നമസ്കാരത്തിന്റെ ശ൪ത്വുകള്‍, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍

സത്യവിശ്വാസികള്‍ നി൪വ്വഹിക്കുന്ന ഏതൊരു ആരാധനയും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

(2) സുന്നത്ത് : ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) ചര്യക്കനുസരിച്ചായിരിക്കൽ.

സത്യവിശ്വാസികള്‍ അല്ലാഹുവിന് വേണ്ടിയാണ് നമസ്കാരം നി൪വ്വഹിക്കുന്നത്. അത് നബിയുടെ(സ്വ) സുന്നത്തനുസരിച്ചായിരിക്കണം നി൪വ്വഹിക്കേണ്ടത്. നമസ്കാരത്തിന്റെ കാര്യത്തില്‍ അത് നബി(സ്വ) പ്രത്യേകം ഉണ൪ത്തിയിട്ടുമുണ്ട്.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

ഞാൻ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങളും നമസ്കരിക്കുവീൻ. (ബുഖാരി:631,6008,7246)

നമസ്കാരം സ്വീകാര്യമാകുന്നതിനും ശരിയാകുന്നതിനും ചില ശ൪ത്വുകളുണ്ട്. നമസ്കാരത്തിന് റുക്നുകളും വാജിബുകളും സുന്നത്തുകളുമുണ്ട്. അവ വേ൪തിരിച്ചുതന്നെ മനസിലാക്കേണ്ടതുണ്ട്.

നമസ്കാരത്തിന്റെ ശ൪ത്വുകള്‍

നമസ്കാരത്തിന് 9 ശ൪ത്വുകളാണുള്ളത്. അവ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ഒന്ന് ) നമസ്കാരം സ്വീകാര്യമാകുവാനുള്ള ശ൪ത്വുകള്‍
രണ്ട് )നമസ്കാരം ശരിയാകുവാനുള്ള ശ൪ത്വുകള്‍

ഒന്ന്) നമസ്കാരം സ്വീകാര്യമാകുവാനുള്ള ശ൪ത്വുകള്‍. അവ മൂന്നെണ്ണമാകുന്നു.

1. ഇസ്ലാം (മുസ്ലിമായിരിക്കുക)

നമസ്കാരം ഉള്‍പ്പടെയുള്ള ഏത് ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് ശഹാദത്തുകള്‍ അംഗീകരിച്ചുകൊണ്ട് ഇസ്ലാമില്‍ പ്രവേശിച്ചിരിക്കണം. അല്ലാത്തവരുടെ ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.

إِنَّ ٱلدِّينَ عِندَ ٱلَّهِ ٱلْإِسْلَٰمُ ۗ

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖു൪ആന്‍:3/19)

وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (ഖു൪ആന്‍:3/85)

وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല. (ഖു൪ആന്‍:18/30)

وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا

അവര്‍(സത്യനിഷേധികള്‍) പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാം അതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (ഖു൪ആന്‍:25/23)

2.ബുദ്ധി

عَنْ عَلِيِّ بْنِ أَبِي طَالِبٍ رضى الله عنه بِمَعْنَى عُثْمَانَ ‏.‏ قَالَ أَوَمَا تَذْكُرُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يُفِيقَ وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ ‏

അലിയ്യിബ്നു അബീ ത്വാലിബില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: മൂന്ന് ആളുകളില്‍ നിന്ന് പേന ഉയ൪ത്തപ്പെട്ടിരിക്കുന്നു. 1) ബുദ്ധിഭ്രമം ബാധിച്ചവന്‍, അവന് സ്വബോധം ഉണ്ടാകുന്നതുവരെ 2) ഉറങ്ങുന്നവ൪, ഉണരുന്നതുവരെ 3)ചെറിയ കുട്ടി പ്രായപൂ൪ത്തിയാകുന്നതുവരെ (അബൂദാവൂദ് :4401 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. വകതിരിവ് (പ്രായപൂ൪ത്തിയാകുക)

മൂന്ന് ആളുകളില്‍ നിന്ന് പേന ഉയ൪ത്തപ്പെട്ടിരിക്കുന്നുവെന്ന് നബി(സ്വ) പറഞ്ഞ മേല്‍ ഹദീസില്‍ മൂന്നാമതായി പറഞ്ഞത് ചെറിയ കുട്ടി പ്രായപൂ൪ത്തിയാകുന്നതുവരെ എന്നാണ്.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ

നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

രണ്ട്) നമസ്കാരം ശരിയാകുവാനുള്ള ശ൪ത്വുകള്‍. അവ ആറെണ്ണമാകുന്നു.

1. സമയമാകുക

ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ ﻭَﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ۖ ﺇِﻥَّ ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ﻛَﺎﻥَ ﻣَﺸْﻬُﻮﺩًا

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. (ഖു൪ആന്‍:17/78)

ഈ ആയത്തില്‍ അഞ്ച് നേരത്തെ നമസ്കാരത്തിന്റെ സമയം സൂചിപ്പിക്കുന്നുണ്ട്. സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്ന്‌ തെറ്റിയത് മുതല്‍ എന്നത് ളുഹ്൪ നമസ്കാരത്തിന്റെ സമയത്തിന്റെ ആരംഭത്തെ കുറിക്കുന്നു. അതായത് സൂര്യന്‍ ആകാശത്തിന്റെ മധ്യാഹ്നത്തില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങല്‍. അതിലേക്ക് അസ്൪ പ്രവേശിക്കുന്നു. രാത്രി ഇരുട്ടുന്നത് വരെ എന്നത് മഗ്രിബിന്റെയും, ഇശാഇന്റെയും സമയത്തെ കുറിക്കുന്നു.ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ എന്നത് സുബ്ഹ് നമസ്കാരത്തിന്റെ സമയത്തേയും സൂചിപ്പിക്കുന്നു. അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കൃത്യമായ സമയം നബി(സ്വ) പഠിപ്പിച്ച് തന്നിട്ടുണ്ട്. ഓരോ നമസ്കാരത്തിന്റെയും സമയം ആയാല്‍ മാത്രമേ പ്രസ്തുത നമസ്കാരം നി൪വ്വഹിക്കാന്‍ പാടുള്ളൂ. അതല്ലാതെയുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :2/103)

2. വലുതും ചെറുതുമായ അശുദ്ധികളില്‍ നിന്നും ശുദ്ധിയാകുക

ശുദ്ധിയില്ലാതെയുള്ള നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. ശുദ്ധി നമസ്കാരത്തിന്റെ ശ൪ത്വില്‍ പെട്ടതാണ്.

عَنْ عَلِيٍّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الصَّلاَةِ الطُّهُورُ

അലിയ്യില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാകുന്നു…… (അബൂദാവൂദ്:61)

عَنْ عَبْدُ اللَّهِ بْنُ عُمَرَ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ശുദ്ധി ഇല്ലാതെയുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.(മുസ്ലിം:224)

വലിയ അശുദ്ധിയില്‍ നിന്ന് കുളിയിലൂടെയും ചെറിയ അശുദ്ധിയില്‍ നിന്ന് വുളൂവിലൂടെയുമാണ് ശുദ്ധിയാകേണ്ടത്.

وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ

നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക.(ഖു൪ആന്‍:5/6)

ഫാത്തിമ ബിന്‍ത് ഹുബൈശിനോട് നബി(സ്വ) പറഞ്ഞു:

فَإِذَا أَقْبَلَتِ الْحَيْضَةُ فَدَعِي الصَّلاَةَ، وَإِذَا أَدْبَرَتْ فَاغْتَسِلِي وَصَلِّي

ആര്‍ത്തവ ദിവസമായാല്‍ നീ നമസ്കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാല്‍ കുളിച്ചു നമസ്കരിക്കുക. (ബുഖാരി:320)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക….. (ഖു൪ആന്‍:5/6)

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تُقْبَلُ صَلاَةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: (ചെറിയ) അശുദ്ധിയായവരില്‍ നിന്നും വുളു ചെയ്യുന്നതുവരെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.(ബുഖാരി:135)

വെള്ളം ലഭിക്കാതിരിക്കുകയോ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകുകയോ ചെയ്യുന്ന അവസരത്തില്‍ കുളിക്കും വുളുവിനും പകരമായി തയമ്മും ചെയ്യാവുന്നതാണ്.

وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

….. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:5/6)

عَنْ عِمْرَانُ بْنُ حُصَيْنٍ الْخُزَاعِيُّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً مُعْتَزِلاً لَمْ يُصَلِّ فِي الْقَوْمِ فَقَالَ ‏”‏ يَا فُلاَنُ مَا مَنَعَكَ أَنْ تُصَلِّيَ فِي الْقَوْمِ ‏”‏‏.‏ فَقَالَ يَا رَسُولَ اللَّهِ، أَصَابَتْنِي جَنَابَةٌ وَلاَ مَاءَ‏.‏ قَالَ ‏”‏ عَلَيْكَ بِالصَّعِيدِ فَإِنَّهُ يَكْفِيكَ ‏”‏‏.‏

ഇംറാനില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) നമസ്ക്കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു. അവിടുന്നു ചോദിച്ചു: ഇന്നവനെ, ഞങ്ങളുടെ കൂടെ നീ എന്തുകൊണ്ടു നമസ്ക്കരിച്ചില്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, എനിക്ക്‌ ജനാബത്ത് ബാധിച്ചിരിക്കുന്നു. വെള്ളമില്ലതാനും. നബി(സ) പറഞ്ഞു: നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്ക് അത് മതി. (ബുഖാരി: 348)

3. നമസ്കാര സ്ഥലം, നമസ്കരിക്കുന്നവന്റെ വസ്ത്രം, ശരീരം എന്നിവ നജസില്‍ നിന്നും ശുദ്ധിയായിരിക്കുക

നമസ്കാര സ്ഥലം

നമസ്കാര സ്ഥലം എല്ലാവിധ നജസില്‍ നിന്നും ശുദ്ധിയായിരിക്കണം

عَنْ أَبِي هُرَيْرَةَ قَالَ قَامَ أَعْرَابِيٌّ فَبَالَ فِي الْمَسْجِدِ فَتَنَاوَلَهُ النَّاسُ، فَقَالَ لَهُمُ النَّبِيُّ صلى الله عليه وسلم: دَعُوهُ وَهَرِيقُوا عَلَى بَوْلِهِ سَجْلاً مِنْ مَاءٍ، أَوْ ذَنُوبًا مِنْ مَاءٍ، فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ഗ്രാമീണന്‍ പള്ളിയി വന്ന് മൂത്രമൊഴിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ അടുത്തപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: നിങ്ങള്‍ അവനെ വിടുക. ഒരു ബക്കറ്റ് വെള്ളം മൂത്രമൊഴിച്ചു ഭാഗത്ത് ഒഴിക്കുക. തീ൪ച്ചയായും നിങ്ങള്‍ എളുപ്പമുണ്ടാക്കുന്നവരായിട്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. പ്രയാസപ്പെടുത്തുന്നവരായിക്കൊണ്ടല്ല. (ബുഖാരി:220)

നമസ്കരിക്കുന്നവന്റെ വസ്ത്രം

നമസ്കരിക്കുന്ന വ്യ്കതിയുടെ വസ്ത്രം നജസില്‍ നിന്ന് മുക്തമായിരിക്കല്‍ നി൪ബന്ധമാണ്.

عَنْ أَسْمَاءَ، قَالَتْ جَاءَتِ امْرَأَةٌ النَّبِيَّ صلى الله عليه وسلم فَقَالَتْ أَرَأَيْتَ إِحْدَانَا تَحِيضُ فِي الثَّوْبِ كَيْفَ تَصْنَعُ قَالَ : تَحُتُّهُ، ثُمَّ تَقْرُصُهُ بِالْمَاءِ، وَتَنْضَحُهُ وَتُصَلِّي فِيهِ

അസ്മാഇല്‍(റ) നിന്നും നിവേദനം: നബിയുടെ(സ്വ) അടുക്കല്‍ ഒരു സ്ത്രീ വന്നുചോദിച്ചു: ഞങ്ങളില്‍ ഒരുവളുടെ വസ്ത്രത്തില്‍ ഹൈള് ആയാല്‍ എന്ത് ചെയ്യണം? നബി(സ്വ) പറഞ്ഞു: വസ്ത്രത്തില്‍ നിന്ന് അതിനെ നീക്കുകയും വെള്ളം കൊണ്ട് ഉരച്ച് കഴുകുകയും അതില്‍ വെള്ളം കുടയുകയും ചെയ്ത് അതില്‍ നമസ്കരിക്കാം. (ബുഖാരി:227)

ഭക്ഷണം കഴിക്കാത്ത ആണ്‍കുട്ടിയുടെ മൂത്രം വസ്ത്രത്തില്‍ വീണാല്‍ വൃത്തിയാക്കുന്നതിന് വേണ്ടി അതില്‍ വെള്ളം കുടയുകയും പെണ്‍കുട്ടിയുടെ മൂത്രം വസ്ത്രത്തില്‍ വീണാല്‍ അത് കഴുകുകയുമാണ് വേണ്ടത്.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عَنْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ فِي بَوْلِ الْغُلاَمِ الرَّضِيعِ :‏ يُنْضَحُ بَوْلُ الْغُلاَمِ وَيُغْسَلُ بَوْلُ الْجَارِيَةِ

അലിയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : മുലപ്പാല്‍ കുടിക്കുന്ന ആണ്‍കുട്ടിയുടെ മൂത്രം (ശുദ്ധിയാക്കാന്‍ ) വെള്ളം കുടയുകയും പെണ്‍കുട്ടിയുടെ മൂത്രം കഴുകുകയാണ് വേണ്ടത്.(തി൪മിദി 610)

عَنْ لُبَابَةَ بِنْتِ الْحَارِثِ، قَالَتْ بَالَ الْحُسَيْنُ بْنُ عَلِيٍّ فِي حِجْرِ النَّبِيِّ ـ صلى الله عليه وسلم ـ فَقُلْتُ يَا رَسُولَ اللَّهِ أَعْطِنِي ثَوْبَكَ وَالْبَسْ ثَوْبًا غَيْرَهُ فَقَالَ ‏ “‏ إِنَّمَا يُنْضَحُ مِنْ بَوْلِ الذَّكَرِ وَيُغْسَلُ مِنْ بَوْلِ الأُنْثَى ‏”‏

ലുബാബ് ബ്നു ഹാരിസ് (റ)പറഞ്ഞു: ഹുസൈന്‍ ബ്നു അലി നബിയുടെ(സ്വ) മടിയില്‍ മൂത്രം ഒഴിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: റസൂലേ, അങ്ങയുടെ വസ്ത്രം എനിക്ക് തരിക. താങ്കള്‍ മറ്റൊരു വസ്ത്രം ധരിക്കുക. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിശ്ചയം ആണ്‍‌കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കഴുകണം.(ഇബ്നുമാജ : 522)

ഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടിയുടെ മൂത്രം വസ്ത്രത്തില്‍ വീണാല്‍ അതും കഴുകുകതന്നെ വേണം.

നമസ്കരിക്കുന്നവന്റെ ശരീരം

നമസ്കരിക്കുന്ന വ്യക്തി എല്ലാവിധ നജസില്‍ നിന്നും വൃത്തിയാകല്‍ നി൪ബന്ധമാണ്. മലമൂത്ര വസ൪ജ്ജനത്തിന് ശേഷം ശൌച്യം ചെയ്യല്‍, മദിയ്യ് കഴുകല്‍ എന്നിവ ശരീരത്തിലെ നജസിനെ നീക്കുന്നതിനുള്ള മാ൪ഗങ്ങളാണ്.

عَنْ أَنَسٍ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَدْخُلُ الْخَلاَءَ، فَأَحْمِلُ أَنَا وَغُلاَمٌ إِدَاوَةً مِنْ مَاءٍ، وَعَنَزَةً، يَسْتَنْجِي بِالْمَاءِ

അനസില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അദ്ദേഹം പറഞ്ഞു: റസൂല്‍(സ്വ) മലമൂത്ര വിസ൪ജ്ജന സ്ഥലത്ത് പ്രവേശിച്ചാല്‍ ഞാനും എന്നെപ്പോലെയുള്ള കുട്ടിയും വെള്ളത്തിന്റെ ചെറിയ പാത്രവും ചെറിയ വടിയുമായി നില്‍ക്കുകയും അങ്ങനെ റസൂല്‍(സ്വ) വെള്ളം കൊണ്ട് ശുചിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി:152)
അവന്‍ അവന്റെ ഗുഹ്യസ്ഥാനവും രണ്ട് വൃഷ്ണങ്ങളും കഴുകികൊള്ളട്ടെ. (സ്വഹീഹ് അബൂദാവൂദ് :41/1)

4.ഔറത്ത് (നഗ്നത) മറക്കുക

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍ :7/31)

ശരീരത്തിന്റെ തൊലി പുറത്ത് കാണാത്ത രീതിയിലാണ് വസ്ത്രം കൊണ്ട് ഔറത്ത് മറക്കേണ്ടത്. ഔറത്ത് മറക്കാന്‍ കഴിവുണ്ടായിട്ടും മറക്കാതെ നമസ്കരിച്ചവന്റെ നമസ്കാരം ഫാസിദാണ് എന്നതില്‍ പണ്ഢിതന്‍മാ൪ ഏകോപിച്ചിട്ടുണ്ട്.
പുരുഷന്റെ ഔറത്ത് പൊക്കിള്‍ മുതല്‍ മുട്ട് വരെയാകുന്നു. (ഇ൪വാഉല്‍ ഗലീല്‍: 1/303) എന്നാല്‍ അവന്റെ ചുമലും കൂടി മറയുന്ന വസ്ത്രം ധരിച്ചാണ് നമസ്കാരിക്കേണ്ടത്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لاَ يُصَلِّي أَحَدُكُمْ فِي الثَّوْبِ الْوَاحِدِ، لَيْسَ عَلَى عَاتِقَيْهِ شَىْءٌ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നിങ്ങളില്‍ ഒരാളും രണ്ട് ചുമലുകളില്‍ ഒന്നുമില്ലാത്ത രീതിയില്‍ ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കരുത്. (ബുഖാരി:359)

സ്ത്രീകള്‍ അവരുടെ മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളെല്ലാം മറയുന്ന വസ്ത്രം ധരിച്ചാണ് നമസ്കാരിക്കേണ്ടത്.

ഉമ്മുസലമ(റ) റസൂലിനോട് ചോദിച്ചു: അടിമുണ്ടില്ലാതെ ഒരു ഖമീസിലും നമസ്കാര കുപ്പായത്തിലും മുഖമക്കനയിലും സ്ത്രീകള്‍ക്ക് നമസ്കരിക്കാമോ? നബി(സ്വ) പറഞ്ഞു: അവളുടെ രണ്ട് കാല്‍പാദവും മറയുന്ന തരത്തിലുള്ള വിശാലമായ കുപ്പായം (ഖമീസ്) ആണെങ്കില്‍ അവള്‍ക്ക് അങ്ങനെ നമസ്കരിക്കാം.

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: لاَ يَقْبَلُ اللَّهُ صَلاَةَ حَائِضٍ إِلاَّ بِخِمَارٍ

ആയിശയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: പ്രായപൂ൪ത്തിയെത്തിയ സ്ത്രീയുടെ നമസ്കാരം മുഖമക്കനെയോട് കൂടിയല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ് :641 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇബ്നുബാസ്(റഹി) പറയുന്നു: സ്വതന്ത്രയും മുകല്ലഫുമായ സ്ത്രീ നമസ്കാരത്തില്‍ അവളുടെ രണ്ട് മുന്‍കൈകളും മുഖവുമൊഴിച്ച് ബാക്കി എല്ലാ ശരീരഭാഗങ്ങളും മറക്കല്‍ നി൪ബന്ധമാണ്. കാരണം അവളുടെ മറ്റെല്ലാ ഭാഗങ്ങളും നമസ്കാരത്തില്‍ ഔറത്താണ്.

കണങ്കാലോ തലയുടെ അല്‍പ്പഭാഗമോ വെളിവാകുന്ന തരത്തില്‍ അവള്‍ നമസ്കരിച്ചാല്‍ അവളുടെ നമസ്കാരം ശരിയാകുകയില്ല. ഇന്ന് എത്രയെത്ര സ്ത്രീകളാണ് കണങ്കാല്‍ വെളിവാകുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതും നമസ്കാര സമയമാകുമ്പോള്‍ സൌകര്യപ്രദമായ എവിടെയെങ്കിലും കയറി നമസ്കരിക്കുകയും ചെയ്യുന്നത്. അത്തരക്കാ൪ ഇക്കാര്യം ഗൌരവത്തോടെ ചിന്തിക്കേണ്ടതാണ്.

5. ഖിബ്‌’ലക്ക് മുന്നിടുക

നമസ്കാരം നി൪ബന്ധമാക്കിയ സമയത്ത് ബൈത്തുല്‍ മുഖദ്ദസായിരുന്നു ഖിബ്’ലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അല്ലാഹു കഅ്ബയെ ഖിബ്’ലയാക്കി നിശ്ചയിച്ചു.

عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم صَلَّى نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ أَوْ سَبْعَةَ عَشَرَ شَهْرًا، وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يُحِبُّ أَنْ يُوَجَّهَ إِلَى الْكَعْبَةِ، فَأَنْزَلَ اللَّهُ ‏{‏قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ‏} ‏‏ فَتَوَجَّهَ نَحْوَ الْكَعْبَةِ

ബറാഇബ്നു ആസ്വിബില്‍(റ) നിന്നും നിവേദനം:അദ്ദേഹം പറയുന്നു :നബി(സ്വ) പതിനാറ് മാസം അല്ലെങ്കില്‍ പതിനേഴ് മാസം ബൈത്തുല്‍ മുഖദ്ദസ്സിലേക്ക് തിരിഞ്ഞ് നമസ്കരിച്ചു. നബിക്ക്(സ്വ) കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നമസ്കരിക്കാന്‍ ഇഷ്ടമായിരുന്നു. അങ്ങനെ അല്ലാഹു قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ എന്ന വചനം(ഖു൪ആന്‍: 2/144) അവതരിപ്പിച്ചു. അങ്ങനെ അദ്ദേഹം കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നമസ്കരിച്ചു. (ബുഖാരി:399)

قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعْمَلُونَ

(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(ഖു൪ആന്‍: 2/144)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ إِذْ جَاءَهُمْ آتٍ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْكَعْبَةَ فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الْكَعْبَةِ

അബ്ദില്ലാഹിബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: ഖുബാ പള്ളിയില്‍ ജനങ്ങള്‍ സുബ്ഹി നമസ്കരിച്ചു കൊണ്ടിരിക്കെ ഒരു വ്യക്തി അവരുടെ അടുക്കല്‍ വരികയും ഇന്നലെ രാത്രി റസൂലിന് ആയത്ത് അവതരിച്ചു, കഅ്ബയിലേക്ക് തിരിയാന്‍ അതില്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്, നിങ്ങള്‍ കഅ്ബയിലേക്ക് തിരിയൂ എന്ന് പറഞ്ഞു. ശാമിലേക്ക് തിരിഞ്ഞു നിന്നിരുന്ന അവ൪ കഅ്ബയുടെ നേ൪ക്ക് തിരിഞ്ഞു.(ബുഖാരി:403)

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ നിന്നും ഖിബ്’ലയിലേക്ക് തിരിയല്‍ നമസ്കാരം സ്വഹീഹാകാനുള്ള ശ൪ത്വായി മനസ്സിലാക്കാം. നബി(സ്വ) ആ വ്യക്തിയോട് പറഞ്ഞു:

‏ إِذَا قُمْتَ إِلَى الصَّلاَةِ فَأَسْبِغِ الْوُضُوءَ ثُمَّ اسْتَقْبِلِ الْقِبْلَةَ فَكَبِّرْ‏

നീ നമസ്കാരം ഉദ്ദേശിച്ചാല്‍ വുളൂഅ് നന്നാക്കി ചെയ്യുക. ഖിബ്’ലയിലേക്ക് മുന്നിടുകയും ശേഷം തക്ബീ൪ കൊണ്ട് തുടങ്ങുകയും ചെയ്യുക. (മുസ്ലിം:397)

6. നിയ്യത്ത്

നമസ്കാരത്തിന്റെ ശ൪ത്വുകളില്‍ പെട്ടതാണ് നിയ്യത്ത്. ഓരോ ക൪മ്മങ്ങളും സ്വീകരിക്കപ്പെടുക നിയ്യത്തിന്റെ അടിസ്ഥാനത്തിലാകുന്നു.

قَالَ رَسُولَ اللَّهِ صلى الله عليه وسلم: إنَّمَا الْأَعْمَالُ بِالنِّيَّاتِ

നബി (സ്വ) പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ….. (ബുഖാരി: 1 – മുസ്ലിം:1907)

നിയ്യത്തെന്നാൽ ഒരു കർമ്മം ചെയ്യുമ്പോഴുള്ള ഉദ്ദേശ്യമാണ്. ഒരു പ്രവൃത്തി ചെയ്യുമ്പോഴുള്ള സംശയലേശമന്യേയുള്ള മനസ്സിൻ്റെ ഉറപ്പാണ്. (മുഗ്നി)

നിയ്യത്തിൻ്റെ സ്ഥാനം ഹൃദയമാണ് അത് നാവുകൊണ്ട് ഉച്ചരിക്കൽ ബിദ്അത്തുമാണ്. (ലജ്നതുദ്ദാഇമ)

ഒരാൾ തൻ്റെ മനസ്സിൽ ളുഹർ നമസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത്, നാവിൽ അസ്ർ എന്ന് വന്നു പോയാലും അത് ളുഹർ ആയി തന്നെയാണ് പരിഗണിക്കുക. (ഇമാം നവവി ശറഹുൽ മുഹദ്ദബ്)

നബി(സ) യാതൊരു ആരാധനകൾ നിർവ്വഹിക്കുമ്പോഴും നിയ്യത്തിനോടൊപ്പം നാവു കൊണ്ട് ഉച്ചരിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാവുകൊണ്ട് ഉച്ചരിക്കൽ നബിചര്യക്ക് എതിരാണ്. (ഇബ്നു സഅദ് – ശറഹ് മൻളൂമതിൽ ഖവാഇദ്)

ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു: നിയത്ത് നാവ് കൊണ്ട് പറയേണ്ടതില്ല. കാരണം നബിയോ(സ്വ) സ്വഹാബികളോ നിയത്ത് നാവ് കൊണ്ട് പറഞ്ഞിട്ടില്ല. (മജ്മൂഉല്‍ ഫത്വാവാ :11/8)

‘അല്ലാഹുവാണ് ഏറ്റവും വലിയവൻ’ എന്നർത്ഥമുള്ള ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു നബിﷺ നമസ്കാരം ആരംഭിച്ചിരുന്നത്. ചില ആളുകൾ പറയാറുള്ളത് പോലെ “ഞാൻ നമസ്കരിക്കാൻ ഉദ്ദേശിക്കുന്നു…” തുടങ്ങിയ വാക്യങ്ങൾ ചൊല്ലിപ്പറഞ്ഞുകൊണ്ടല്ല നബിﷺ നമസ്ക്കാരം തുടങ്ങിയത് എന്ന സൂചന ഈ ഹദീഥിലുണ്ട്. മാത്രവുമല്ല, അത് (നിയ്യത്ത് ചൊല്ലിപ്പറയൽ) പണ്ഡിതൻമാരുടെ ഏകോപിച്ച അഭിപ്രായമനുസരിച്ച് തന്നെ പിന്നീടുണ്ടായ ‘ബിദ്അത്താ’ണ്. എന്നാൽ, ഈ ‘ബിദ്അത്ത്’ നല്ലതാണോ ചീത്തയാണോ എന്ന വിഷയത്തിൽ അവർ ഭിന്നിച്ചിരിക്കുന്നു. നാം പറയുന്നു: തീർച്ചയായും, ആരാധനയുടെ വിഷയത്തിലുള്ള എല്ലാ ബിദ്അത്തുകളും വഴികേടാണ്. നബിﷺ യുടെ പൊതുവായ വാക്കുകളിൽ നിന്നും അതാണ് മനസ്സിലാകുന്നുത്. “എല്ലാ ബിദ്അത്തുകളും വഴിപിഴവാണ്, എല്ലാ വഴിപിഴച്ച കാര്യങ്ങളും നരകത്തിലേക്കാണ്.” (ശൈഖ് അൽബാനി – സ്വിഫത്തു സ്വലാത്ത്)

റൗളത്തു ത്വാലിബീൻ എന്ന ഗ്രന്ഥത്തിൽ (1/224) ഇമാം നവവി(റഹി) പറയുന്നു. “നിയ്യത്ത് എന്നാൽ ഉദ്ദേശമാണ്. അതിനാൽ നമസ്‌കരിക്കാൻ പോകുന്നവൻ മനസ്സിലേക്ക് ആ നമസ്ക്‌കാരത്തെ കൊണ്ടുവരേണ്ടതാണ്. കൂടാതെ, അതിന്റെ രൂപങ്ങളിൽ നിന്നും രീതികളിൽ നിന്നും ആവശ്യമായതും, അതായത് ഏത് നമസ്കാരമാണെന്നും (ഉദാ: ളുഹ്റോ, അസ്‌റോ എന്നും) അത് നിർബന്ധമായതാണോ അതല്ല ഐച്ഛികമാണോ എന്നും മറ്റും. ആദ്യത്തെ തക്ബീറോട് കൂടിത്തന്നെ ഈ കാര്യങ്ങളെല്ലാം അവന്റെ ഉദ്ദേശത്തിലുണ്ടാകണം. (ശൈഖ് അൽബാനി – സ്വിഫത്തു സ്വലാത്ത്)

ആരാധനയുടെ തുടക്കത്തില്‍ അല്ലെങ്കില്‍ അതിന്റെ വളരെ തൊട്ടുമുമ്പില്‍ ഒക്കെയാണ് നിയ്യത്തിന്റെ സമയം. നമസ്കാരത്തില്‍ തക്ബീറിന് തൊട്ടുമുമ്പോ അതിനോട് ചേ൪ന്നോ നിയത്ത് ആകലാണ് ഈ വിഷയത്തില്‍ ഭിന്നതയില്‍ നിന്ന് മുക്തമാകുന്നതിനുള്ള മാ൪ഗം.

മേല്‍ പറഞ്ഞിട്ടുള്ള ശ൪ത്വുകളില്‍ ഏതെങ്കിലും ഒന്നിന് ഭംഗം വന്നാല്‍ നമസ്കാരം ശരിയാകുകയില്ലെന്നുള്ളത് പ്രത്യേകം മനസ്സിലാക്കുക.

നമസ്കാരത്തിന്റെ റുക്നുകള്‍

ഏതൊന്നിനാലാണോ ഇബാദത്തുകൾ (ആരാധനകൾ) രൂപീകൃതമാകുന്നത് അവയാണ് റുക്‌നുകൾ. അവയില്ലാതെ ഇബാദത്ത് ശരിയാവുകയില്ല. ശർത്വ് ഇബാദത്തിനെ മുൻകടക്കുകയും ഇബാദത്തിനോടൊപ്പം തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും; എന്നാൽ ഇബാദത്ത് ഉൾകൊള്ളുന്നതായ വാക്കുകളും പ്രവൃത്തികളുമാകുന്നു റുക്‌നുകൾ എന്നതാണ് റുക്‌നുകളും ശർത്വുകളും തമ്മിലുള്ള വ്യത്യാസം.

നമസ്‌കാരത്തിന്റെ റുക്‌നുകൾ 14 ആകുന്നു. ബോധപൂർവമായും മറവിയാലും അജ്ഞതയാലും ഉപേക്ഷവരുത്തപ്പെടുവാൻ പാടില്ലാത്തവയാണ് റുക്‌നുകൾ. അവയുടെ വിവരണം താഴെ വരും വിധമാണ്:

1.കഴിവുള്ളവന്‍ നില്‍ക്കല്‍

وَقُومُوا۟ لِلَّهِ قَٰنِتِينَ

അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍:2/238)

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ

നീ നമസ്കാരത്തിനായി നിന്നാല്‍ തക്ബീ൪ ചൊല്ലുക (ബുഖാരി:1162)

عَنْ عِمْرَانَ بْنِ حُصَيْنٍ ـ رضى الله عنه ـ قَالَ كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الصَّلاَةِ فَقَالَ ‏: ‏ صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ

ഇംറാനുബ്‌നു ഹുസ്വൈൻ(റ) പറയുന്നു: എനിക്ക് മൂലക്കുരു രോഗം ബാധിച്ചിരുന്നു. അതിനാൽ നമസ്‌കാരം എങ്ങിനെ നിർവ്വഹിക്കണം എന്നതിനെക്കുറിച്ച് നബിയോട്(സ്വ) ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: നീ നിന്നു നമസ്‌കരിക്കുക, അതിന് നിനക്ക് സാധിക്കുന്നില്ലെങ്കിൽ ഇരുന്നുകൊണ്ട് നിർവ്വഹിക്കുക, അതിനും കഴിയുന്നില്ലെങ്കിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന്.(ബുഖാരി: 1117)

രോഗം, പേടി പോലുള്ള ഒഴിവുകഴിവുകളുണ്ടായാൽ നിർബന്ധനമസ്‌കാരങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുവാൻ ഒരാൾക്ക് ഇളവുണ്ട്. അയാൾക്കു തന്റെ അവസ്ഥക്ക് അനുസൃതമായി ഇരുന്നോ അല്ലെങ്കിൽ കിടന്നോ നമസ്‌കരിക്കാവുന്നതാണ്. എന്നാൽ സുന്നത്തു നമസ്‌കാരങ്ങളിൽ നിൽക്കുകയെന്നത് സുന്നത്താകുന്നു; റുക്ൻ അല്ല. എന്നാൽ അവയിൽ നിൽക്കുന്നവന്റെ നമസ്‌കാരമാണ് ഇരിക്കുന്നവന്റെ നമസ്‌കാരത്തെക്കാൾ ഉത്തമം.

قَالَ رَسُولَ اللَّهِ صلى الله عليه وسلم: صلاة القاعد على النصف من صلاة القائم

നബിﷺ പറഞ്ഞു: ഇരിക്കുന്നവന്റെ നമസ്‌കാരം നിൽക്കുന്നവന്റെ നമസ്‌കാരത്തിനു പകുതിയാകുന്നു. (മുസ്ലിം)

2.നമസ്‌കാരത്തിന്റെ ആരംഭത്തിലുള്ള തക്ബീറതുൽ ഇഹ്‌റാം:

‘അല്ലാഹു അക്ബർ’ എന്ന വചനമാണത്. നമസ്‌കരിക്കുന്നവന് അതല്ലാത്ത മറ്റൊരു പ്രയോഗവും മതിയാവുകയില്ല. നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ

നീ നമസ്കാരത്തിനായി നിന്നാല്‍ തക്ബീ൪ ചൊല്ലുക (ബുഖാരി:1162)

‏ إِذَا قُمْتَ إِلَى الصَّلاَةِ فَأَسْبِغِ الْوُضُوءَ ثُمَّ اسْتَقْبِلِ الْقِبْلَةَ فَكَبِّرْ‏

നീ നമസ്കാരം ഉദ്ദേശിച്ചാല്‍ വുളൂഅ് നന്നാക്കി ചെയ്യുക. ഖിബ്’ലയിലേക്ക് മുന്നിടുകയും ശേഷം തക്ബീ൪ കൊണ്ട് തുടങ്ങുകയും ചെയ്യുക. (മുസ്ലിം:397)

നമസ്‌കാരത്തിന്റെ തഹ്‌രീം (മറ്റു കാര്യങ്ങൾ പാടില്ലാതാക്കുന്നത്) തക്ബീറതുൽ ഇഹ്‌റാമും നമസ്‌കാരത്തിന്റെ തഹ്‌ലീൽ (ഇതരകാര്യങ്ങൾ അനുവദിക്കുന്നത്) തസ്‌ലീമും (സലാം വീട്ടലും) ആകുന്നു

عَنْ عَلِيٍّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مِفْتَاحُ الصَّلاَةِ الطُّهُورُ وَتَحْرِيمُهَا التَّكْبِيرُ وَتَحْلِيلُهَا التَّسْلِيمُ ‏

അലിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാകുന്നു. (അനുവദനീയമായിരുന്നത്) അതില്‍ നിഷിദ്ധമാക്കപ്പെടുന്നത് തക്ബീ൪ കൊണ്ടാണ്, (നമസ്കാരത്തില്‍ നിഷിദ്ധമായിരുന്നത്) അനുവദനീയമാക്കുന്നത് സലാംകൊണ്ടാണ്. (അബൂദാവൂദ് :61- അല്‍ബാനി സ്വഹീഹും ഹസനുമെന്ന് വിശേഷിപ്പിച്ചു)

مِفتاح الصلاة الطُّهور،وتحريمها التكبير وتحليلها التسليم

നമസ്‌കാരത്തിന്റെ താക്കോൽ ശുദ്ധീകരണമാകുന്നു; തക്ബീറോട് കൂടി അതിലേക്ക് പ്രവേശിക്കുകയും, തസ്‌ലീമോട് കൂടി അതിൽ നിന്നും പുറത്തുവരികയും ചെയ്യുന്നു.

ഭാഷാപരമായി ‘തഹ്രീമുഹാഅത്തക്ബീർ’ (അതിന്റെ ഹറാമാക്കൽ തക്ബീറോട് കൂടിയാണ്) എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം ‘അല്ലാഹു നമസ്‌കാരത്തിൽ ഹറാമാക്കിയ പ്രവൃത്തികൾ ഹറാമാകുന്നത് തക്ബീറോട് കൂടിയാണ്’ എന്നും, തസ്ലീമാണ് അതിന്റെ ഹലാലാക്കൽ’ (തഹ്‌ലീലുഹാ അത്തസ്‌ലീം) എന്നാൽ ‘നമസ്കാരത്തിന് പുറത്ത് അനുവദിച്ച കാര്യങ്ങൾ ഹലാലാകുന്നത് നമസ്‌കാരത്തിൽ നിന്നും സലാംചെല്ലി വിരമിക്കുന്നതോടെയാണ്’ എന്നുമാണ്. അതുപോലെത്ത ന്നെ ഈ ഹദീഥ് മറ്റൊരു കാര്യവും അറിയിക്കുന്നുണ്ട്. നമസ്‌കാരത്തിന്റെ വാതിലുകൾ അടച്ചിരിക്കുകയാണ്. ശുദ്ധിയോടു കൂടിയല്ലാതെ ഒരു അടിമക്കും അത് തുറക്കാൻ സാധ്യമല്ല. അപ്രകാരം തന്നെ, തക്ബീർ കൊണ്ടല്ലാതെ അതിലേക്ക് പ്രവേശിക്കാനും, തസ്‌ലീം (സലാം വീട്ടൽ) കൊണ്ടല്ലാതെ അതിൽ നിന്നു പുറത്തുവരാനും സാധ്യമല്ല എന്ന് തെളിയിക്കുന്നു. ഇതാണ് ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം. (ശൈഖ് അൽബാനി – സ്വിഫത്തു സ്വലാത്ത്)

3. എല്ലാ റക്അത്തിലും ഫാത്തിഹ ഓതല്‍(ഇമാമും മഅ്മൂമും)

عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏

ഉബാദത്ത് ബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: ഫാത്തിഹത്തുല്‍ കിത്താബ് ഓതാത്തവന് നമസ്കാരമില്ല. (ബുഖാരി: 756 – മുസ്ലിം:394)

عن محمد بن أبي عائشة عن رجل من أصحاب النبي قال: قال رسول الله صلى الله عليه وسلم : لعلكم تقرءون والإمام يقرأ؟ قالوا: يا رسول الله: إنا لنفعل. قال: فلا تفعلوا إلا أن يقرأ أحدكم بفاتحة الكتاب

മുഹമ്മദ് ബ്നു അബൂ ആയിശ(റ), നബിയുടെ(സ്വ) ഒരു സ്വഹാബിയില്‍ നിന്നും ഉദ്ദരിക്കുന്നു. നബി(സ്വ) ചോദിച്ചു:ഇമാം ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളും പാരായണം ചെയ്യാറുണ്ടോ? അവ൪ പറഞ്ഞു: അതെ, ഞങ്ങളങ്ങനെ ചെയ്യാറുണ്ട്. നബി(സ്വ) പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിങ്ങളിലാരും ഫാത്തിഹത്തുല്‍ കിത്താബ് പാരായണം ചെയ്യുകയല്ലാതെ മറ്റൊന്നും (പാരായണം) ചെയ്യരുത്. (അഹ്മദ്)

ഇമാമിനെ റുകൂഇൽ തുടർന്ന, അല്ലെങ്കിൽ ഫാതിഹ ഓതുവാൻ അവസരം ലഭിക്കാത്തത്ര സമയം നിറുത്തത്തിൽ ഇമാമിനെ തുടർന്ന മസ്ബൂക്വ് (വൈകിവരുന്നവൻ) ഇതിൽനിന്ന് ഒഴിവാക്കപ്പെടും. ഉറക്കെ പാരായണം ചെയ്യപ്പെടുന്ന നമസ്‌കാരങ്ങളിലും മഅ്മൂമ് ഫാതിഹ ഓതുന്നതിൽനിന്ന് ഒഴിവാക്കപ്പെടും. എന്നാൽ ഇമാമിന്റെ മൗനവേളകളിൽ മഅ്മൂമ് ഓതുകയാണെങ്കിൽ അതാണ് സൂക്ഷ്മതക്ക് ഏറ്റവും നല്ലത്. (അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന)

4. റുകൂഅ് ചെയ്യല്‍

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഅ് ചെയ്യുകയും, സുജൂദ് ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍:22/77)

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا

നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. (ബുഖാരി: 757)

5,6. റുകൂഇല്‍ നിന്ന് ഉയരലും ഇഅ്തിദാലിലെ നി൪ത്തവും

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا

നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക.(ബുഖാരി: 757)

7. സുജൂദ്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱرْكَعُوا۟ وَٱسْجُدُوا۟ وَٱعْبُدُوا۟ رَبَّكُمْ وَٱفْعَلُوا۟ ٱلْخَيْرَ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഅ് ചെയ്യുകയും, സുജൂദ് ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍:22/77)

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا

ശേഷം സുജൂദില്‍ അടങ്ങി താമസിക്കുന്നതുവരെ സുജൂദ് ചെയ്യുക (ബുഖാരി: 757)

ഏഴ് അവയവങ്ങളിന്‍ മേലായിരുന്നു നബി(സ്വ) സൂജൂദ് ചെയ്തിരുന്നത്. രണ്ട് ഉളളം കൈകള്‍, രണ്ട് കാല്‍ മുട്ടുകള്‍, രണ്ട് കാല്‍ പാദങ്ങള്‍, മൂക്ക് ഉള്‍പ്പടെ നെറ്റിത്തടം എന്നിവയാണവ. നെറ്റിയും മൂക്കും ഒന്നായിട്ടാണ് എണ്ണിയിട്ടുള്ളത്. കാരണം നബി(സ്വ) നെറ്റിയെന്ന് പറയുകയും മൂക്കിലേക്ക് ചൂണ്ടുകയും ചെയ്തു.

عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ الْجَبْهَةِ – وَأَشَارَ بِيَدِهِ عَلَى أَنْفِهِ – وَالْيَدَيْنِ وَالرِّجْلَيْنِ وَأَطْرَافِ الْقَدَمَيْنِ وَلاَ نَكْفِتَ الثِّيَابَ وَلاَ الشَّعْرَ

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു : ഏഴ് അസ്ഥികള്‍ നിലത്ത് വെച്ചുകൊണ്ട് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി – തന്റെ കൈ മൂക്കിന് നേരെ ചൂണ്ടിക്കൊണ്ട് അവിടുന്ന് കാണിച്ചു – രണ്ട് കൈകള്‍ (അഥവാ രണ്ട് കൈപ്പടങ്ങള്‍) – രണ്ട് കാലുകള്‍ (അഥവാ രണ്ട് കാല്‍മുട്ടുകള്‍) – രണ്ട് കാല്‍വിരലുകള്‍ (എന്നിവയാണവ) വസ്ത്രങ്ങളും മുടിയും പാറിപ്പോകാതെ ചേ൪ത്ത് വെക്കുന്നതിനേയും (മുസ്ലിം:490)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أُمِرْتُ أَنْ أَسْجُدَ عَلَى سَبْعٍ وَلاَ أَكْفِتَ الشَّعْرَ وَلاَ الثِّيَابَ الْجَبْهَةِ وَالأَنْفِ وَالْيَدَيْنِ وَالرُّكْبَتَيْنِ وَالْقَدَمَيْنِ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു :ഏഴ് അസ്ഥികള്‍ നിലത്ത് വെച്ചുകൊണ്ട് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.വസ്ത്രങ്ങളും മുടിയും പാറിപ്പോകാതെ ചേ൪ത്ത് വെക്കുന്നതിനേയും. നെറ്റി, മൂക്ക്, രണ്ട് ഉളളം കൈകള്‍, രണ്ട് കാല്‍ മുട്ടുകള്‍, രണ്ട് കാല്‍ പാദങ്ങള്‍ (എന്നിവയാണവ). (മുസ്ലിം:490)

8.സുജൂദില്‍ നിന്ന് തല ഉയ൪ത്തല്‍

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ

നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക.പിന്നെ സുജൂദിലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും സുജൂദില്‍തന്നെ നില്‍ക്കുക. ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും ചെയ്യുക. (ബുഖാരി: 757)

9. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം

وَكَانَ يَقْعُدُ فِيمَا بَيْنَ السَّجْدَتَيْنِ نَحْوًا مِنْ سُجُودِهِ

അവിടുന്ന് സുജൂദിന്റെയത്ര (സമയം) രണ്ട് സുജൂദുകള്‍ക്ക് ഇടയില്‍ ഇരിക്കാറുണ്ടായിരുന്നു. (അബൂദാവൂദ് :874 – സ്വഹീഹ് അല്‍ബാനി)

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തില്‍ ഇപ്രകാരം കാണാം:

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا

നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക.പിന്നെ സുജൂദിലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും സുജൂദില്‍തന്നെ നില്‍ക്കുക. ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. (ബുഖാരി: 757)

10.ഓരോ റുക്‌നിലും ത്വുമഅ്‌നീനത്ത്:

അടങ്ങിപ്പാർക്കലാണ് ‘ത്വുമഅ്‌നീനത്ത്.’ ഒാരോ റുക്‌നിലും നിർബന്ധമായും ചൊല്ലേണ്ട ദിക്‌റിന്റെ തോതനുസരിച്ചാണ് അടക്കവും ഒതുക്കവും വേണ്ടത്. കാരണം നമസ്‌കാരത്തിലെ ത്വുമഅ്‌നീനത്തിൽ ഉപേക്ഷവരുത്തി നമസ്‌കരിച്ച വ്യക്തിയോട് ഓരോ റുക്‌നിലും അതുകൊണ്ട് തിരുനബി കൽപിക്കുകയും അത് ഉപേക്ഷിച്ചതിനാൽ നമസ്‌കാരം മടക്കി നിർവഹിക്കുവാൻ അയാളോട് കൽപിക്കുകയും ചെയ്തു. ആ വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തിലെ മുഖ്യവിഷയം നമസ്‌കാരത്തിലെ ത്വമഅ്നീനത്ത് തന്നെയായിരുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ الْمَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَرَدَّ وَقَالَ ‏”‏ ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَرَجَعَ يُصَلِّي كَمَا صَلَّى ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ ‏”‏ ثَلاَثًا‏.‏ فَقَالَ وَالَّذِي بَعَثَكَ بِالْحَقِّ مَا أُحْسِنُ غَيْرَهُ فَعَلِّمْنِي‏.‏ فَقَالَ ‏”‏ إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബിക്ക്(സ്വ) സലാം ചൊല്ലി. നബി(സ്വ) സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ നബിയുടെ(സ്വ) അടുത്തുവന്ന്‌ നബിക്ക്(സ്വ) സലാം പറഞ്ഞു. നബി(സ്വ) അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം നബി(സ്വ) അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. ഇത്‌ നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി: 757)

كان النبي صلى الله عليه وسلم يطمئن في صلاته

നബി(സ്വ) തന്റെ നമസ്കാരത്തില്‍ അടങ്ങിഒതുങ്ങി നില്‍ക്കുമായിരുന്നു.

عَنْ أَبِي عَبْدِ اللَّهِ الأَشْعَرِيِّ، قَالَ: صَلَّى رَسُولُ اللَّهِ صلى الله عليه وسلمَ بِأَصْحَابِهِ، ثُمَّ جَلَسَ فِي طَائِفَةٍ مِنْهُمْ، فَدَخَلَ رَجُلٌ، فَقَامَ يُصَلِّي، فَجَعَلَ يَرْكَعُ وَيَنْقُرُ فِي سُجُودِهِ، فَقَالَ النَّبِيُّ صلى الله عليه وسلم: “أَتَرَوْنَ هَذَا، مَنْ مَاتَ عَلَى هَذَا، مَاتَ عَلَى غَيْرِ مِلَّةِ مُحَمَّدٍ، يَنْقُرُ صَلاتَهُ كَمَا يَنْقُرُ الْغُرَابُ الدَّمَ، إِنَّمَا مَثَلُ الَّذِي يَرْكَعُ وَيَنْقُرُ فِي سُجُودِهِ، كَالْجَائِعِ لا يَأْكُلُ إِلا التَّمْرَةَ وَالتَّمْرَتَيْنِ، فَمَاذَا تُغْنِيَانِ عَنْهُ،

അബൂഅബ്ദുല്ല അല്‍ അശ്അരി (റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) അവിടുത്തെ സ്വഹാബികളുമായി നമസ്കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പം ഇരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്കാരം തുടങ്ങുകയും ചെയ്തു. തുട൪ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പറവകള്‍ കൊത്തിപ്പെറുക്കുന്നതു പോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഇത് നിങ്ങള്‍ കണ്ടുവോ? ആരെങ്കിലും ഈ അവസ്ഥയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദ് നബിയുടെ(സ്വ) മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്കാരത്തില്‍ കാക്ക രക്തം കൊത്തിപ്പെറുക്കുന്നതുപോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കുന്നതു പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന വിശന്ന് അവശനായവനെ പോലെയാണ്. ആ കാരക്കകള്‍ വിശപ്പില്‍ നിന്ന് എത്രമാത്രം ധന്യക പകരും? (ഇബ്നുഖുസൈമ:1/332)

عَنْ أَبِي مَسْعُودٍ الْبَدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ‏ لاَ تُجْزِئُ صَلاَةُ الرَّجُلِ حَتَّى يُقِيمَ ظَهْرَهُ فِي الرُّكُوعِ وَالسُّجُودِ ‏‏

നബി(സ്വ) പറഞ്ഞു: റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല. (അബൂദാവൂദ് :855 – സ്വഹീഹ് അല്‍ബാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها

നബി(സ്വ) പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്?നബി(സ്വ) പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)

11.അവസാനത്തെ തശഹ്ഹുദ്

عن عبد الله بن مسعود رضي الله عنه قال : -: كنا نقول قبل أن يفرض علينا التشهد: السلام على الله من عباده. فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: لا تقولوا السلام على الله، ولكن قولوا: التحيات لله.

ഇബ്‌നുമസ്ഊദി(റ) പറയുന്നു: “തശഹ്ഹുദ് ഞങ്ങളുടെമേൽ ഫർദാക്കപ്പെടുന്നതിനുമുമ്പ് ഞങ്ങൾ പറയുമായിരുന്നു: ‘അസ്സലാമു അലല്ലാഹി മിൻ ഇബാദിഹി’ (ദാസന്മാരിൽനിന്ന് അല്ലാഹുവിന്റെ മേൽ സലാം). അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നിങ്ങൾ അസ്സലാമു അലല്ലാഹ് എന്നു പറയരുത്. എന്നാൽ നിങ്ങൾ അത്തഹിയ്യാത്തു ലില്ലാഹ്… എന്നു ചൊല്ലുക.’ (നസാഇ)

നിർബന്ധമാക്കപ്പെടുന്നതിനു മുമ്പ് എന്ന ഇബ്‌നുമസ്ഊദ്(റ) വിന്റെ വാക്കാണ് തശഹ്ഹുദ് ഫർദാണ് എന്നറിയിക്കുന്നത്.

12.അവസാനത്തെ തശഹ്ഹുദിനു വേണ്ടിയുള്ള ഇരുത്തം:

കാരണം, തിരുനബി തശഹ്ഹുദിനുവേണ്ടി ഇരിക്കുകയും അതു നിത്യമാക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.

13. അവസാനത്തെ തശഹ്ഹുദില്‍ നബിയുടെ(സ്വ) പേരില്‍ സ്വലാത്ത് ചൊല്ലല്‍

ഒരിക്കൽ ‘നമസ്കാരത്തിൽ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയോ നബിയുടെ (സ്വ) മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ ഒരാൾ പ്രാർത്ഥിക്കുന്നത് കേട്ടപ്പോൾ നബി(സ്വ) പറഞ്ഞു: ഇയാൾ ധൃതി കാട്ടി. പിന്നീട് നബി(സ്വ) അയാളെ വിളിച്ചിട്ട് അയാളോടും മറ്റുള്ളവരോടുമായി ഇപ്രകാരം പറഞ്ഞു: നിങ്ങളിൽ ഒരാൾ നമസ്കരിക്കുമ്പോൾ തന്റെ രക്ഷിതാവിനെ സ്തുതിച്ചും പുകഴ്ത്തിയും കൊണ്ട് തുടങ്ങണം. തുടർന്ന് നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലുകയും വേണം. (മറ്റൊരു റിപ്പോർട്ടിൽ അവൻ സ്വലാത്ത് ചൊല്ലട്ടെ.) ശേഷം അവന് ഇഷ്ടമുള്ളത് പ്രാർത്ഥിച്ചു കൊള്ളട്ടെ. (അഹ്മദ് – അബൂദാവൂദ് – ഇബ്നു ഖുസൈമ – ഹാകിം)

ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: അറിയുക, ഈ തശഹ്ഹുദിൽ നബിയുടെ(സ്വ) പേരിൽ സ്വലാത്ത് ചൊല്ലാനുള്ള കൽപ്പനയുള്ളത് കാരണം അത് നിർബന്ധമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു . (സ്വിഫത്തു സ്വലാത്ത്)

13.സലാം വീട്ടൽ:
عَنْ عَلِيٍّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مِفْتَاحُ الصَّلاَةِ الطُّهُورُ وَتَحْرِيمُهَا التَّكْبِيرُ وَتَحْلِيلُهَا التَّسْلِيمُ ‏

അലിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാകുന്നു. (അനുവദനീയമായിരുന്നത്) അതില്‍ നിഷിദ്ധമാക്കപ്പെടുന്നത് തക്ബീ൪ കൊണ്ടാണ്, (നമസ്കാരത്തില്‍ നിഷിദ്ധമായിരുന്നത്) അനുവദനീയമാക്കുന്നത് സലാംകൊണ്ടാണ്. (അബൂദാവൂദ് :61- അല്‍ബാനി സ്വഹീഹും ഹസനുമെന്ന് വിശേഷിപ്പിച്ചു)
നബി(സ്വ) പറയുമായിരുന്നു: അതിന്റെ (നമസ്കാരത്തിന്റെ) വിരാമം സലാം വീട്ടലാണ്. (ഹാകിം – അല്‍ബാനിയുടെ സ്വിഫത്തു സ്വലാത്ത്)

വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം പറയണം.

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنَّا إِذَا صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم قُلْنَا السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏.‏ وَأَشَارَ بِيَدِهِ إِلَى الْجَانِبَيْنِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَلاَمَ تُومِئُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمُسٍ إِنَّمَا يَكْفِي أَحَدَكُمْ أَنْ يَضَعَ يَدَهُ عَلَى فَخِذِهِ ثُمَّ يُسَلِّمُ عَلَى أَخِيهِ مَنْ عَلَى يَمِينِهِ وَشِمَالِهِ ‏”‏ ‏.
ജാബി൪ ബ്നു സമുറയില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നമസ്കരിച്ചാല്‍ ഞങ്ങള്‍ ഇങ്ങനെ പറയും: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: കുതിരയുടെ വാല് പോലെ നിങ്ങളെന്തിനാണ് നിങ്ങളുടെ കൈകള്‍ ഇളക്കികൊണ്ടിരിക്കുന്നത്, നിശ്ചയം നിങ്ങളുടെ കൈകള്‍ തുടകളില്‍ വെച്ചാല്‍ മതി. ശേഷം തന്റെ സഹോദരന്റെ ഇടതും വലതും സലാം വീട്ടുക. (മുസ്ലിം:431)

14.മുകളിൽ വിവരിച്ച പ്രകാരം റുക്‌നുകളെ ക്രമപ്രകാരമാക്കൽ: കാരണം നബിﷺ ക്രമപ്രകാരമാണ് നമസ്‌കാരം നിർവഹിച്ചത്. നബിﷺ പറഞ്ഞു: “ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.’’

നേരാംവണ്ണം അടക്കവും ഒതുക്കവുമില്ലാതെ നമസ്‌കരിച്ച വ്യക്തിയെ ക്രമപ്രകാരം എന്ന ആശയമറിയിക്കുന്ന ‘സുമ്മ’ എന്ന വാക്കുപയോഗിച്ചാണ് നബിﷺ നമസ്‌കാരം പഠിപ്പിച്ചത്.

നമസ്കാരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് റുക്നുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അവയെ നമസ്കാരത്തിന്റെ തൂണുകള്‍ എന്ന് വിശേഷിപ്പിക്കാം. അറിവില്ലായ്മ കൊണ്ടോ മനപ്പൂ൪വമോ മറന്നുകൊണ്ടോ റുക്നുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ നമസ്കാരം ബാത്വിലാകും. (സഹ്’വിന്റെ)മറവിയുടെ സുജൂദ് പരിഹാരമല്ല. റുക്നുകളില്‍ ഒന്ന് നി൪വ്വഹിക്കാന്‍ മറന്നാല്‍ അത് വീണ്ടെടുക്കുകതന്നെ വേണം.

നമസ്കരിക്കുന്നവന്‍ മനപ്പൂ൪വ്വം മേല്‍പറഞ്ഞ റുക്നുകളില്‍ ഒന്ന് ഒഴിവാക്കിയാല്‍ അവന്റെ നമസ്കാരം ബാത്വിലായി. മറന്നുകൊണ്ടാണ് ഉപേക്ഷിക്കുന്നതെങ്കില്‍ മറ്റൊരു റുക്നിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി മറന്ന റുക്ന് നി൪വ്വഹിക്കണം. ഇനി മറ്റൊരു റുക്നില്‍ തുടരുകയോ ശേഷം മറ്റൊരു റക്അത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓ൪മ്മ വരികയോ ചെയ്താല്‍ ആ മറന്ന റുക്ന് മടക്കിക്കൊണ്ടു വരിക. മറ്റൊരു റക്അത്തിലേക്ക് പ്രവേശിച്ചാല്‍ റുക്ന് മറന്ന റക്അത്ത് ബാത്വിലായി. ശേഷമുള്ള റക്അത്ത് ബാത്വിലായ റക്അത്തിന് പകരമായി ഗണിക്കുക. സലാം വീട്ടിയതിന് ശേഷം സഹ്’വിന്റെ (മറവിയുടെ) സുജൂദ് ചെയ്യുക.
ഉദാഹരണത്തിന്, ഒരാള്‍ ഒന്നാമത്തെ റക്അത്തില്‍ റുകൂഅ് ചെയ്ത ശേഷം ഇഅ്തിദാല്‍ നി൪വ്വഹിക്കാതെ സുജൂദില്‍ പോയി. സുജൂദില്‍ വെച്ചാണ് അയാള്‍ക്കത് ഓ൪മ്മ വന്നത്. അയാള്‍ ഉടന്‍തന്നെ ഇഅ്തിദാലിലേക്ക് മടങ്ങണം. അപ്പോള്‍ അയാള്‍ക്ക് ആ റക്അത്ത് കിട്ടി. സഹ്’വിന്റെ (മറവിയുടെ) സുജൂദ് ചെയ്യുകയും വേണം. ഇനി രണ്ടാമത്തെ റക്അത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് അയാള്‍ക്കത് ഓ൪മ്മ വന്നതെങ്കില്‍, ഇഅ്തിദാലിലേക്ക് മടങ്ങേണ്ടതില്ല. റുക്ന് മറന്ന റക്അത്ത് ബാത്വിലായി. ശേഷമുള്ള റക്അത്ത് ബാത്വിലായ റക്അത്തിന് പകരമായി ഗണിക്കുക. സഹ്’വിന്റെ (മറവിയുടെ) സുജൂദ് നി൪വ്വഹിക്കുകയും ചെയ്യുക.

നമസ്കാരത്തിന്റെ വാജിബുകള്‍
നമസ്കാരത്തിന് 8 വാജിവുകളാണുള്ളത്. അവയില്‍ ഏതെങ്കിലും മനപ്പൂ൪വം ഉപേക്ഷിച്ചാല്‍ നമസ്കാരം ബാത്വിലാകും. മറവിമൂലം വിട്ടുപോയതാണെങ്കില്‍ നമസ്കാരം ബാത്വിലാകുകയില്ല. സഹ്’വിന്റെ (മറവിയുടെ) സുജൂദ് പരിഹാരമാണ്.

1.തക്ബീറുകള്‍ (തക്ബീറത്തുല്‍ ഇഹ്റാം ഒഴികെ)
عَنْ عِكْرِمَةَ، قَالَ صَلَّيْتُ خَلْفَ شَيْخٍ بِمَكَّةَ فَكَبَّرَ ثِنْتَيْنِ وَعِشْرِينَ تَكْبِيرَةً، فَقُلْتُ لاِبْنِ عَبَّاسٍ إِنَّهُ أَحْمَقُ‏.‏ فَقَالَ ثَكِلَتْكَ أُمُّكَ، سُنَّةُ أَبِي الْقَاسِمِ صلى الله عليه وسلم
ഇക്‌രിമയില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരിക്കല്‍ മക്കയില്‍ വെച്ച്‌ ഒരു കിഴവന്റെ പിന്നില്‍ നിന്ന്‌ നമസ്കരിച്ചു. അയാള്‍ 22 പ്രാവശ്യം തക്ബീര്‍ ചൊല്ലി. ഇതിനെ സംബന്ധിച്ച്‌ ഞാന്‍ ഇബ്നുഅബ്ബാസിനോട്‌(റ) പറഞ്ഞു: നിശ്ചയം അയാള്‍ വിഡ്ഢിയാണ്‌. അപ്പോള്‍ ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: നീ നിന്റെ മാതാവിനെ നഷ്ടപ്പെടുത്തി. അത് നബിയുടെ(സ്വ) സുന്നത്ത് തന്നെയാണ്‌. (ബുഖാരി : 788)
عَنْ أَبِي هُرَيْرَةَ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ يُكَبِّرُ حِينَ يَقُومُ، ثُمَّ يُكَبِّرُ حِينَ يَرْكَعُ، ثُمَّ يَقُولُ سَمِعَ اللَّهُ لَمِنْ حَمِدَهُ‏.‏ حِينَ يَرْفَعُ صُلْبَهُ مِنَ الرَّكْعَةِ، ثُمَّ يَقُولُ وَهُوَ قَائِمٌ رَبَّنَا لَكَ الْحَمْدُ ـ قَالَ عَبْدُ اللَّهِ ‏{‏بْنُ صَالِحٍ عَنِ اللَّيْثِ‏}‏ وَلَكَ الْحَمْدُ ـ ثُمَّ يُكَبِّرُ حِينَ يَهْوِي، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يُكَبِّرُ حِينَ يَسْجُدُ، ثُمَّ يُكَبِّرُ حِينَ يَرْفَعُ رَأْسَهُ، ثُمَّ يَفْعَلُ ذَلِكَ فِي الصَّلاَةِ كُلِّهَا حَتَّى يَقْضِيَهَا، وَيُكَبِّرُ حِينَ يَقُومُ مِنَ الثِّنْتَيْنِ بَعْدَ الْجُلُوسِ‏.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) നമസ്കരിക്കാന്‍ നിന്നാല്‍ നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ റുകൂഅ്‌ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും. അനന്തരം മുതുക്‌ റുകൂഇല്‍ നിന്നുയരുമ്പോള്‍ സമി:അല്ലാഹു ലിമന്‍ ഹമിദ: (തന്നെ സ്തുതിച്ചവന്റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ) എന്ന് പറയും. അങ്ങനെ ശരിക്കും നിവര്‍ന്നു കഴിഞ്ഞാല്‍, റബ്ബനാ ലകല്‍ ഹംദ്‌ -രക്ഷിതാവേ, നിനക്കാണ്‌ എല്ലാ സ്തുതിയും – എന്ന് പറയും. ശേഷം കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ സുജൂദില്‍ നിന്നും ഉയരുമ്പോള്‍ തക്ബീര്‍ചൊല്ലും. വീണ്ടും സുജൂദ്‌ ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലും. തക്ബീര്‍ ചൊല്ലിക്കൊണ്ടുതന്നെ വീണ്ടും (സുജൂദില്‍ നിന്നും) ഉയരും. ഇതുപോലെ നമസ്കാരത്തില്‍ നിന്ന്‌ വിരമിക്കുന്നതുവരെ ചെയ്യും. ആദ്യത്തെ ഇരുത്തത്തില്‍ നിന്നു എഴുന്നേല്‍ക്കുമ്പോഴും തക്ബീര്‍ ചൊല്ലും. (ബുഖാരി : 789)

2.റുകൂഇല്‍ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറയല്‍
ثُمَّ رَكَعَ فَجَعَلَ يَقُولُ : سُبْحَانَ رَبِّيَ الْعَظِيمِ ‏
…….. ശേഷം അവിടുന്ന് റുകൂഅ് ചെയ്യുകയും ഇപ്രകാരം പറയുകയും ചെയ്യും
سُبْحَانَ رَبِّيَ الْعَظِيمِ
സുബ്ഹാന റബ്ബി യല്‍ അളീം

അതിമഹത്വമുള്ള എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്‌…) എത്രയധികം പരിശുദ്ധന്‍. (മുസ്ലിം:772)
عَنْ حُذَيْفَةَ أَنَّهُ صَلَّى مَعَ النَّبِيِّ صلى الله عليه وسلم فَكَانَ يَقُولُ فِي رُكُوعِهِ: ‏ سُبْحَانَ رَبِّيَ الْعَظِيمِ
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) റുകൂഇല്‍ ഇപ്രകാരം പറഞ്ഞു: سُبْحَانَ رَبِّيَ الْعَظِيمِ (അബൂദാവൂദ് : 871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറയല്‍
عَنْ أَبِي هُرَيْرَةَ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ يُكَبِّرُ حِينَ يَقُومُ، ثُمَّ يُكَبِّرُ حِينَ يَرْكَعُ، ثُمَّ يَقُولُ سَمِعَ اللَّهُ لَمِنْ حَمِدَهُ‏.‏ حِينَ يَرْفَعُ صُلْبَهُ مِنَ الرَّكْعَةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി(സ്വ) നമസ്കരിക്കാന്‍ നിന്നാല്‍ നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ റുകൂഅ്‌ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും. അനന്തരം മുതുക്‌ റുകൂഇല്‍ നിന്നുയരുമ്പോള്‍ സമി:അല്ലാഹു ലിമന്‍ ഹമിദ (തന്നെ സ്തുതിച്ചവന്റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ ) എന്ന് പറയും………(ബുഖാരി : 789 -മുസ്ലിം :392)

4. رَبَّنَا وَلَكَ الْحَمْدُ എന്ന് പറയല്‍
عَنْ أَبِي هُرَيْرَةَ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ يُكَبِّرُ حِينَ يَقُومُ، ثُمَّ يُكَبِّرُ حِينَ يَرْكَعُ، ثُمَّ يَقُولُ سَمِعَ اللَّهُ لَمِنْ حَمِدَهُ‏.‏ حِينَ يَرْفَعُ صُلْبَهُ مِنَ الرَّكْعَةِ، ثُمَّ يَقُولُ وَهُوَ قَائِمٌ رَبَّنَا لَكَ الْحَمْدُ ـ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) നമസ്കരിക്കാന്‍ നിന്നാല്‍ നില്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലും. പിന്നീട്‌ റുകൂഅ്‌ ചെയ്യുമ്പോഴും തക്ബീര്‍ ചൊല്ലും. അനന്തരം മുതുക്‌ റുകൂഇല്‍ നിന്നുയരുമ്പോള്‍ سَمِعَ اللَّهُ لَمِنْ حَمِدَهُ – സമി:അല്ലാഹു ലിമന്‍ ഹമിദ – (തന്നെ സ്തുതിച്ചവന്റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ) എന്ന് പറയും. അങ്ങനെ ശരിക്കും നിവര്‍ന്നു കഴിഞ്ഞാല്‍, رَبَّنَا لَكَ الْحَمْدُ റബ്ബനാ ലകല്‍ ഹംദ്‌ -രക്ഷിതാവേ, നിനക്കാണ്‌ എല്ലാ സ്തുതിയും – എന്ന് പറയും. …. (ബുഖാരി : 789)
ഒറ്റക്ക് നമസ്കരിക്കുന്ന വ്യക്തിയും ജമാഅത്തായി നമസ്കാരിക്കുമ്പോള്‍ ഇമാമും സമിഅല്ലാഹു ലിമന്‍ ഹമിദയും റബ്ബനാ ലകല്‍ ഹംദും പറയേണ്ടതുണ്ടെന്ന് ഈ ഹദീസുകളില്‍ നിന്നും വ്യക്തമാണ്. ജമാഅത്തായി നമസ്കാരിക്കുമ്പോള്‍ മഅ്മൂമീങ്ങള്‍ ‘സമിഅല്ലാഹു ലിമന്‍ ഹമിദയും റബ്ബനാ ലകല്‍ ഹംദും’ പറയേണ്ടതുണ്ടോ? അതോ ‘റബ്ബനാ ലകല്‍ ഹംദ്’ മാത്രം പറഞ്ഞാല്‍ മതിയോ? ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.

(ഒന്ന്) ഇമാം سَمِعَ اللَّهُ لَمِنْ حَمِدَهُ പറയുമ്പോള്‍ മഅ്മൂമീങ്ങള്‍ رَبَّنَا لَكَ الْحَمْدُ മാത്രം പറഞ്ഞാല്‍ മതി. ഈ വാദക്കാരുടെ തെളിവ് കാണുക.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولِ اللَّهِ صلى الله عليه وسلم: إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا رَكَعَ فَارْكَعُوا وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏.‏ فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ ‏
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് പിന്തുടരപ്പെടാന്‍ വേണ്ടിയാണ്. അദ്ദേഹം തക്ബീ൪ പറയുമ്പോള്‍ നിങ്ങളും തക്ബീ൪ പറയണം, അദ്ദേഹം റുകൂഅ് ചെയ്യുമ്പോള്‍ നിങ്ങളും റുകൂഅ് ചെയ്യണം. സമിഅല്ലാഹു ലിമൻ ഹമിദ എന്ന് പറഞ്ഞാൽ നിങ്ങൾ അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ് എന്ന് പറയണം….. (മുസ്ലിം:417)
(രണ്ട് ) ഇമാം سَمِعَ اللَّهُ لَمِنْ حَمِدَهُ പറയുമ്പോള്‍ മഅ്മൂമീങ്ങളും അത് പറയണം. ശേഷം رَبَّنَا لَكَ الْحَمْدُ പറഞ്ഞാല്‍ മതി.

ശൈഖ് അല്‍ബാനി(റഹി) പറയുന്നു: ഇമാമിനെ പിന്തുടരുന്നവ൪ ഇമാം സമിഅല്ലാഹു ലിമന്‍ ഹമിദ എന്ന് പറയുമ്പോള്‍ അത് ഏറ്റ് പറയേണ്ടതില്ല എന്ന് ഈ ഹദീസ് തെളിയിക്കുന്നില്ല. അതുപോലെതന്നെയാണ് മഅ്മൂം റബ്ബനാ ലകല്‍ ഹംദ് എന്ന് പറയുമ്പോള്‍ ഇമാം അവരോടൊപ്പം അത് പറയേണ്ടതില്ല എന്നതും. കാരണം ഇമാമും മഅ്മൂമും എന്ത് പറയണമെന്ന് പഠിപ്പിക്കലല്ല ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം. മറിച്ച് മഅ്മൂമീങ്ങളുടെ തഹ്മീദ് (റബ്ബനാ ലകല്‍ ഹംദ്) ഇമാമിന്റെ തസ്മീഅ് (സമിഅല്ലാഹു ലിമന്‍ ഹമിദ) ന് ശേഷം പറയണം എന്നേ ഇത് വിവരിക്കുന്നുള്ളൂ. പ്രവാചകന്‍ ഇമാമായിരിക്കെ തഹ്മീദ് പറഞ്ഞിരുന്നുവെന്ന യാഥാ൪ത്ഥ്യം ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഞാൻ നമസ്കരിക്കുന്നത് കണ്ട രൂപത്തില്‍ നിങ്ങള്‍ നമസ്കരിക്കുക എന്ന കല്‍പ്പനയുടെ പൊതു ആശയവും ഇതുതന്നെയാണ്. തസ്മീഉം മറ്റുള്ളവ പോലെ ഇമാം പറയുന്നത് മഅ്മൂമും ഏറ്റുപറയണം എന്നാണ് ഇതിന്റെ താല്‍പ്പര്യം. (സ്വിഫത്തുസ്വലാത്ത്)

5. സജൂദില്‍ سُبْحَانَ رَبِّيَ الأَعْلَى എന്ന് പറയല്‍
ثُمَّ سَجَدَ فَقَالَ : سُبْحَانَ رَبِّيَ الأَعْلَى
…….. ശേഷം അവിടുന്ന് സുജൂദ് ചെയ്യുകയും ഇപ്രകാരം പറയുകയും ചെയ്യും
سُبْحَانَ رَبِّيَ الأَعْلَى
സുബ്ഹാന റബ്ബി യല്‍ അഅ്ലാ

അത്യുന്നതനായ എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്‌…) എത്രയധികം പരിശുദ്ധന്‍. (മുസ്ലിം:772)
عَنْ حُذَيْفَةَ أَنَّهُ صَلَّى مَعَ النَّبِيِّ صلى الله عليه وسلم فَكَانَ يَقُولُ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ وَفِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സുജൂദില്‍ سُبْحَانَ رَبِّيَ الأَعْلَى എന്ന് പറഞ്ഞു: (അബൂദാവൂദ് : 871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

6. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തിലെ പ്രാ൪ത്ഥന
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ : رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) നമസ്കാരത്തില്‍ രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇപ്രകാരം പറഞ്ഞു:
رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي
റബ്ബിഗ്ഫി൪ലീ വ൪ഹംനീ വജ്ബു൪നീ വ൪സുഖ്നീ വ൪ഫഅ്നീ

എന്റെ രക്ഷിതാവെ, എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ. (ഇബ്നുമാജ:898 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ:‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) നമസ്കാരത്തില്‍ രണ്ട് സുജൂദുകള്‍ക്കിടയില്‍ ഇപ്രകാരം പറഞ്ഞു:
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي
അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വആഫിനീ, വഹ്ദിനീ, വര്‍സുഖ്നീ
അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ആരോഗ്യം നല്‍കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ. (അബൂദാവൂദ് : 850 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

7.ഒന്നാമത്തെ തശഹ്ഹുദ്
8.ഒന്നാമത്തെ തശഹ്ഹുദിന് വേണ്ടി ഇരിക്കല്‍
إِذَا قَعَدْتُمْ فِي كُلِّ رَكْعَتَيْنِ فَقُولُوا التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ ……………… ‏
എല്ലാ രണ്ട് റക്അത്തിന് ശേഷം ഇരിക്കുമ്പോള്‍ നിങ്ങള്‍ ഇപ്രകാരം പറയുക التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ (നസാഇ:1163 -മുസ്ലിം :402) ………….

നമസ്കാരത്തിന്റെ വാജിവുകളില്‍ ഏതെങ്കിലും മനപ്പൂ൪വം ഉപേക്ഷിച്ചാല്‍ നമസ്കാരം ബാത്വിലാകും. മറവിമൂലം വിട്ടുപോയതാണെങ്കില്‍ ആ വാജിബ് നി൪വ്വഹിക്കേണ്ട സ്ഥലം വിട്ടുപോകുന്നതിനുമുമ്പ് അതിലേക്ക് മടങ്ങിച്ചെന്ന് അത് നി൪വ്വഹിക്കുക. സ്ഥലം വിട്ടുപോയാല്‍ അതിലേക്ക് മടങ്ങേണ്ടതില്ല. മറിച്ച് സലാം വീട്ടുന്നതിനുമുമ്പായി സഹ്’വിന്റെ (മറവിയുടെ) സുജൂദ് ചെയ്യുക.
ഉദാഹരണത്തിന്, രണ്ടാമത്തെ റക്അത്തിന് ശേഷമുള്ള രണ്ട് സുജൂദും നി൪വ്വഹിച്ച ശേഷം അത്തഹിയാത്തിന് ഇരിക്കാതെ എഴുന്നേല്‍ക്കാന്‍ പോയി. അപ്പോഴാണ് അത്തഹിയാത്തിന്റെ കാര്യം ഓ൪മ്മ വന്നത്. അപ്പോള്‍ എഴുന്നേല്‍ക്കാതെ അത്തഹിയ്യാത്തിന് ഇരിക്കേണ്ടതാണ്. എന്നാല്‍ എഴുന്നേറ്റ് നിന്ന ശേഷമാണ് ഓ൪മ്മ വന്നതെങ്കില്‍ തിരിച്ച് അത്തഹിയ്യാത്തിലേക്ക് മടങ്ങേണ്ടതില്ല. കാരണം ഒന്നാമത്തെ അത്തഹിയ്യാത്തിന് ഇരിക്കല്‍ വാജിബാണ്, റുക്നല്ല. സഹ്’വിന്റെ (മറവിയുടെ) സുജൂദ് ചെയ്താല്‍ മതി.

ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി) പറഞ്ഞു: ആദ്യത്തെ തശഹുദിന് (ഇരിക്കാതെ)നമസ്ക്കരിക്കുന്നവന്‍ എഴുന്നേറ്റ് നിന്നാല്‍, തീര്‍ച്ചയായും അവന്‍ (വീണ്ടും തശഹുദിലേക്ക് തന്നെ) മടങ്ങേണ്ടതില്ല.അത് ഇമാമായാലും,ഒറ്റക്ക് നിസ്ക്കരിക്കുന്നവനായാലും സമമാണ്. എന്നാല്‍ സലാം വീട്ടുന്നതിന് മുമ്പ് അവന്‍ സഹ്‌വിന്റെ സുജൂദ് ചെയ്യണം. لقاء الباب المفتوح ١٢٤

നമസ്കാരത്തിന്റെ സുന്നത്തുകള്‍

നമസ്കാരത്തിന്റെ സുന്നത്തുകള്‍ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു

(ഒന്ന് ) ക്വൌലിയായ (ചൊല്ലിപ്പറയേണ്ട) സുന്നത്തുകള്‍
(രണ്ട് ) ഫിഅ്ലിയായ (പ്രാവ൪ത്തികമാക്കേണ്ട) സുന്നത്തുകള്‍

 

(ഒന്ന് ) ക്വൌലിയായ (ചൊല്ലിപ്പറയേണ്ട) സുന്നത്തുകള്‍

1. പ്രാരംഭ പ്രാ൪ത്ഥനകള്‍
തക്ബീറത്തുല്‍ ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വിവിധങ്ങളായ ധാരാളം പ്രാ൪ത്ഥനകള്‍ കൊണ്ട് നബി(സ്വ) പാരായണം ആരംഭിക്കുമായിരുന്നു.
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ
അല്ലാഹുമ്മ ബാഇദ് ബൈനീ വ ബൈന ഹത്വായായ ….. (മുസ്ലിം:598)
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مُسْلِمًا
വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ സ്സമാവാത്തി വല്‍ അര്‍ള ഹനീഫന്‍ മുസ്ലിമന്‍ …… (മുസ്ലിം:771 )

നമസ്കാരത്തില്‍ പത്തിലധികം പ്രാരംഭ പ്രാ൪ത്ഥനകള്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. (സ്വിഫത്തു സ്വലാത്ത് – ശൈഖ് അല്‍ബാനി)

2. ഇസ്തിആദത്ത് (അഊദു ചൊല്ലല്‍)
പ്രാരംഭ പ്രാ൪ത്ഥനകള്‍ക്ക് ശേഷം നബി(സ്വ) അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ട് ഇപ്രകാരവും പറയുമായിരുന്നു.
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു
ഇസ്തിആദത്തിന്റെ മറ്റൊരു രൂപം ഇപ്രകാരമാണ്.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّيْطَانِ الرَّجِيمِ وَهَمْزِهِ وَنَفْخِهِ وَنَفْثِهِ
അഊദുബില്ലാഹി മിന ശൈയ്ത്വാനി ര്‍റജീമി വ ഹംസിഹീ വ നഫ്ഹിഹീ വ നഫ്ഥിഹി

ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവന്റെ ബാധയില്‍ നിന്നും അവന്റെ അഹങ്കാരത്തില്‍ നിന്നും അവന്റെ കവിതയില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു. (അബൂദാവൂദ് – ശൈഖ് അല്‍ബാനിയുടെ സ്വിഫത്തു സ്വലാത്ത്)

3. ബിസ്മി ചൊല്ലല്‍
ശേഷം അവിടുന്ന് بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ എന്ന് ശബ്ദം ഉയ൪ത്താതെ ഓതും. (ബുഖാരി – മുസ്ലിം – ശൈഖ് അല്‍ബാനിയുടെ സ്വിഫത്തു സ്വലാത്ത്)
عَنْ أَنَسٍ، قَالَ صَلَّيْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ – رضى الله عنهم – فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَجْهَرُ بِـ ‏‏بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
അനസിബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: നബിയുടെയും(സ്വ) അബൂബക്കറിന്റേയും ഉമറിന്റെയും ഉസ്മാന്റെയും(റ) പിന്നില്‍ ഞാന്‍ നമസ്കരിച്ചു. അവരില്‍ ആരെങ്കിലും بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ഉച്ചത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല (അഥവാ അവ൪ ബിസ്മി പതുക്കെയായിരുന്നു പാരായണം ചെയ്തിരുന്നത്) (നസാഇ:907)

4. ഫാത്തിഹയുടെ അവസാനത്തില്‍ ആമീന്‍ ചൊല്ലല്‍

ആമീൻ എന്നാൽ അല്ലാഹുവേ നീ ഉത്തരം നൽകണേ എന്ന പ്രാർത്ഥനയാണ്.

ജമാഅത്ത് നമസ്കാരത്തിൽ ഇമാം ഫാതിഹ ഓതിക്കഴിഞ്ഞാൽ ഇമാമും മഅ്മൂമും പതുക്കെ ആമീൻ പറയുന്നത് നബിചര്യക്ക് എതിരാണ്.

عَنْ أَبِي هُرَيْرَةَ ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ قِرَاءَةِ أُمِّ الْقُرْآنِ رَفَعَ صَوْتَهُ ، وَقَالَ : آمِينَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂല്‍(സ്വ) ഉമ്മുല്‍ ഖു൪ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ ശബ്ദം ഉയ൪ത്തി ആമീന്‍ എന്ന് പറയാറുണ്ടായിരുന്നു. (ദാറഖുത്നി തന്റെ സ്വഹീഹില്‍)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:(നമസ്കാരത്തില്‍) ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)

അത്വാഅ്(റ) പറയുന്നു: ആമീൻ പറയുമ്പോൾ പള്ളിയിൽ ശബ്ദം കൊണ്ട് വലിയ മുഴക്കം അനുഭവപ്പെടുമായിരുന്നു.[കിതാബുൽ ഉമ്മ് – ഇമാം ശാഫി(റ)]

നിങ്ങൾ സലാം പറയുമ്പോഴും ആമീൻ പറയുമ്പോഴും ഉണ്ടാകുന്ന, അത്ര അസൂയ മറ്റൊരു കാര്യത്തിലും ജൂതന്മാർക്ക് ഉണ്ടാകാറില്ല.[ഇബ്നുമാജ]

5. ആദ്യ രണ്ട് റക്അത്തുകളില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍‍

فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ

ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. (ഖുര്‍ആൻ:73/20)

عَنْ أَبِي قَتَادَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي الرَّكْعَتَيْنِ الأُولَيَيْنِ مِنْ صَلاَةِ الظُّهْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، يُطَوِّلُ فِي الأُولَى، وَيُقَصِّرُ فِي الثَّانِيَةِ، وَيُسْمِعُ الآيَةَ أَحْيَانًا، وَكَانَ يَقْرَأُ فِي الْعَصْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، وَكَانَ يُطَوِّلُ فِي الأُولَى، وَكَانَ يُطَوِّلُ فِي الرَّكْعَةِ الأُولَى مِنْ صَلاَةِ الصُّبْحِ، وَيُقَصِّرُ فِي الثَّانِيَةِ‏.‏
അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി(സ്വ) ളുഹ്ർ നമസ്‌കാരത്തിന്റെ ആദ്യ രണ്ട് റക്അത്തിൽ സൂറത്തുൽ ഫാതിഹയും രണ്ട് സൂറത്തുകളും ഓതിയിരുന്നു. ഒന്നാമത്തെ റക്അത്തിൽ ദീർഘിപ്പിക്കും രണ്ടാമത്തേതിൽ ചുരുക്കും. ചിലപ്പോൾ ആയത്തുകൾ (ഓതുന്നത്) കേൾപ്പിക്കും. അസ്വർ നമസ്‌കാരത്തിൽ (ആദ്യ രണ്ട് റക്അത്തിൽ) സൂറത്തുൽ ഫാതിഹയും രണ്ടു സൂറത്തും ഓതും. ഒന്നാമത്തെ റക്അത്ത് ദീർഘിപ്പിക്കും. സുബ്ഹ് നമസ്‌കാരത്തിൽ ഒന്നാമത്തെ റക്അത്തു ദീർഘിപ്പിക്കും. രണ്ടാമത്തേതിൽ ചുരുക്കും.(ബുഖാരി: 759)

ഇമാമിന്റെ പിന്നിൽ നമസ്കരിക്കുന്നവർ ഫാതിഹ മാത്രം ഓതിയാൽ മതി. (ഇമാം ഓതുന്ന സൂറത്ത് ശ്രദ്ധിച്ചു കേൾക്കുകയാണവർ ചെയ്യേണ്ടത്. [അബൂദാവൂദ്]

6. സുബ്ഹി, മഗ്രിബ്, ഇശാഅ് നമസ്കാരങ്ങളില്‍ ഉറക്കെ ഓതല്‍
7. ളുഹ്൪, അസ്൪ നമസ്കാരങ്ങളില്‍ പതുക്കെ ഓതല്‍

നബി(സ്വ) സുബ്ഹ് നമസ്ക്കാരത്തിലും മഗ്‌രിബിന്റെയും ഇശാഇന്റെയും ആദ്യ രണ്ട് റക്അത്തുകളിലും ഉറക്കെ പാരായണം ചെയ്യുമായിരുന്നു. ളുഹ൪, അസ൪ നമസ്ക്കാരങ്ങളിലും മഗ്‌രിബിന്റെ മൂന്നാമത്തെ റക്അത്തിലും ഇശാഇന്റെയും അവസാന രണ്ട് റക്അത്തുകളിലും അവിടുന്ന് പതുക്കെയാണ് ഓതിയിരുന്നത്. ( സ്വിഫത്തു സ്വലാത്ത് – ശൈഖ് അല്‍ബാനി )

ശൈഖ് അല്‍ബാനി(റഹി) പറയുന്നു:മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാമികളില്‍ നിന്നും ഉദ്ദരിച്ചിട്ടുള്ള മുസ്ലിംകളുടെ ഇജ്മാഅ് ഈ വിഷയത്തിലുണ്ട്. (സ്വിഫത്തു സ്വലാത്ത് )
عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ قَالَ إِنَّ أُمَّ الْفَضْلِ سَمِعَتْهُ وَهُوَ يَقْرَأُ {‏وَالْمُرْسَلاَتِ عُرْفًا‏}‏ فَقَالَتْ يَا بُنَىَّ وَاللَّهِ لَقَدْ ذَكَّرْتَنِي بِقِرَاءَتِكَ هَذِهِ السُّورَةَ، إِنَّهَا لآخِرُ مَا سَمِعْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم يَقْرَأُ بِهَا فِي الْمَغْرِبِ‏
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ‏وَالْمُرْسَلاَتِ عُرْفًا‏‏ എന്ന സൂറത്ത്‌ ഓതുന്നത്‌ ഉമ്മുല്‍ഫള്’ല്‌(റ) കേട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനെ, നീ ഈ സൂറത്തു ഓതുകമൂലം ഒരു സംഭവം എന്നെ ഓര്‍മ്മപ്പെടുത്തി. നബി(സ്വ) മഗ്‌രിബ്‌ നമസ്ക്കാരത്തില്‍ അവസാനമായി ഓതുന്നതായി ഞാന്‍ കേട്ട സൂറത്താണിത്‌. (ബുഖാരി:763)
عَنْ أَبِي مَعْمَرٍ، قَالَ قُلْتُ لِخَبَّابِ بْنِ الأَرَتِّ أَكَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي الظُّهْرِ وَالْعَصْرِ قَالَ نَعَمْ‏.‏ قَالَ قُلْتُ بِأَىِّ شَىْءٍ كُنْتُمْ تَعْلَمُونَ قِرَاءَتَهُ قَالَ بِاضْطِرَابِ لِحْيَتِهِ
അബൂമഅ്മറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി(സ്വ) ളുഹ്൪, അസ്൪ നമസ്കാരങ്ങളില്‍ ഖു൪ആന്‍ പാരായണം ചെയ്തിരുന്നുവോയെന്ന് ഞാന്‍ ഖബ്ബാബിബ്നു അല്‍ അറത്തിനോട്(റ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: നബിയുടെ(സ്വ) പാരായണം നിങ്ങളെങ്ങനെയാണ് മനസ്സിലാക്കിയത്? അദ്ദേഹം പറഞ്ഞു: നബിയുടെ(സ്വ) താടി ഇളകന്നത് കണ്ടിട്ട്. (ബുഖാരി:761)

8. റുകൂഇലും സുജൂദിലും ഒന്നിലധികം തവണ തസ്ബീഹ് ചൊല്ലല്‍
عَنْ حُذَيْفَةَ بْنِ الْيَمَانِ، أَنَّهُ سَمِعَ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ إِذَا رَكَعَ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ وَإِذَا سَجَدَ قَالَ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏ ثَلاَثَ مَرَّاتٍ
ഹുഫൈദത്തബിനു യമാനില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി(സ്വ) (നമസ്കാരത്തില്‍) റുകൂഇല്‍ سُبْحَانَ رَبِّيَ الْعَظِيمِ – സുബ്ഹാന റബ്ബിയല്‍ അളീം – അതിമഹത്വമുള്ള എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍ – എന്ന് മൂന്ന് തവണ പറയുമായിരുന്നു. അവിടുന്ന് സുജൂദില്‍ سُبْحَانَ رَبِّيَ الأَعْلَى – സുബ്ഹാന റബ്ബിയല്‍ അഅ്ലാ – അത്യുന്നതമായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍ – എന്ന് മൂന്ന് തവണ പറയുമായിരുന്നു. (ഇബ്നുമാജ: 888 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ശൈഖ് അല്‍ബാനി(റഹി) പറയുന്നു: سُبْحَانَ رَبِّيَ الْعَظِيمِ എന്ന് നബി(സ്വ) മൂന്ന് പ്രാവശ്യം റുകൂഇല്‍ ചൊല്ലുമായിരുന്നു. ചിലപ്പോള്‍ അവിടുന്ന് അതില്‍ കൂടുതല്‍ തവണ ആവ൪ത്തിക്കും. (സ്വഫത്തു സ്വലാത്ത്)

9. ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ പറഞ്ഞ ശേഷം തഹ്മീദിന്റെ വചനങ്ങള്‍ മുഴുവനായി ചൊല്ലല്‍
നബി(സ്വ) നമസ്കാരത്തില്‍ റുകൂഇല്‍ നിന്ന് ഉയ൪ന്ന് سَمِعَ اللَّهُ لِمَنْ حَمِدَهُ പറഞ്ഞാല്‍ ശേഷം ഇപ്രകാരം പറയുമായിരുന്നു.
رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
റബ്ബനാ ലകല്‍ഹംദു മില്‍അ സ്സമാവാത്തി വല്‍ അര്‍ളി, വ മില്‍അ മാ ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദ്

ഞങ്ങളുടെ റബ്ബേ, നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും (സ്തുതിയും നന്ദിയും നിനക്കാണ്) (മുസ്ലിം : 476)
ചിലപ്പോള്‍ അവിടുന്ന് ഇതിനോടൊപ്പം ഇപ്രകാരം കൂട്ടി ചേ൪ക്കുമായിരുന്നു.
أَهْلَ الثَّنَاءِ وَالْمَجْدِ أَحَقُّ مَا قَالَ الْعَبْدُ وَكُلُّنَا لَكَ عَبْدٌ اللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
അഹ്’ല സ്സനാഇ വല്‍ മജ്‌ദി , അഹഖുന്‍ മാ ഖാലല്‍ അബ്ദു, വ കുല്ലുനാ ലക അബ്ദുന്‍ അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത , വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്കല്‍ ജദ്ദ്
പ്രശംസയുടെയും മഹത്വത്തിന്റെയും ഉടമയായ അല്ലാഹുവേ, നിന്നെ സ്തുതിച്ച് കൊണ്ട് അടിമ പറഞ്ഞിട്ടുള്ളതില്‍ വെച്ച് ഉത്തമമായത് ഇതാണ് : നിന്റെ മുന്നില്‍ ഞങ്ങള്‍ എല്ലാവരും വെറും അടിമകള്‍ മാത്രമാണ്. അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല, നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു (യഥാര്‍ത്ഥ) സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവുമെല്ലാം) (മുസ്ലിം : 477)

10. സുജൂദിന്റെ ഇടയിലെ ഇരുത്തത്തില്‍ ഒന്നിലധികം തവണ ഇസ്തിഗ്ഫാറിന് വേണ്ടി പ്രാ൪ത്ഥിക്കല്‍
وَكَانَ يَقْعُدُ فِيمَا بَيْنَ السَّجْدَتَيْنِ نَحْوًا مِنْ سُجُودِهِ وَكَانَ يَقُولُ ‏: ‏ رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي

അവിടുന്ന് സുജൂദിന്റെയത്ര (സമയം) രണ്ട് സുജൂദുകള്‍ക്ക് ഇടയില്‍ ഇരിക്കാറുണ്ടായിരുന്നു. ഇങ്ങനെ പ്രാ൪ത്ഥിക്കുകയും ചെയ്യുമായിരുന്നു. رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي -എന്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്ത് തരേണമേ (അബൂദാവൂദ് :874 – സ്വഹീഹ് അല്‍ബാനി)

രണ്ട് ) ഫിഅ്ലിയായ (പ്രാവ൪ത്തികമാക്കേണ്ട) സുന്നത്തുകള്‍

1. തക്ബീറത്തുല്‍ ഇഹ്റാമിന്റെ അവസരത്തിലും റുകൂഇലേക്ക് പോകുമ്പോഴും റുകൂഇല്‍ നിന്ന് ഉയരുമ്പോഴും ഒന്നാമത്തെ തശഹ്ഹുദില്‍ നിന്ന് മൂന്നാമത്തെ റക്അത്തിനായി ഉയരുമ്പോഴും രണ്ട് കൈകളും ചെവികള്‍ വരെയോ അല്ലെങ്കില്‍ ചുമലുകള്‍ വരെയോ ഉയ൪ത്തല്‍
عَنْ مَالِكِ بْنِ الْحُوَيْرِثِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا كَبَّرَ رَفَعَ يَدَيْهِ حَتَّى يُحَاذِيَ بِهِمَا أُذُنَيْهِ وَإِذَا رَكَعَ رَفَعَ يَدَيْهِ حَتَّى يُحَاذِيَ بِهِمَا أُذُنَيْهِ وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ فَقَالَ ‏ “‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏”‏ ‏.‏ فَعَلَ مِثْلَ ذَلِكَ
മാലിക് ബ്നുല്‍ ഹുവൈരിഥിയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) തക്ബീര്‍ ചൊല്ലിയാല്‍ തന്റെ ചെവിക്ക് നേരെ ഇരു കരങ്ങളും ഉയ൪ത്തും. റുകൂഅ് ചെയ്താല്‍ തന്റെ ചെവിക്ക് നേരെ ഇരു കരങ്ങളും ഉയ൪ത്തും. തന്റെ ശിരസ്സ് റുകൂഇല്‍ നിന്ന് ഉയ൪ത്തിയാല്‍ ‘സമിഅല്ലാഹു ലിമന്‍ ഹമിദ’ എന്ന് ചൊല്ലുമ്പോഴും അതുപോലെ ചെയ്യും. (മുസ്ലിം:391)
عَنْ نَافِعٍ، أَنَّ ابْنَ عُمَرَ، كَانَ إِذَا دَخَلَ فِي الصَّلاَةِ كَبَّرَ وَرَفَعَ يَدَيْهِ، وَإِذَا رَكَعَ رَفَعَ يَدَيْهِ، وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏.‏ رَفَعَ يَدَيْهِ، وَإِذَا قَامَ مِنَ الرَّكْعَتَيْنِ رَفَعَ يَدَيْهِ‏ وَرَفَعَ ذَلِكَ ابْنُ عُمَرَ إِلَى نَبِيِّ اللَّهِ صلى الله عليه وسلم‏.‏
നാഫിഇല്‍(റ) നിന്ന് നിവേദനം: ഇബ്നുഉമര്‍ (റ) നമസ്കാരം ആരംഭിക്കുമ്പോള്‍ തക്ബീര്‍ ചൊല്ലുകയും തന്റെ രണ്ടു കൈകള്‍ ഉയ൪ത്തുകയും ചെയ്തു. അദ്ദേഹം റുകൂഅ് ചെയ്യുമ്പോഴും രണ്ടു കൈകള്‍ ഉയ൪ത്തി. (റുകൂഇന് ശേഷം ഇഅ്തിദാലിലേക്ക് വരാനായി) سَمِعَ اللَّهُ لِمَنْ حَمِدَهُ പറഞ്ഞപ്പോഴും രണ്ട് കൈകള്‍ ഉയ൪ത്തി. രണ്ട് റക്‌അത്തില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ (അതായത് ഒന്നാമത്തെ അത്തഹിയാത്തിന് ശേഷം മൂന്നാമത്തെ റക്അത്തിനായി) എഴുന്നേറ്റപ്പോഴും രണ്ട് കൈകള്‍ ഉയ൪ത്തി. ഇബ്നുഉമര്‍ അപ്രകാരം ചെയ്തത് നബിയില്‍(സ്വ) നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്. (ബുഖാരി:739)

നമസ്കാരത്തില്‍ നാല് തവണ കൈകള്‍ ഉയ൪ത്തല്‍ സുന്നത്താണെന്ന് ഈ ഹദീസ് അറിയിക്കുന്നു.

1) നമസ്കാരം ആരംഭിക്കുമ്പോള്‍ (തക്ബീറത്തുല്‍ ഇഹ്റാം)
2)റുകൂഇലേക്ക്‌ പോകാന്‍ തക്ബീര്‍ ചൊല്ലുമ്പോള്‍
3)റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തുമ്പോള്‍
4)ഒന്നാമത്തെ അത്തഹിയാത്തിന് ശേഷം മൂന്നാമത്തെ റക്അത്തിനായി എഴുന്നേറ്റ് തക്ബീര്‍ ചൊല്ലി കൈ കെട്ടുമ്പോള്‍
തക്ബീറത്തുല്‍ ഇഹ്റാമിന്റെ അവസരത്തില്‍ (നമസ്കാരം ആരംഭിക്കുമ്പോള്‍) കൈകള്‍ ഉയ൪ത്തുന്നത് മൂന്ന് രീതിയിലാകാം.

1.ഇരു കൈകളും ഉയ൪ത്തിയതിന് ശേഷം തക്ബീ൪ ചൊല്ലല്‍
عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നമസ്കാരത്തിനായി നിന്നാല്‍ ഇരു കരങ്ങളും ചുമലിന് നേരെ ഉയ൪ത്തും. ശേഷം തക്ബീ൪ ചൊല്ലുകയും ചെയ്യും. (മുസ്ലിം:390)
إِذَا صَلَّى كَبَّرَ ثُمَّ رَفَعَ يَدَيْهِ
നബി(സ്വ) നമസ്കാരത്തിനായി നിന്നാല്‍ ഇരു കരങ്ങളും ചുമലിന് നേരെ ഉയ൪ത്തും. ശേഷം തക്ബീ൪ ചൊല്ലുകയും ചെയ്യും. (ബുഖാരി:828)

2.തക്ബീ൪ ചൊല്ലിയതിന് ശേഷം ഇരു കരങ്ങളും ഉയ൪ത്തല്‍
عَنْ مَالِكِ بْنِ الْحُوَيْرِثِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا كَبَّرَ رَفَعَ يَدَيْهِ حَتَّى يُحَاذِيَ بِهِمَا أُذُنَيْهِ
മാലിക് ബ്നുല്‍ ഹുവൈരിഥിയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) തക്ബീര്‍ ചൊല്ലിയാല്‍ തന്റെ ചെവിക്ക് നേരെ ഇരു കരങ്ങളും ഉയ൪ത്തും….. (മുസ്ലിം:391)

3.തക്ബീ൪ ചൊല്ലുമ്പോള്‍ ഇരു കരങ്ങളും ഉയ൪ത്തല്‍
عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم افْتَتَحَ التَّكْبِيرَ فِي الصَّلاَةِ، فَرَفَعَ يَدَيْهِ حِينَ يُكَبِّرُ حَتَّى يَجْعَلَهُمَا حَذْوَ مَنْكِبَيْهِ،
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നമസ്കാരത്തില്‍ തക്ബീ൪ ആരംഭിച്ചത് ഞാന്‍ കാണുകയുണ്ടായി. തക്ബീ൪ചൊല്ലിയപ്പോള്‍ തന്റെ ചുമലിന് നേരെയെത്തുന്നതുവരെ ഇരു കരങ്ങളും ഉയ൪ത്തുകയുണ്ടായി. (ബുഖാരി:738)

2.ഒന്നാമത്തെ റക്അത്തിലെ ഖു൪ആന്‍ പാരായണത്തേക്കാള്‍ രണ്ടാമത്തെ റക്അത്തിലെ ഖു൪ആന്‍ പാരായണം ചുരുക്കല്‍.
عَنْ أَبِي قَتَادَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي الرَّكْعَتَيْنِ الأُولَيَيْنِ مِنْ صَلاَةِ الظُّهْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، يُطَوِّلُ فِي الأُولَى، وَيُقَصِّرُ فِي الثَّانِيَةِ، وَيُسْمِعُ الآيَةَ أَحْيَانًا، وَكَانَ يَقْرَأُ فِي الْعَصْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، وَكَانَ يُطَوِّلُ فِي الأُولَى، وَكَانَ يُطَوِّلُ فِي الرَّكْعَةِ الأُولَى مِنْ صَلاَةِ الصُّبْحِ، وَيُقَصِّرُ فِي الثَّانِيَةِ‏.‏
അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ളുഹ്‌റിന്റെ ആദ്യത്തെ രണ്ടു റക്അത്തുകളില്‍ ഫാതിഹായും രണ്ടു സൂറത്തുകളും ഓതാറുണ്ട്‌. ഒന്നാമത്തെ റക്അത്തില്‍ കുറെ അധികം ഓതും. രണ്ടാമത്തേതില്‍ അല്‍പം ചുരുക്കും. ചില അവസരങ്ങളില്‍ നബി(സ്വ) ഓതുന്ന ആയത്തുകളില്‍ ചിലത് പിന്നിലുള്ളവരെ കേള്‍പ്പിക്കും. അസര്‍ നമസ്ക്കാരത്തിലും നബി(സ്വ) ഫാത്തിഹായും രണ്ടു സൂറത്തും ഓതാറുണ്ട്‌. അതില്‍ ആദ്യത്തെ റക്അത്തില്‍ കുറേ കൂടുതല്‍ ഓതും. രണ്ടാമത്തെതില്‍ അല്‍പം കുറച്ചും. അപ്രകാരം തന്നെ സുബ്ഹി നമസ്കാരത്തിലെ ആദ്യത്തെ റക്അത്തില്‍ കൂടുതല്‍ ഓതുകയും രണ്ടാമത്തേതില്‍ കുറച്ച്‌ ചുരുക്കുകയും ചെയ്യും. (ബുഖാരി:759)

3. ഖു൪ആന്‍‌ പാരായണത്തിന് ശേഷം അല്‍പസമയം നിശബ്ദമായി നില്‍ക്കല്‍
ഖു൪ആന്‍‌ പാരായണത്തില്‍ നിന്ന് പരിപൂ൪ണ്ണമായി വിരമിച്ചാല്‍ പാരായണം റുകൂഇലേക്ക് എത്താതിരിക്കാനായി നബി (സ്വ) അല്‍പ സമയം മൌനം അവലംബിക്കുമായിരുന്നു.
عَنْ سَمُرَةَ بْنِ جُنْدُبٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَسْكُتُ سَكْتَتَيْنِ إِذَا اسْتَفْتَحَ وَإِذَا فَرَغَ مِنَ الْقِرَاءَةِ كُلِّهَا ‏
സമുറയില്‍(റ) നിന്ന് നിവേദനം: നബി സ്വ (നമസ്കാരത്തില്‍) രണ്ട് സമയങ്ങളില്‍ നിശബ്ദത പാലിക്കും. നമസ്കാരം ആരംഭിച്ചാലും ഖു൪ആന്‍‌ പാരായണം ചെയ്തു കഴിഞ്ഞാലും. (അബൂദാവൂദ്)

ഖു൪ആന്‍‌ പാരായണം പൂ൪ത്തിയായാല്‍ നബി(സ്വ) അല്‍പ സമയം മൌനമായി നില്‍ക്കും. ( സ്വിഫത്തു സ്വലാത്ത് – ശൈഖ് അല്‍ബാനി )

ശൈഖ് അല്‍ബാനി(റഹി) പറയുന്നു: മൌനമായി നില്‍ക്കുന്നത് ഇബ്നുല്‍ ഖയ്യിമും മറ്റും നി൪ണ്ണയിച്ചത് ശ്വാസം വീണ്ടെടുക്കുന്നതിനുള്ള അത്രയും സമയമായിട്ടാണ്. (സ്വിഫത്തു സ്വലാത്ത് )

4. വലതു കൈ ഇടതു കൈയ്യിന്‍ മേലായി നെഞ്ചില്‍ വെക്കല്‍
عن وائل ابن حجر قال: صليت مع رسول الله صلى الله عليه وسلم ووضع يده اليمنى على يده اليسرى على صدره.
വാഇലു ബിന് ഹുജ്റില്‍(റ) നിന്ന് നിവേദനം: ‘ഞാൻ നബിയുടെ (സ്വ) കൂടെ നമസ്ക്കരിച്ചു. അപ്പോൾ അദ്ദേഹം തന്റെ വലതു കൈ ഇടതു കയ്യിന്റെ മീതെയായികൊണ്ട് തന്റെ നെഞ്ചിൽമേല്‍ വെച്ചു. (സ്വഹീഹ് ഇബ്നുഖുസൈമ : 1/243 – ഹദീസ് നമ്പര്‍:479)

5. സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കല്‍
നബി(സ്വ) നമസ്കരിക്കുമ്പോള്‍ തല കുനിക്കുകയും തറയിലേക്ക് (സുജൂദിന്റെ ഭാഗത്തേക്ക് തന്റെ നോട്ടത്തെ ഉടക്കി നി൪ത്തുകയും ചെയ്യും. (ബൈഹഖി)
دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ الْكَعْبَةَ مَا خَلَفَ بَصَرُهُ مَوْضِعَ سُجُودِهِ حَتَّى خَرَجَ مِنْهَا
നബി(സ്വ) കഅബയിൽ പ്രവേശിച്ചാൽ അവിടെ നിന്ന് പുറത്ത് വരുന്നതുവരെ കണ്ണുകൾ സുജൂദിന്റെ സ്ഥാനത്തു നിന്ന് എടുക്കുമായിരുന്നില്ല. (ഹാകിം)

ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ഈ രണ്ട് ഹദീസുകളും തെളിയിക്കുന്നത്, നമസ്കാരത്തില്‍‌ നോട്ടം സുജൂദിന്റെ സ്ഥാനത്ത് തന്നെ ഉടക്കി നി൪ത്തുന്നതാണ് സുന്നത്ത് എന്നാണ്. (സ്വിഫത്തു സ്വലാത്ത്)

عَنْ أَنَسَ بْنَ مَالِكٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَا بَالُ أَقْوَامٍ يَرْفَعُونَ أَبْصَارَهُمْ إِلَى السَّمَاءِ فِي صَلاَتِهِمْ “‏‏. ‏ فَاشْتَدَّ قَوْلُهُ فِي ذَلِكَ حَتَّى قَالَ ‏”‏ لَيَنْتَهُنَّ عَنْ ذَلِكَ أَوْ لَتُخْطَفَنَّ أَبْصَارُهُمْ ‏”‏‏
അനസ് ബ്നു മാലികില്‍(റ) നിന്നും നിവേദം:അദ്ദേഹം പറയുന്നു: നബി(സ്വ) പറഞ്ഞു: ചില ആളുകളുടെ സ്ഥിതിയെന്താണ്. അവർ അവരുടെ നമസ്‌കാരങ്ങളിൽ അവരുടെ ദൃഷ്ടികൾ ആകാശത്തേക്ക് ഉയർത്തുന്നു. ആ വിഷയത്തിൽ നബിയുടെ(സ്വ) വാക്കുകൾ ശക്തമായിരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു: “അവർ അത് അവസാനിപ്പിക്കട്ടെ”. അല്ലെങ്കിൽ അവരുടെ കാഴ്ച്ചകൾ റാഞ്ചിയെടുക്കപ്പെടും (കാഴ്ച്ച നഷ്ടപ്പെടും). (ബുഖാരി: 750)
عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ الاِلْتِفَاتِ فِي الصَّلاَةِ فَقَالَ ‏ : ‏ هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ‏
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുവിന്റെ റസൂലിനോട്(സ്വ) ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: അത് ഒരു അടിമയെ തന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിയെടുക്കുന്ന രംഗമാണ്. (ബുഖാരി: 751)

6. റുകൂഇല്‍ രണ്ട് ഉള്ളന്‍ കൈകള്‍ വിരലുകള്‍ വിട൪ത്തി മുട്ടുകാലില്‍ പിടിക്കല്‍
وَإِذَا رَكَعَ أَمْكَنَ يَدَيْهِ مِنْ رُكْبَتَيْهِ
നബി(സ്വ) നമസ്കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ തന്റെ രണ്ടു കൈപ്പടങ്ങള്‍ കാല്‍മുട്ടുകളില്‍ വെക്കുമായിരുന്നു. (ബുഖാരി:828)

إِنَّ رَسُولَ اللَّهِ صلى الله عليه وسلم رَكَعَ فَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ كَأَنَّهُ قَابِضٌ عَلَيْهِمَا
നബി(സ്വ) റുകൂഅ് ചെയ്യുകയും കൈകള്‍ കാല്‍ മുട്ടുകളില്‍ വെക്കുകയും ചെയ്യും, കാല്‍ മുട്ടുകള്‍ പിടിക്കുന്നതു പോലെ. (തി൪മിദി:260)
عَنْ وَائِلٍ أَنَّ النَّبِيِّ صلى الله عليه وسلم : كَانَ إِذَا رَكَعَ فَرَّجَ بَيْنَ أَصَابِعَهُ ، وَإِذَا سَجَدَ ضَمَّ أَصَابِعَهُ
വാഇലില്‍(റ) നിന്ന് നിവേദനം: നബി(സ്വ) റുകൂഅ് ചെയ്താല്‍ തന്റെ കൈ വിരലുകള്‍ വിട൪ത്തുകയും സുജൂദ് ചെയ്താല്‍ കൈ വിരലുകള്‍ പരസ്പരം അടുപ്പിച്ച് വെക്കുകയും ചെയ്യുമായിരുന്നു. (ഹാകിം – മുസ്ലിമിന്റെ ശ൪ത്തോടെ സ്വഹീഹാണ് – ഇമാം ദഹബി ഇതിനോട് യോജിച്ചു:1/224)

7. റുകൂഇല്‍ മുതുക് വളവില്ലാതെ നേരെ വെക്കല്‍, മുതുകിന് നേരെ തല വരേണ്ടതുണ്ട്
إِذَا رَكَعَ أَمْكَنَ يَدَيْهِ مِنْ رُكْبَتَيْهِ، ثُمَّ هَصَرَ ظَهْرَهُ
നബി(സ്വ) റുകൂഅ് ചെയ്താല്‍ ഇരു കരങ്ങളും (വിരലുകള്‍ വിട൪ത്തി വെച്ച്) മുട്ടില്‍ വെക്കുകയും മുതുക് നേരെയാക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി:828)
وَإِذَا رَكَعْتَ فَضَعْ رَاحَتَيْكَ عَلَى رُكْبَتَيْكَ وَامْدُدْ ظَهْرَكَ
നീ റുകൂഅ് ചെയ്താല്‍ നിന്റെ കൈകള്‍ നിന്റെ മുട്ടില്‍ വെക്കുക. നിന്റെ മുതുക് നീട്ടി വെക്കുകയും ചെയ്യുക. (അബൂദാവൂദ് : 859 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
وَكَانَ إِذَا رَكَعَ لَمْ يُشْخِصْ رَأْسَهُ وَلَمْ يُصَوِّبْهُ وَلِكَنْ بَيْنَ ذَلِكَ
നബി(സ്വ) റുകൂഅ് ചെയ്താല്‍ തല ഉയ൪ത്തി പിടിക്കുകയോ പറ്റെ താഴ്ത്തി പിടിക്കുകയോ ചെയ്യാതെ ഇവ രണ്ടിനുമിടയില്‍ (തലയും മുതുകം ഒരുപോലെ) നേരെയാവുന്ന രൂപത്തിലാക്കുമായിരുന്നു. (മുസ്ലിം:498)
عَنْ وَابِصَةَ بْنَ مَعْبَدٍ، يَقُولُ رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يُصَلِّي فَكَانَ إِذَا رَكَعَ سَوَّى ظَهْرَهُ حَتَّى لَوْ صُبَّ عَلَيْهِ الْمَاءُ لاَسْتَقَرَّ ‏.
വാബിസ്വത് ബ്നു മഅ്ബദില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) നമസ്കരിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി. അവിടുന്ന് റുകൂഅ് ചെയ്താല്‍ മുതുക് നേരെ നീട്ടി വെക്കും. അതില്‍ വെള്ളം ഒഴിച്ചാല്‍ (ഒഴുകി പോകാതെ) അവിടെ തന്നെ നില്‍ക്കുന്ന രൂപത്തില്‍. (സുനനുഇബ്നുമാജ:872)

8. റുകൂഇല്‍ കൈകള്‍ പാ൪ശ്വങ്ങളില്‍ നിന്ന് അകറ്റി പിടിക്കല്‍
إِنَّ رَسُولَ اللَّهِ صلى الله عليه وسلم رَكَعَ فَوَضَعَ يَدَيْهِ عَلَى رُكْبَتَيْهِ كَأَنَّهُ قَابِضٌ عَلَيْهِمَا وَوَتَّرَ يَدَيْهِ فَنَحَّاهُمَا عَنْ جَنْبَيْهِ
നബി(സ്വ) റുകൂഅ് ചെയ്യുകയും കൈകള്‍ കാല്‍ മുട്ടുകളില്‍ വെക്കുകയും ചെയ്യും, കാല്‍ മുട്ടുകള്‍ പിടിക്കുന്നതു പോലെ. കൈകള്‍ രണ്ടും വില്ലില്‍ അമ്പ് വെക്കുന്നതുപോലെ ഇരു പാ൪ശ്വങ്ങളില്‍ നിന്നും വിട൪ത്തി വെക്കാറുണ്ടായിരുന്നു. (തി൪മിദി:260)

9. സുജൂദിലേക്ക് പോകുമ്പോള്‍ രണ്ട് കാല്‍മുട്ടുകള്‍ക്ക് മുമ്പ് രണ്ട് കൈകള്‍ നിലത്ത് വെക്കല്‍
ചില പണ്ഢിതന്‍മാ൪ സുജൂദിലേക്ക് പോകുമ്പോള്‍ രണ്ട് കാല്‍മുട്ടുകളാണ് ആദ്യം വെക്കേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. താഴെ പറയുന്ന റിപ്പോ൪ട്ടാണ് അതിനായി അവ൪ തെളിവ് പിടിച്ചിട്ടുള്ളത്.
عَنْ وَائِلِ بْنِ حُجْرٍ، قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم إِذَا سَجَدَ وَضَعَ رُكْبَتَيْهِ قَبْلَ يَدَيْهِ وَإِذَا نَهَضَ رَفَعَ يَدَيْهِ قَبْلَ رُكْبَتَيْهِ
വാഇലുബ്നു ഹുജ്റില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സുജൂദ് ചെയ്യുമ്പോള്‍ തന്റെ ഇരു കരങ്ങളും (നിലത്ത്) വെക്കുന്നതിന് മുമ്പ് തന്റെ ഇരു മുട്ടുകളും വെക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അതില്‍ (സുജൂദില്‍) നിന്ന് ഉയരുമ്പോള്‍ തന്റെ കാല്‍മുട്ടുകള്‍ക്ക് മുമ്പ് കൈകള്‍ ഉയ൪ത്തുമായിരുന്നു.(അബൂദാവൂദ്:838)
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: ഈ ഹദീസ് ദു൪ബലമാണ്. (സില്‍സിലത്തുല്‍ അഹാദീസു ളഈഫ – നമ്പ൪:929)
സുജൂദിലേക്ക് പോകുമ്പോള്‍ രണ്ട് കാല്‍മുട്ടുകള്‍ക്ക് മുമ്പ് രണ്ട് കൈകള്‍ നിലത്ത് വെക്കലാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്.
إِذَا سَجَدَ وَضَعَ يَدَيْهِ قَبْلَ رُكْبَتَيْهِ
നബി(സ്വ) കാല്‍മുട്ടുകള്‍ക്ക് മുമ്പായി കൈകള്‍ നിലത്ത് വെക്കുമായിരുന്നു. (ഇബ്നു ഖുസൈമ:1/76/1)

ശൈഖ് അല്‍ബാനി(റഹി) പറയുന്നു: ഹാകിം അത് സ്വഹീഹാണെന്ന് പറഞ്ഞു. ദഹബി അതിനോട് യോജിച്ചു. ഇതിന് എതിരായ ഹദീസുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല. ഇതുതന്നെയാണ് ഇമാം മാലിക്കും പറഞ്ഞത്. ഇമാം അഹ്മദില്‍ നിന്നും ഇബ്നുല്‍ ജൌസിയുടെ അത്തഹ്ഖീഖില്‍(108/2) റിപ്പോ൪ട്ട് ചെയ്യുന്നതും ഇതിന് സമാനമാണ്. (സ്വിഫത്തുസ്വലാത്ത്)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا سَجَدَ أَحَدُكُمْ فَلاَ يَبْرُكْ كَمَا يَبْرُكُ الْبَعِيرُ وَلْيَضَعْ يَدَيْهِ قَبْلَ رُكْبَتَيْهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളിലാരുംതന്നെ സുജൂദ് ചെയ്യുമ്പോള്‍ ഒട്ടകം മുട്ട് കുത്തുന്നതുപോലെ മുട്ട് കുത്തരുത്, പ്രത്യുത കാല്‍മുട്ടുകള്‍ക്ക് മുമ്പായി കൈകള്‍ നിലത്തു വെക്കേണ്ടതാണ്. (അബൂദാവൂദ്:840 – സ്വഹീഹ് അല്‍ബാനി)

ഇമാം ബുഖാരി(റഹി) അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഇപ്രകാരം ഒരു അദ്ധ്യായം കൊടുത്തിരിക്കുന്നു.
باب يهوي بالتكبير حين يسجد وقال نافع كان ابن عمر يضع يديه قبل ركبتيه
സുജൂദിലേക്ക് കുനിയുമ്പോള്‍ അല്ലാഹു അക്ബ൪ എന്ന് ചൊല്ലണം എന്ന് പറയുന്ന അദ്ധ്യായം. നാഫിഅ് പറയുന്നു: ഇബ്നു ഉമ൪ അദ്ദേഹത്തിന്റെ ഇരു കാല്‍മുട്ടുകളും വെക്കുന്നതിന് മുമ്പായി കൈകളായിരുന്നു വെച്ചിരുന്നത്.

10. സുജൂദില്‍ പൂ൪ണ്ണമായും കമിഴ്ന്ന് കിടക്കല്‍
11. സുജൂദില്‍ ഏഴ് അവയവങ്ങള്‍ നിലത്ത് പതിച്ച് വെക്കല്‍
12.സുജൂദില്‍ കൈകള്‍ ഇരുപാ൪ശ്വങ്ങളില്‍ നിന്ന് അകറ്റി വെക്കല്‍
عَنْ عَبْدِ اللَّهِ بْنِ مَالِكٍ ابْنِ بُحَيْنَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا صَلَّى فَرَّجَ بَيْنَ يَدَيْهِ حَتَّى يَبْدُوَ بَيَاضُ إِبْطَيْهِ‏‏
അബ്ദില്ലാഹിബ്നു മാലിക് ബ്നു ബുഹൈനയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നമസ്കരിച്ചാല്‍ (സുജൂദ്‌ ചെയ്യുമ്പോള്‍) കക്ഷത്തിലെ വെളുപ്പ്‌ വ്യക്തമാകുന്ന രൂപത്തില്‍ ഇരു കൈകളും അകറ്റി വെയ്ക്കാറുണ്ട്‌. (ബുഖാരി: 807)
ثم جافي عضديه عن جنبيه، وفتح أصابع رجليه
നബി(സ്വ) സുജൂദില്‍ തന്റെ പാ൪ശ്വങ്ങളില്‍ നിന്ന് തന്റെ മുഴംകൈകള്‍ അകറ്റുകയും, കാലുകളുടെ വിരലുകള്‍ വിട൪ത്തി(നാട്ടി) വെക്കുകയും ചെയ്യുമായിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ:651)
عَنْ مَيْمُونَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا سَجَدَ جَافَى بَيْنَ يَدَيْهِ حَتَّى لَوْ أَنَّ بَهْمَةً أَرَادَتْ أَنْ تَمُرَّ تَحْتَ يَدَيْهِ مَرَّتْ ‏.‏
മൈമൂനയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സുജൂദ്‌ ചെയ്യുമ്പോള്‍ കൈകള്‍ അകറ്റി വെയ്ക്കുമായിരുന്നു. ഒരു ആട്ടിന്‍ കുട്ടിക്ക് അതിന് ചുവട്ടിലൂടെ നടന്ന് പോകാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അതിന് സാധിക്കുമായിരുന്നു. (അബൂദാവൂദ്:898 – സ്വഹീഹ് അല്‍ബാനി)

13.ഭൂമിയില്‍ നിന്ന് മുഴംകൈ ഉയ൪ത്തി വെക്കല്‍
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ اعْتَدِلُوا فِي السُّجُودِ، وَلاَ يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الْكَلْبِ ‏
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: നിങ്ങള്‍ സുജൂദില്‍ മധ്യമാര്‍ഗ്ഗം കൈകൊള്ളുവീന്‍ . നായ അതിന്റെ മുഴം കൈകള്‍ നിലത്തോട്‌ ചേര്‍ത്തുവെക്കുംപോലെ നിങ്ങളും കൈകള്‍ സുജൂദില്‍ നിലത്തോട്ട്‌ ചേര്‍ത്തു വെക്കരുത്‌. (ബുഖാരി. 820)
‏‏عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا سَجَدْتَ فَضَعْ كَفَّيْكَ وَارْفَعْ مِرْفَقَيْكَ‏
ബറാഇല്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നീ സുജൂദ് ചെയ്താല്‍ നിന്റെ മുന്‍ കൈകള്‍(നിലത്ത്) വെക്കുക. നിന്റെ മുട്ടു കൈകള്‍ ഉയ൪ത്തുകയും ചെയ്യുക. (മുസ്ലിം:494)

14. സുജൂദില്‍ കൈ വിരലുകളും കാല്‍ വിരലുകളും ഖിബ്ലക്ക് നേരെ വെക്കല്‍
وَاسْتَقْبَلَ بِأَطْرَافِ أَصَابِعِهِ الْقِبْلَةَ
നബി(സ്വ) സുജൂദില്‍ തന്റെ കൈ വിരലുകള്‍ ഖിബ്ലക്ക് അഭിമുഖമായി മുന്നിടീക്കുമായിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ:643-അബൂദാവൂദ്:732)
فَإِذَا سَجَدَ وَضَعَ يَدَيْهِ غَيْرَ مُفْتَرِشٍ وَلاَ قَابِضِهِمَا، وَاسْتَقْبَلَ بِأَطْرَافِ أَصَابِعِ رِجْلَيْهِ الْقِبْلَةَ
നമസ്കാരത്തില്‍ സുജൂദ്‌ ചെയ്യുമ്പോള്‍ നബിയുടെ(സ്വ) രണ്ടുകൈയ്യും കൈവിരലുകള്‍ ചുരുട്ടിപ്പിടിക്കുകയോ പരത്തിവെക്കുകയോ ചെയ്യാത്ത രീതിയില്‍ ഭൂമിയില്‍ വെയ്ക്കും. അവിടുത്തെ രണ്ടു കാലുകളുടേയും വിരലിന്റെ അറ്റങ്ങള്‍ ഖിബ്’ലയുടെ ഭാഗത്തേക്കായിരിക്കും. (ബുഖാരി:828)
ആയിശയില്‍(റ) നിന്ന് നിവേദനം: ഞാന്‍ അദ്ദേഹത്തെ(നബിയെ) സുജൂദ് ചെയ്യുന്നതായി കണ്ടു. മടമ്പിന്‍ കാലുകള്‍ അടുപ്പിച്ച്, വിരലുകളുടെ അഗ്രഭാഗങ്ങള്‍ ഖിബ്ലക്ക് അഭിമുഖമായി വെക്കുകയും ചെയ്തിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ : 654 – ബൈഹഖി:2/116)

15. സുജൂദില്‍ കൈപള്ള നിലത്ത് വെക്കല്‍

ബറാഅ് ഇബ്നു ആസിബില്‍(റ) നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമാണ്.
كان النبي صلى الله عليه وسلم يسجد على اليتي الكف
നബി(സ്വ) കൈ പള്ളയിലാണ് സുജൂദ് ചെയ്തിരുന്നത്. (സുനനുല്‍കുബ്റാ: ബൈഹഖി – സ്വഹീഹ് അല്‍ബാനി)
كان رسول الله إذا سجد فوضع يديه بالأرض استقبل بكفيه وأصابعه القبلة
നബി(സ്വ) സുജൂദ് ചെയ്യുമ്പോള്‍ കൈകള്‍ രണ്ടും നിലത്ത് വെക്കുകയും കൈപടങ്ങള്‍ വിരലുകള്‍ കൊണ്ടും ഖിബ്ലക്ക് മുന്നിടിക്കുകയും ചെയ്യുമായിരുന്നു.

16. സുജൂദില്‍ ഉള്ളന്‍ കൈ വിരലുകള്‍ അടുപ്പിച്ച് പിടിക്കല്‍
كان إذا سجد ضم أصابعه
അല്‍ഖമത് ബ്നു വാഥില(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ദരിക്കുന്നു: നബി(സ്വ) സുജൂദ് ചെയ്താല്‍ തന്റെ (കൈ) വിരലുകള്‍ അടുപ്പിച്ച് വെക്കുമായിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ:642)
عَنْ وَائِلٍ أَنَّ النَّبِيِّ صلى الله عليه وسلم : كَانَ إِذَا رَكَعَ فَرَّجَ بَيْنَ أَصَابِعَهُ ، وَإِذَا سَجَدَ ضَمَّ أَصَابِعَهُ
വാഇലില്‍(റ) നിന്ന് നിവേദനം: നബി(സ്വ) റുകൂഅ് ചെയ്താല്‍ തന്റെ കൈ വിരലുകള്‍ വിട൪ത്തുകയും സുജൂദ് ചെയ്താല്‍ കൈ വിരലുകള്‍ പരസ്പരം അടുപ്പിച്ച് വെക്കുകയും ചെയ്യുമായിരുന്നു. (ഹാകിം – മുസ്ലിമിന്റെ ശ൪ത്തോടെ സ്വഹീഹാണ് – ഇമാം ദഹബി ഇതിനോട് യോജിച്ചു:1/224)

17. സുജൂദില്‍ കാല്‍ വിരലുകള്‍ അകറ്റി വെക്കല്‍
ثم جافي عضديه عن جنبيه، وفتح أصابع رجليه
നബി(സ്വ) സുജൂദില്‍ തന്റെ പാ൪ശ്വങ്ങളില്‍ നിന്ന് തന്റെ മുഴംകൈകള്‍ അകറ്റുകയും, കാലുകളുടെ വിരലുകള്‍ വിട൪ത്തി(നാട്ടി) വെക്കുകയും ചെയ്യുമായിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ:651)

18. സുജൂദില്‍ തുടകളില്‍ നിന്ന് വയറിനേയും കണങ്കാലുകളില്‍ നിന്ന് തുടകളേയും പരസ്പരം രണ്ട് തുടകളേയും അകറ്റി നി൪ത്തല്‍
عَنْ أَبِي حُمَيْدٍ، قَالَ وَإِذَا سَجَدَ فَرَّجَ بَيْنَ فَخِذَيْهِ غَيْرَ حَامِلٍ بَطْنَهُ عَلَى شَىْءٍ مِنْ فَخِذَيْهِ
അബൂഹുമൈദില്‍(റ) നിന്ന് നിവേദനം: സുജൂദ് ചെയ്താല്‍ കാല്‍ തുടകള്‍ പരസ്പരം അകറ്റി വെക്കുകയും തന്റെ തുടകളില്‍ വയറിന്റെ ഒരു ഭാഗവും വഹിപ്പിക്കുകയും ചെയ്യാതിരിക്കുക.(അബൂദാവൂദ്:735)

19. സുജൂദില്‍ രണ്ട് കൈകളും ചെവികള്‍ക്ക് നേരെയോ അല്ലെങ്കില്‍ ചുമലുകള്‍ക്ക് നേരെയോ നിലത്ത് വെക്കലും അവക്കിടയില്‍ സുജൂദ് ചെയ്യലും
ثُمَّ سَجَدَ فَأَمْكَنَ أَنْفَهُ وَجَبْهَتَهُ وَنَحَّى يَدَيْهِ عَنْ جَنْبَيْهِ وَوَضَعَ كَفَّيْهِ حَذْوَ مَنْكِبَيْهِ
ശേഷം സുജൂദ് ചെയ്തു. തന്റെ മുഖവും നെറ്റിയും (ഭൂമിയില്‍) വെച്ചു. തന്റെ പാ൪ശ്വങ്ങളില്‍ നിന്ന് കൈകള്‍ അകറ്റി വെക്കും. മുന്‍ കൈകള്‍ തന്റെ ചുമലിന് നേരെ വെക്കും. (അബൂദാവൂദ്:734 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ثُمَّ سَجَدَ فَجَعَلَ كَفَّيْهِ بِحِذَاءِ أُذُنَيْهِ
ശേഷം സുജൂദ് ചെയ്തു. അപ്പോള്‍ മുന്‍കൈകള്‍ തന്റെ ചെവികള്‍ക്ക് നേരെ വെക്കും. (നസാഇ:889 – സ്വഹീഹ് അല്‍ബാനി :1/194)
عَنْ أَبِي إِسْحَاقَ، قَالَ قُلْتُ لِلْبَرَاءِ بْنِ عَازِبٍ أَيْنَ كَانَ النَّبِيُّ صلى الله عليه وسلم يَضَعُ وَجْهَهُ إِذَا سَجَدَ فَقَالَ بَيْنَ كَفَّيْهِ
അബൂ ഇസ്ഹാഖില്‍(റ) നിന്ന് നിവേദനം: ബറാഇബ്നു ആസിബിനോട് ഞാന്‍ ചോദിച്ചു: സുജൂദ് ചെയ്യുമ്പോള്‍ നബി(സ്വ) തന്റെ മുഖം എവിടെയാണ് വെക്കാറുള്ളത്? അദ്ദേഹം പറഞ്ഞു: മുന്‍കൈകള്‍ക്ക് ഇടയിലാണ്. (തി൪മിദി:271 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

വാഇല്‍ ഇബ്നു ഹുജ്റില്‍(റ) നിന്നും ഇമാം മുസ്ലിം ഉദ്ദരിക്കുന്ന ദീ൪ഘമായ ഹദീസില്‍ ഇപ്രകാരമാണ്.
فلَمَّا سَجَدَ سَجَدَ بَيْنَ كفّيه
സുജൂദ് ചെയ്തപ്പോള്‍ രണ്ട് കൈപടങ്ങള്‍ക്ക് ഇടയിലായി തിരുമേനി സുജൂദ് ചെയ്തു. (മുസ്ലിം)

20. സുജൂദില്‍ കാല്‍ പാദങ്ങളും മടമ്പുകളും അടുപ്പിച്ച് വെക്കലും നാട്ടിനി൪ത്തലും
عَنْ عَائِشَةَ، قَالَتْ فَقَدْتُ رَسُولَ اللَّهِ صلى الله عليه وسلم لَيْلَةً مِنَ الْفِرَاشِ فَالْتَمَسْتُهُ فَوَقَعَتْ يَدِي عَلَى بَطْنِ قَدَمَيْهِ وَهُوَ فِي الْمَسْجِدِ وَهُمَا مَنْصُوبَتَانِ
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: ഒരു രാത്രിയില്‍ അല്ലാഹുവിന്റെ റസൂലിനെ(സ്വ) കിടക്കയില്‍ കാണാതായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ(നബിയെ) തിരഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍പാദത്തിന്റെ (കാല്‍പാദങ്ങളില്‍) പള്ളയില്‍ എന്റെ കൈ സ്പ൪ശിച്ചു. അദ്ദേഹം പള്ളിയിലായിരുന്നു. അപ്പോഴത് രണ്ടും (കാല്‍പാദങ്ങള്‍) നീട്ടി വെച്ചതായിരുന്നു. (മുസ്ലിം:486)
عن عائشة رضي الله عنها بلفظ : فوجدته ساجداً راصاً عقبيه، مستقبلاً بأطراف أصابعه القبلة
ആയിശയില്‍(റ) നിന്ന് നിവേദനം: ഞാന്‍ അദ്ദേഹത്തെ(നബിയെ) സുജൂദ് ചെയ്യുന്നതായി കണ്ടു. മടമ്പിന്‍ കാലുകള്‍ അടുപ്പിച്ച്, വിരലുകളുടെ അഗ്രഭാഗങ്ങള്‍ ഖിബ്ലക്ക് അഭിമുഖമായി വെക്കുകയും ചെയ്തിരുന്നു. (സ്വഹീഹ് ഇബ്നു ഖുസൈമ : 654 – ബൈഹഖി:2/116)

21. ഇരുത്തത്തില്‍ വലത് കൈപ്പത്തി വലത് കാലിന്റെ മുട്ടിലോ തുടയിലോ വെക്കലും ഇടത് കൈപ്പത്തി ഇടത് കാലിന്റെ മുട്ടിലോ തുടയിലോ വെക്കലും
عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَعَدَ يَدْعُو وَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَيَدَهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى
അബ്ദില്ലാഹിബ്നു സുബൈ൪(റ) തന്റെ പിതാവില്‍ നിന്നും നിവദനം: നബി(സ്വ) (നമസ്കാരത്തില്‍) ഇരുന്നാല്‍ പ്രാ൪ത്ഥിച്ചിരുന്നു. അവിടുന്ന് വലത് കരം വലത് തുടയില്‍ വെക്കും. അവിടുന്ന് ഇടത് കരം ഇടത് തുടയില്‍ വെക്കും. (മുസ്ലിം:579)
عَنِ ابْنِ عُمَرَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا جَلَسَ فِي الصَّلاَةِ وَضَعَ يَدَيْهِ عَلَى رُكْبَتَيْهِ
അബ്ദില്ലാഹിബ്നു ഉമറില്‍(റ)നിന്ന് നിവേദനം: നബി(സ്വ) നമസ്കാരത്തില്‍ ഇരിക്കുകയാണെങ്കില്‍ അവിടുന്നു് കൈകള്‍ കാല്‍ മുട്ടുകളില്‍ വെക്കാറുണ്ടായിരുന്നു. (മുസ്ലിം:580)

22.ഇടത് കൈ മുട്ടിന്‍മേല്‍ പരത്തി വെക്കുക
وَيَدَهُ الْيُسْرَى عَلَى رُكْبَتِهِ بَاسِطُهَا عَلَيْهَا
അവിടുത്തെ ഇടത് കൈ മുട്ടിന്‍മേല്‍ പരത്തി വെക്കുമായിരുന്നു. (നസാഇ:1269-സ്വഹീഹ് അല്‍ബാനി)

23.റുകൂഅ്‌, ഇഅ്തിദാല്‍, സുജൂദ്‌, രണ്ട് സുജൂദിന്റെ ഇടയിലുള്ള ഇരുത്തം എന്നിവ തുല്ല്യ സമയമാകല്‍
عَنِ الْبَرَاءِ، قَالَ كَانَ رُكُوعُ النَّبِيِّ صلى الله عليه وسلم وَسُجُودُهُ وَبَيْنَ السَّجْدَتَيْنِ وَإِذَا رَفَعَ مِنَ الرُّكُوعِ، مَا خَلاَ الْقِيَامَ وَالْقُعُودَ، قَرِيبًا مِنَ السَّوَاءِ‏.‏
ബറാഇല്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) റുകൂഅ്‌, സുജൂദ്‌, രണ്ട് സുജൂദിന്റെ ഇടയിലുള്ള ഇരുത്തം, റുകൂഇല്‍ നിന്ന്‌ തല ഉയര്‍ത്തിയിട്ടുള്ള നിറുത്തം ഇവയെല്ലാം ഏതാണ്ട്‌ തുല്യസമയമായിരുന്നു. പക്ഷെ (ഫാത്തിഹ ഓതാനുള്ള) നിറുത്തം, (അത്തഹിയ്യാത്തിനുള്ള) ഇരുത്തം ഇവ രണ്ടും അങ്ങനെയായിരുന്നില്ല. (ബുഖാരി:792)

24.രണ്ടാമത്തെ സുജൂദിന് ശേ‍ഷം അടുത്ത റക്അത്തിലേക്ക് പോകുന്നതിന് മുമ്പ് ഇസ്തിറാഹത്തിന്റെ (വിശ്രമത്തിന്റെ) ഇരുത്തം ഇരിക്കുക

عَنْ أَبِي قِلاَبَةَ، قَالَ أَخْبَرَنَا مَالِكُ بْنُ الْحُوَيْرِثِ اللَّيْثِيُّ، أَنَّهُ رَأَى النَّبِيَّ صلى الله عليه وسلم يُصَلِّي، فَإِذَا كَانَ فِي وِتْرٍ مِنْ صَلاَتِهِ لَمْ يَنْهَضْ حَتَّى يَسْتَوِيَ قَاعِدًا‏.‏

അബൂഖിലാബയില്‍(റ) നിന്ന് നിവേദനം: മാലിക് ബ്നു ഹുവൈരിസ്‌(റ) നബിയുടെ(സ്വ) നമസ്കാരം ദര്‍ശിക്കുകയുണ്ടായി. നമസ്കാരത്തിന്റെ ഒറ്റ റക്ക്‌അത്തുകളില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ ഇരുന്ന്‌ സമമായതിന്‌ ശേഷമേ അദ്ദേഹം (2, 4, റക്അത്തിലേക്ക്‌) എഴുന്നേല്‍ക്കാറുള്ളൂ. (ബുഖാരി: 823)

ജിൽസതുൽ ഇസ്തിറാഹ: (ആശ്വാസത്തിൻ്റെ ഇരുത്തം) എന്നാണ് ഇതിന് പറയുന്ന പേര്. ഇതിന് പ്രത്യേകം തക്ബീറോ, ഇരുത്തത്തിൽ പ്രത്യേകം ദിക്റുകളോ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ആവശ്യമുള്ള ആളുകൾക്ക് സ്വീകരിക്കാം എന്ന നിലയിൽ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അതുപോലെ നബി(സ)ക്ക് പ്രായമായ സന്ദർഭത്തിൽ മാത്രം അനുഷ്ടിച്ചിട്ടുള്ള കാര്യമായതിനാൽ അതിനെ ഇബാദത്തിൻ്റെ ഭാഗമായി കാണേണ്ടതില്ലെന്ന അഭിപ്രായവും പണ്ഡിത ചർച്ചകളിലുണ്ട്.

25. ഭൂമിയില്‍ കൈകള്‍ അവലംബിച്ച് അടുത്ത റക്അത്തിലേക്ക് എഴുന്നേല്‍ക്കല്‍
وَإِذَا رَفَعَ رَأْسَهُ عَنِ السَّجْدَةِ الثَّانِيَةِ جَلَسَ وَاعْتَمَدَ عَلَى الأَرْضِ، ثُمَّ قَامَ
രണ്ടാമത്തെ സുജൂദില്‍ നിന്ന് ഉയ൪ന്നാല്‍ ഇരിക്കുകയും ഭൂമിയില്‍ (കൈകള്‍) അവലംബിച്ച് എഴുന്നേല്‍ക്കുകയും ചെയ്യും. (ബുഖാരി:824)

26. ഇരുത്തത്തില്‍ വലത് കൈയിലെ ചെറുവിരലും മോതിര വിരലും ചുരുട്ടി പിടിക്കുക. നടുവിരലും തള്ളവിരവും വൃത്താകൃതി വരുംവിധം മുട്ടിച്ച് പിടിക്കുക. ചൂണ്ടുവിരല്‍ കൊണ്ട് ഖിബ്ലയുടെ ഭാഗത്തേക്ക് ചൂണ്ടുകയും ദുആഇന്റേയും ദിക്റിന്റേയും സന്ദ൪ഭത്തില്‍ അത് ഇളക്കികൊണ്ടിരിക്കുകയും ചെയ്യുക.
عَنْ وَائِلِ بْنِ حُجْرٍ، قَالَ رَأَيْتُ النَّبِيَّ ـ صلى الله عليه وسلم ـ قَدْ حَلَّقَ الإِبْهَامَ وَالْوُسْطَى وَرَفَعَ الَّتِي تَلِيهِمَا يَدْعُو بِهَا فِي التَّشَهُّدِ ‏.‏
വാഇലിബ്നു ഹുജ്റില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പെരുവിരലും നടുവിരലും കൊണ്ട് വൃത്താകൃതിയില്‍ പിടിക്കുകയും അതിനടുത്ത് വരുന്നതുകൊണ്ട് (നടുവിരല്‍) തശഹുദില്‍ പ്രാ൪ത്ഥിക്കുകയും ചെയ്യുമായിരുന്നു. (ഇബ്നുമാജ:912)
ثُمَّ قَعَدَ وَافْتَرَشَ رِجْلَهُ الْيُسْرَى وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ وَرُكْبَتِهِ الْيُسْرَى وَجَعَلَ حَدَّ مِرْفَقِهِ الأَيْمَنِ عَلَى فَخِذِهِ الْيُمْنَى ثُمَّ قَبَضَ اثْنَتَيْنِ مِنْ أَصَابِعِهِ وَحَلَّقَ حَلْقَةً ثُمَّ رَفَعَ إِصْبَعَهُ فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا ‏.‏
വാഇലുബ്നു ഹുജുറില്‍(റ) നിന്ന് നിവേദനം: ……. തുട൪ന്ന് ഇടതു കാൽ പരത്തിവെച്ച് ഇരിക്കുകയും ഇടത് കൈ ഇടത് തുടയിലും മുട്ടിലും വെക്കുകയും വലത് മുട്ടിന്‍കൈ വലതു തുടയില്‍ വെക്കുകയും ചെയ്തു. രണ്ട് വിരലുകൾ കൂട്ടിപ്പിടിക്കുകയും ഒരു വൃത്തമുണ്ടാക്കുകയും ചെയ്തു. ശേഷം ഒരു വിരൽ ഉയർത്തി അത് ഇളക്കികൊണ്ടിരിക്കുകയും അത് കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഞാൻ കണ്ടു. (നാസാഇ:889)
തശഹുദില്‍ ഇരുക്കുമ്പാള്‍ അപ്പോള്‍ തന്നെ വിരല്‍ ചൂണ്ടണമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ എന്ന് പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നതിന് തെളിവില്ല.

27. ഇരുത്തത്തില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഖിബ്ലയുടെ ഭാഗത്തേക്ക് ചൂണ്ടുമ്പോള്‍ അതിലേക്ക് നോക്കുക
عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِالسَّبَّابَةِ لاَ يُجَاوِزُ بَصَرُهُ إِشَارَتَهُ

അബ്ദില്ലാഹിബ്നു സുബൈറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) തശഹുദില്‍ ഇരുന്നാല്‍ ഇടത് കൈ ഇടത് തുടയില്‍ വെക്കുകയും ചൂണ്ടുവിരല്‍ കൊണ്ട് ചൂണ്ടുകയും ചെയ്യുമായിരുന്നു. അവിടുത്തെ നോട്ടം ചൂണ്ടിയതിനപ്പുറം കടക്കുകയില്ലായിരുന്നു. ( നസാഇ:1275)

28. രണ്ട് സുജൂദുകള്‍ക്കിടയിലും ഒന്നാമത്തെ തശഹ്ഹുദിലും ഇഫ്തിറാശിന്റെ ഇരുത്തം ഇരിക്കല്‍

عن عائشة رضي الله عنها أن ﷺ كان يفرش رجله اليسرى وينصب اليمنى رواه البخاري

ആയിശ(റ)യിൽ നിന്നും നിവേദനം: നബി(സ) തൻ്റെ ഇടതു കാൽ പരത്തി വെക്കുകയും വലതുകാൽ നാട്ടി വെക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി)

فَإِذَا جَلَسَ فِي الرَّكْعَتَيْنِ جَلَسَ عَلَى رِجْلِهِ الْيُسْرَى وَنَصَبَ الْيُمْنَى، وَإِذَا جَلَسَ فِي الرَّكْعَةِ الآخِرَةِ قَدَّمَ رِجْلَهُ الْيُسْرَى وَنَصَبَ الأُخْرَى وَقَعَدَ عَلَى مَقْعَدَتِهِ

അവിടുന്ന് രണ്ടാം റക്അത്തിന് ശേഷം (അത്തഹിയാത്തിന്‌ വേണ്ടി) ഇടത് കാലില്‍ ഇരിക്കുകയും വലത് കാല്‍ നാട്ടിവെക്കുകയും ചെയ്യും. അവസാനത്തെ റക്അത്തിന് ശേഷം (അത്തഹിയാത്തിന്‌ വേണ്ടി) ഇരുന്നാല്‍ ഇടത് കാല്‍ നാട്ടിവെച്ച് വലത് കാലിനടിയിലൂടെ പ്രവേശിപ്പിക്കുകയും തറയില്‍ ഇരിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി. 828)

ഇടതുകാൽ പരത്തി വെച്ച് അതിന് മുകളിലായി ഇരിക്കുന്നത് കൊണ്ടാണ് ഈ ഇരുത്തത്തിന് ഇഫ്തിറാശ് എന്ന് പറയുന്നത്. ഫറശ(പരത്തി വെച്ചു) എന്നതിൽ നിന്നാണ് ഈ പേര് കണ്ടെത്തിയത്. നമസ്കാരത്തിലെ അവസാന ഇരുത്തം അല്ലാത്ത മറ്റെല്ലാ ഇരുത്തവും ഇഫ്തിറാശിൻ്റെ ഇരുത്തമാണ് എന്നതാണ് നബിചര്യയോട് കൂടുതൽ യോജിച്ചത്, എന്നാണ് മനസ്സിലാകുന്നത്. (الله أعلم)

29. ഒന്നാമത്തെ തശഹ്ഹുദില്‍ ഇബ്റാഹീമീ സ്വലാത്ത് ചൊല്ലല്‍
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബിക്കും(സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി:3370)

30. അവസാന തശഹ്ഹുദില്‍ തവ൪റുകിന്റെ ഇരുത്തം ഇരിക്കല്‍
فَإِذَا جَلَسَ فِي الرَّكْعَتَيْنِ جَلَسَ عَلَى رِجْلِهِ الْيُسْرَى وَنَصَبَ الْيُمْنَى، وَإِذَا جَلَسَ فِي الرَّكْعَةِ الآخِرَةِ قَدَّمَ رِجْلَهُ الْيُسْرَى وَنَصَبَ الأُخْرَى وَقَعَدَ عَلَى مَقْعَدَتِهِ
അവിടുന്ന് രണ്ടാം റക്അത്തിന് ശേഷം (അത്തഹിയാത്തിന്‌ വേണ്ടി) ഇടത് കാലില്‍ ഇരിക്കുകയും വലത് കാല്‍ നാട്ടിവെക്കുകയും ചെയ്യും. അവസാനത്തെ റക്അത്തിന് ശേഷം (അത്തഹിയാത്തിന്‌ വേണ്ടി) ഇരുന്നാല്‍ ഇടത് കാല്‍ നാട്ടിവെച്ച് വലത് കാലിനടിയിലൂടെ പ്രവേശിപ്പിക്കുകയും തറയില്‍ ഇരിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി. 828)
حَتَّى إِذَا كَانَتِ السَّجْدَةُ الَّتِي فِيهَا التَّسْلِيمُ أَخَّرَ رِجْلَهُ الْيُسْرَى وَقَعَدَ مُتَوَرِّكًا عَلَى شِقِّهِ الأَيْسَرِ ‏.‏ قَالُوا صَدَقْتَ هَكَذَا كَانَ يُصَلِّي صلى الله عليه وسلم ‏.‏
സലാം വീട്ടുന്ന സുജൂദ് ചെയ്തു കഴിഞ്ഞാല്‍ ഇടതുകാല്‍ പിന്തിപ്പിച്ച് ഇടതുഭാഗത്ത് മുതവ൪രികായി (തവ൪റുകിന്റെ ഇരുത്തം) ഇരിക്കും. അവ൪ പറഞ്ഞു: സത്യം, ഇപ്രകാരമാണ് നബി (സ്വ) നമസ്കരിക്കാറുണ്ടായിരുന്നത്. (അബൂദാവൂദ് : 730 – സ്വഹീഹ് അല്‍ബാനി)

31.രണ്ടാമത്തെ തശഹ്ഹുദില്‍ നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ ചോദിച്ച് പ്രാ൪ത്ഥിക്കല്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَدْعُو :‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:(തശഹ്ഹുദില്‍) നബി(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ, ഖബറിലേയും നരകത്തിലെയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും മരണത്തിലെയും ഫിത്നകളില്‍ നിന്നും ദജ്ജാലിന്റെ ഫിത്നകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (ബുഖാരി. 1377)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ ‏
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) തശഹ്ഹുദില്‍ നിങ്ങളോരോരുത്തരും നാല് കാര്യങ്ങളെതൊട്ട് അല്ലാഹുവിനോട് അഭയം ചോദിച്ച് ഇപ്രകാരം പറയട്ടെ. അല്ലാഹുവേ, നരകത്തിലെയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും മരണത്തിലെയും ഫിത്നകളില്‍ നിന്നും ദജ്ജാലിന്റെ ഫിത്നകളുടെ ശ൪റില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.(മുസ്ലിം:588)

32. സലാം വീട്ടുമ്പോള്‍ വലതും ഇടതും ഭാഗത്തേക്ക് തിരിയല്‍
عَنْ عَامِرِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ كُنْتُ أَرَى رَسُولَ اللَّهِ صلى الله عليه وسلم يُسَلِّمُ عَنْ يَمِينِهِ وَعَنْ يَسَارِهِ حَتَّى أَرَى بَيَاضَ خَدِّهِ
ആമി൪ ബ്നു സഅ്ദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) വലത്തോട്ടും ഇടത്തോട്ടും സലാം വീട്ടുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അവിടുത്തെ കവിളിന്റെ വെളുപ്പ് നിറം കാണുന്നതുവരെ (മുസ്ലിം:582)

33.സലാം വീട്ടുമ്പാള്‍ നമസ്കാരത്തില്‍ നിന്നും വിരമിക്കുന്ന നിയ്യത്ത് ഉണ്ടാകല്‍

(ശറഹുല്‍‌ മുംതിഅ് : 3/289)

34. നമസ്കരിക്കുന്നതിന് മുമ്പില്‍ ഒരു മറ സ്വീകരിക്കല്‍
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ يَوْمَ الْعِيدِ أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا وَالنَّاسُ وَرَاءَهُ، وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ، فَمِنْ ثَمَّ اتَّخَذَهَا الأُمَرَاءُ
ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം : പെരുന്നാൾ ദിവസം നബി(സ്വ) (നമസ്കാരത്തിനായി) പുറപ്പെട്ടാൽ കുന്തം കൊണ്ടുവരാൻ കൽപിക്കുകയും അങ്ങിനെ അത് അദ്ധേഹത്തിന്റെ മുമ്പിൽ വെക്കപ്പെടുകയും അതിലേക്കു അദ്ദേഹം തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അദ്ധേഹത്തിന്റെ പിന്നിൽ ജനങ്ങളുണ്ടാവും. അദ്ദേഹം യാത്രയിലും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഉമറാക്കളും അങ്ങിനെ ചെയ്യാൻ തുടങ്ങി. (ബുഖാരി: 494)
عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ
നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
സുന്നത്തിൽ നിന്ന് ഏതെങ്കിലുമൊന്ന് മറന്നോ മനപ്പൂർവ്വമോ ഒഴിവാക്കിയാൽ നമസ്കാരം ബാത്വിലാകില്ല. പക്ഷേ പ്രതിഫലത്തിന്റെ പൂർണ്ണത നഷ്ടമാകും.

നമസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ

1.നമസ്കാരത്തിൽ നിന്ന് പുറത്ത് പോകാൻ നിയ്യത്തിനെ ദുർബലപ്പെടുത്തൽ.
2.നമസ്കാരത്തിൽ നിയ്യത്ത് ദുർബലപ്പെടുത്തി, വീണ്ടും നിയ്യത്ത് ചെയ്തു കൊണ്ടിരിക്കൽ.
3.നമസ്കാരം പൂർത്തിയാകുന്നതിനുമുമ്പ് മനപ്പൂർവ്വം സലാം വീട്ടൽ.
4.നമസ്കാരത്തിൽ പെടാത്തകാര്യങ്ങൾ സംസാരിക്കൽ.
5.നമസ്കാരത്തിൽ ചിരിക്കൽ.
6.നമസ്കാരത്തിൽ തിന്നുകയോ കുടിക്കുകയോ ചെയ്യൽ.
7.നമസ്കാരത്തിൽ പെടാത്ത അനാവശ്യമായ അനക്കങ്ങൾ അനങ്ങൽ.
8.നമസ്കാരത്തിൽപെട്ട ഏതെങ്കിലും ഒരു കർമ്മം അറിഞ്ഞുകൊണ്ട് അധികരിപ്പിക്കൽ.
9.അറിഞ്ഞുകൊണ്ട് നമസ്കാരത്തിന്റെ ഒരു റുക്നോ വാജിബോ ഉപേക്ഷിക്കൽ.
10.ശുദ്ധി നഷ്ടപ്പെടല്‍
11.മനപ്പൂ൪വ്വം നഗ്നത വെളിപ്പെടുത്തല്‍
12.നമസ്കാരത്തിലെ ഒരു കർമ്മം ഏറെ ചെയ്തതോ കുറച്ചതോ ഉണർത്തിയിട്ടും ബോധപൂർവ്വം അത് മടക്കി ചെയ്യാതിരിക്കൽ.

ഈ കാര്യങ്ങളിൽ ഏതെങ്കിലും ഒരാൾ ചെയ്താൽ അയാളുടെ നമസ്കാരം ബാത്വിലാകും.

നമസ്കാരത്തിൽ വെറുക്കപ്പെട്ട കാര്യങ്ങൾ

1.ഫാത്തിഹ മാത്രം ഓതുക.
2.ഒരേ റക്അത്തിൽ രണ്ടോ അതിലധികമോ തവണ ഫാത്തിഹ ഓതുക.
3.അനാവശ്യമായി വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ് നോക്കുക.
4.അനാവശ്യമായി കണ്ണ് ചിമ്മുക.
5.ആകാശത്തേക്ക് (മുകളിലേക്ക്) കണ്ണുയർത്തി നോക്കുക.
6.നമസ്കാരത്തിൽ ശ്രദ്ധതെറ്റിക്കുന്ന സംഗതികളുടെ മുന്നിൽ നിന്ന് നമസ്കരിക്കുക.
7.സുജൂദിൽ ചമ്രം പടിയുകയും മുഴം കൈ നിലത്ത് പരത്തിവെക്കുകയും ചെയ്യുക.
8.നമസ്കാരത്തില്‍ ചന്തി നിലത്ത് വെച്ച് കണങ്കാല്‍ നാട്ടിന൪ത്തി കൈ നിലത്ത് കിടത്തി (നായയിരുത്തം) ഇരിക്കുക.
9.നമസ്കാരത്തിൽ അധികരച്ച ചലനങ്ങളുണ്ടാക്കുക.
10.നമസ്കാരത്തിൽ ഊരക്ക് കൈകൊടുക്കുക.
11.നമസ്കാരത്തിൽ വിശറികൊണ്ടോ മറ്റോ കാറ്റ് വീശുക.
12.നമസ്കാരത്തിൽ കൈവിരലുകൾ കോർക്കുക, പൊട്ടിക്കുക.
13.താൻ കൊതിക്കുന്ന ഭക്ഷണം തയ്യാറായിരിക്കെ നമസ്കരിക്കുക.
14.മലമൂത്ര വിസർജ്ജനം അത്യാവശ്യമായിരിക്കെ നമസ്കരിക്കുക.
15.ഉറക്കം തൂങ്ങുന്ന വേളയിൽ നമസ്കരിക്കുക.
16.പള്ളിയിൽ ഇമാമിനെ പോലെ നമസ്കരിക്കാൻ പ്രത്യേകമായൊരിടം ഉണ്ടാക്കുക.
17.നമസ്കാരത്തിനിടയിൽ വായ പൊത്തുക.
18.ഒരു വസ്ത്രം കൊണ്ട് കൈകള്‍ ഉള്ളിലാക്കി ശരീരം മൂടിപൊതിഞ്ഞ് നമസ്കരിക്കുക.
19.നമസ്കാരത്തിൽ മുടിയോ വസ്ത്രമോ ചുരുട്ടുക.
20.പിരടിയിലേക്ക് വള൪ത്തിയ മുടി ബാക്കിലേക്ക് ചുരുട്ടിക്കെട്ടി നമസ്കരിക്കുക.
21.നമസ്കാരത്തിനിടയിൽ അനാവശ്യമായി കൈയ്യൂന്നി ഇരിക്കുക.
22.നെറ്റി കൂടുതൽ നിലത്തുരുമ്മുക.
23.അനാവശ്യമായി ചരിയുക.
24.നമസ്കാരത്തിൽ കോട്ടുവായിടുക.
25.മുന്നിലെ സ്വഫ്ഫിൽ സ്ഥലമുണ്ടായിട്ടും പുറകിൽ നമസ്കരിക്കുക.
26.സൂജൂദിൽ മൂക്ക് വെക്കാതെ നെറ്റി മാത്രം വെക്കുക.
27.കണ്ണുകൊണ്ട് ആംഗ്യം കാണിക്കുക.
28.ചിത്രങ്ങളുള്ള സ്ഥലത്ത് നമസ്കരിക്കുക.
29.നമസ്കാരത്തില്‍ മുന്നിലേക്കോ വലത് ഭാഗത്തേക്കോ തുപ്പല്‍

മേൽ പറഞ്ഞ മക്റൂഹുകളിൽ നിന്നാരെങ്കിലും പ്രവർത്തിച്ചാൽ നമസ്കാരം ബാത്വിലാകില്ല. പ്രതിഫലത്തിന്റെ പൂ൪ണ്ണത നഷ്ടപ്പെടും.

നമസ്കരിക്കുന്നവന് അനുവദനീയമായ കാര്യങ്ങൾ; മുസ്തഹബ്ബായവയും.

1.അത്യാവശ്യഘട്ടങ്ങളിൽ വസ്ത്രം അഴിക്കുകയോ ഉടുക്കുകയോ ചെയ്യൽ.
2.ആവശ്യമെങ്കിൽ ശിരോവസ്ത്രം ശരിയാക്കൽ.
3.പാമ്പ്, തേള് എന്നിവയെ കൊല്ലൽ.
4.സൂറത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് ഓതൽ.
5.നമസ്കരിക്കുന്ന സ്ഥലം മലിനമാകുന്നില്ലെങ്കിൽ ഇടത് ഭാഗത്തേക്കോ കാലിൻ ചുവട്ടിലേക്കോ തുപ്പൽ.
6.നമസ്കരിക്കുന്ന അവസരത്തിൽ സലാം പറയപ്പെട്ടാൽ മടക്കാൻ മറ്റാരുമില്ലെങ്കിൽ ആംഗ്യത്തിലൂടെ സലാം മടക്കൽ.
7.ശുദ്ധമായ ചെരിപ്പ് ധരിച്ച് നമസ്കരിക്കൽ.
8.നമസ്കാരത്തിലെ പിഴവ് ഉണർത്താൻ പുരുഷന്മാർ തസ്ബീഹ് ചൊല്ലലും, സ്ത്രീകൾ കൈകൊട്ടലും പ്രതിഫലാർഹമാണ്.
9.നമസ്കാരത്തിൽ താക്കീതിന്റെ ആയത്തുകൾ ഓതുമ്പോൾ അല്ലാഹുവിനോട് കാവലിനെ തേടലും, കാരുണ്യത്തിന്റെ വചനങ്ങളോതുമ്പോൾ അല്ലാഹുവിനോട് കാരുണ്യം തേടലും പ്രതിഫലാർഹമാണ്.
10.നമസ്കരിക്കുന്നവൻ തുമ്മിയാൽ അൽഹംദു ലില്ലാഹ് എന്ന് പറയൽ പ്രതിഫലാർഹമാണ്.
11.നമസ്കരിക്കുന്നവൻ ഒരുമറ സ്വീകരിക്കാൻ അതിലേക്കടുക്കൽ പ്രതിഫലാർഹമാണ്.
12പിശാചിൽ നിന്ന് രക്ഷയെ തേടൽ പ്രതിഫലാർഹമാണ്.
13.നമസ്കരിക്കുന്നതിന് മുന്നിൽ ഒരു മറ സ്വികരിക്കൽ പ്രതിഫലാർഹമാണ്.
14.ഫാത്തിഹക്ക് ശേഷം ഒന്നിലധികം സൂറത്തുകൾ പാരായണം ചെയ്യൽ പ്രതിഫലാർഹമാണ്.
15.ഓതുമ്പോൾ ഇമാമിന് തെറ്റിയാൽ തെറ്റുതിരുത്തൽ പ്രതിഫലാർഹമാണ്.

അനുവദനീയവും പ്രതിഫലാർഹവുമായ ഈ കാര്യങ്ങൾ നമസ്കരിക്കുന്നവൻ ഉപേക്ഷിക്കുന്നുവെങ്കിൽ അവൻ കുറ്റക്കാരനാവുകയില്ല.

അവലംബം

ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ ഉഥൈമീൻ رحمه الله യുടെ അശ്ശറഹുൽ മുംതിഅ്

ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാൻ അൽ ഫൗസാൻ رحمه الله യുടെ അൽ
മുലഖ്ഖസ്വുൽ ഫിഖ്ഹി

ശൈഖ് സഈദ് ‘ഇബ്നു മിസ്ഫിർ അൽക്വഹ്താനി رحمه الله യുടെ സ്വലാത്തുൽ മുഅമിൻ

ശൈഖ് ഇബ്രാഹിം ഇബ്നു മുഹമ്മദ് അദ്ദ്വുവയ്യാൻ رحمه الله യുടെമനാറുസ്സബീൽ

അബ്ദുല്ലാഹ് ഇബ്നു മുഹമ്മദ് അത്വയ്യാർ رحمه الله യുടെ കിതാബുസ്സ്വലാത്ത്
kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *