തൂണുകളുണ്ടായിരുന്നുവെങ്കിൽ അത് ദൃശ്യമാകുമായിരുന്നു.
അല്ലാഹുവിന്റെ ശക്തിയാൽ അവ ഉറച്ചു നിൽക്കുന്നു. {ഭൂമിയിൽ അവൻ ഉറച്ച പർവതങ്ങൾ സ്ഥാപിക്കുകയും ചെയ്തു} ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി കുലുങ്ങാതിരിക്കാൻ അവൻ വലിയ പർവതങ്ങൾ സ്ഥാപിച്ചു. {നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാൻ} വലിയ, ഉറച്ച പർവതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമി കുലുങ്ങുകയും അതിലെ നിവാസികൾക്ക് അതിൽ സ്ഥിരതയോടെ താമസിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമായിരുന്നു.
{എല്ലാതരം ജന്തുക്കളെയും അവനതിൽ പരത്തുകയും ചെയ്തിരിക്കുന്നു} ആദമിന്റെ മകന്റെ സൗകര്യത്തിനും സേവനത്തിനും താൽപര്യങ്ങൾക്കും പ്രയോജനത്തിനും വേണ്ടി എല്ലാതരം സൃഷ്ടികളെയും അവൻ ഭൂമിയിൽ പരത്തി. അവ ഭൂമിയിൽ വ്യാപിച്ചപ്പോൾ അവയ്ക്കു ജീവിക്കാൻ ഭക്ഷണം ആവശ്യമായി വന്നു. അപ്പോൾ അവൻ ആകാശത്തുനിന്നും അനുഗൃഹീതമായ മഴയിറക്കി. {എന്നിട്ട് വിശിഷ്ടമായ എല്ലാ ജോഡികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു} കാണാൻ മനോഹരമായതും ഉപകാരപ്രദവും അനുഗൃഹീതവുമായവ. ചിതറിക്കിടക്കുന്ന ജീവികൾ അതിൽ മേഞ്ഞു. എല്ലാ ജീവികളും അതിനെ ആശ്രയിച്ചു.
{ഇത്} മുകളിലും താഴെയുമുള്ള ലോകത്തിന്റെ സൃഷ്ടിപ്പ്. അതിലുള്ള നിർജീവവും ജീവനുള്ളതുമായ സൃഷ്ടികൾ അവയ്ക്കുള്ള ഭക്ഷണം. {അല്ലാഹുവിന്റെ സൃഷ്ടി} അവൻ ഏകനാണ്, അവന് പങ്കുകാരില്ല. എല്ലാവരും അത് അംഗീകരിക്കുന്നു. ബഹുദൈവ വിശ്വാസികളുടെ സംഘമേ, നിങ്ങൾ പോലും. {എന്നാൽ അവന്ന് പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ} അതായത് അല്ലാഹുവിന്റെ പങ്കാളികളെന്ന് നിങ്ങൾ വിശേഷിപ്പിക്കുന്നവ. നിങ്ങൾ അവരെ ആരാധിക്കുകയും വിളിച്ചു പ്രാർഥിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ അവരും അല്ലാഹുവിനെപ്പോലെ സൃഷ്ടിപ്പ് നടത്തണം. അവനെപ്പോലെ ഭക്ഷണം നൽകണം. അങ്ങനെ അവർ വല്ലതും ചെയ്യുന്നുണ്ടെങ്കിൽ എനിക്ക് കാണിച്ചുതരൂ.
ആരാധനക്ക് അവരും അർഹരാണെന്ന നിങ്ങളുടെ വാദം സ്ഥിരീകരിക്കാൻ ഒരു സൃഷ്ടിയെയും കാണിച്ചുതരാൻ അവർക്ക് കഴിയില്ലെന്നത് എല്ലാവർക്കുമറിയാം. ഈ പറയപ്പെട്ട സർവരും അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന് അവരംഗീകരിച്ചു. അവയ്ക്ക് ആരാധനക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നതിൽ അവർ പരാജിതരായി. അപ്പോൾ അവരെ ആരാധിക്കുന്നത് അറിവും ഉൾക്കാഴ്ചയും ഇല്ലാതെയാണ്. അല്ല, അജ്ഞതകൊണ്ടും വഴികേടുകൊണ്ടും. അതാണ്അല്ലാഹു പറഞ്ഞത്:
{അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു} അവർ വ്യക്തമായും പിഴച്ചവരാണ്. കാരണം അവർ ഉപകാരമോ ഉപദ്രവമോ വരുത്താനോ മരണമോ ജീവിതമോ നൽകാനോ കഴിവില്ലാത്തതിനെ ആരാധിക്കുന്നു. എല്ലാ കാര്യവും ഉടമപ്പെടുത്തുന്ന അധികാരിയും അന്നദാതാവും സ്രഷ്ടാവുമായവനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com