ഉലൂഹിയ്യത്തിന് റുബൂബിയ്യതിന്റെ അനിവാര്യത

തൗഹീദിനെ പണ്ഢിതൻമാര്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഒന്ന്, തൗഹീദുര്‍റുബൂബിയ്യഃ സൃഷ്ടിപ്പും (الخلق) ആധിപത്യവും (الملك) നിയന്ത്രണവുമെല്ലാം (التدبير) അല്ലാഹുവിൽ മാത്രം പരിമിതപ്പെടുത്തലാണത്. രണ്ട്, തൗഹീദുല്‍ ഉലൂഹിയ്യഃ ആരാധനയുടെ ഇനങ്ങളെല്ലാം അല്ലാഹുവിന് മാത്രം നൽകുക എന്നതാണത്. മൂന്ന്, തൗഹീദുല്‍ അസ്മാഇ വസ്സിഫാത്, അല്ലാഹുവിന്റെ നാമ-ഗുണ-വിഷേണങ്ങളിൽ അവനെ ഏകനാക്കലാണത്. തൗഹീദുര്‍റുബൂബിയ്യഃയും തൗഹീദുല്‍ ഉലൂഹിയ്യഃയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉലൂഹിയ്യത്തിന് റുബൂബിയ്യതിന്റെ അനിവാര്യത അറിയിക്കുന്ന തെളിവുകളുണ്ട്.

അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന അടിസ്ഥാന വിശ്വാസം സ്ഥാപിക്കലാണ് റുബൂബിയ്യത് അല്ലാഹുവിന് മാത്രമാണെന്ന് സ്ഥാപിക്കലിന്റെ ലക്ഷ്യം. ഒരു വ്യക്തി റുബൂബിയ്യത് അംഗീകരിക്കുകയും ഉലൂഹിയത്തിൽ വിശ്വസിക്കാതിരിക്കുകയോ, വിശ്വാസത്തിൽ വ്യതിയാനത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയോ ചെയ്താൽ അവൻ മുസലിമോ മുവഹിദോ ആവുകയില്ല.

അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്‌ടാവോ നിയന്താവോ ഭക്ഷണം നൽകുന്നവനോ ഈ ലോകത്തിനില്ലെന്ന് ഒരു വ്യക്തി വിശ്വസിച്ച് കഴിഞ്ഞാൽ ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവൻ വിശ്വസിക്കണം. അപ്പോൾ അല്ലാഹുവോടല്ലാതെ പ്രാർത്ഥിക്കാനോ സഹായം തേടാനോ പാടില്ല. അവന്റെ മേലില്ലാതെ ഭരമേൽപിക്കുവാനോ അവന്റെ പേരിലല്ലാതെ അറുക്കുവാനോ പാടില്ല.

‘സൃഷ്ടികർതൃത്വത്തിലെ ഏകത്വവും’ ‘ആരാധ്യതയിലെ ഏകത്വവും’ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു ചേർത്തു പറയുന്നുണ്ട്. കാരണം, അത് പരസ്പരം തെളിവാണ്. തൗഹീദുൽ ഉലൂഹിയ്യത്തിനെ നിഷേധിക്കുന്നവർക്ക് തൗഹീദുർറുബൂബിയത് സ്ഥാപിച്ച് കൊടുത്തുകൊണ്ടാണ് അല്ലാഹു മറുപടി പറയുന്നത്. റുബൂബിയ്യത്തിലെ തന്റെ ഏകത്വം ഉലൂഹിയ്യത്തിന് തെളിവായി അല്ലാഹു എടുത്തുപറയുകയും ചെയ്യുന്നു:

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿٢١﴾‏ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ‎﴿٢٢﴾

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. (ഖു൪ആന്‍ : 2/21-22)

ഈ വചനങ്ങളില്‍ കണ്ടതു പോലെ, ആദ്യം അല്ലാഹുവിന്റെ സൃഷ്ടി കര്‍ത്തൃത്വവും (خَالِقِيَّة) രക്ഷാ കര്‍ത്തൃത്വവും (رُبُوبِيَّة) ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തില്‍ അവന്റെ ആരാധ്യതയും (ألُوُهِيَّة) – അഥവാ ദൈവത്വവും – സ്ഥാപിക്കുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന പതിവാകുന്നു. ആദ്യത്തെ ഗുണം അവന് വകവെച്ചു കൊടുക്കാത്തവരായി തനി ഭൗതിക – നിരീശ്വര – വാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഗുണം സമ്മതിക്കുന്നതോടെ രണ്ടാമത്തെ ഗുണവും സമ്മതിക്കുവാന്‍ ബുദ്ധി നിര്‍ബന്ധിതമാകും. രണ്ടാമത്തെ ഗുണത്തിന്റെ – രക്ഷാകര്‍ത്തൃത്വത്തിന്റെ – വിശദീകരണത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും വേദവാദികളാരും അത് സമ്മതിക്കാതിരിക്കുകയില്ല. ആ രണ്ടു ഗുണങ്ങളും സമ്മതിക്കുന്ന ഒരാള്‍ക്ക് മൂന്നാമത്തെ ഗുണവും (ആരാധ്യതയും) അല്ലാഹുവിന് മാത്രമായിരിക്കല്‍ അനിവാര്യമാണെന്നു സമ്മതിക്കാതിരിക്കാന്‍ ന്യായമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/21-22ന്റെ വിശദീകരണം)

يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍:35/3)

{ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?} എല്ലാവർക്കുമറിയാം, സൃഷ്ടിക്കാനും ഭക്ഷണം നൽകാനും അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന്. അതിൽനിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം അത് അവന്റെ ആരാധ്യതയ്ക്കും ദൈവികതക്കുമുള്ള തെളിവ് കൂടിയാണെന്നാണ്. {അവനല്ലാതെ യാതൊരു ആരാധ്യനുമില്ല} അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?-സ്രഷ്ടാവും അന്നദാതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽനിന്നും സൃഷ്ടികളും ഭക്ഷിപ്പിക്കപ്പെടുന്നവരുമായ പടപ്പുകളിലേക്ക്. (തഫ്സീറുസ്സഅ്ദി)

قُلْ إِنَّمَآ أَنَا۠ مُنذِرٌ ۖ وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ‎﴿٦٥﴾‏ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّٰرُ ‎﴿٦٦﴾‏

(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍. (ഖു൪ആന്‍:38/65-66)

{അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുംതന്നെയില്ല} ആരാധനയ്ക്കും ആരാധ്യതയ്ക്കും അല്ലാഹുവല്ലാതെ മറ്റാരും അർഹനല്ല. {ഏകനും സർവാധിപതിയുമായവൻ} ഇത് അവന്റെ ദൈവികത സ്ഥാപിക്കുകയാണ്. ഖണ്ഡിതമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവൻ ഏകനാണ്. സർവതിനെയും കീഴ്‌പ്പെടുത്തുന്നു. എല്ലാം അവന് കീഴ്‌പ്പെടുന്നു. എല്ലാം കീഴ്‌പ്പെട്ടവൻ ഏകനായിരിക്കും. കീഴ്‌പ്പെടുത്തുന്ന രണ്ടു പേരുണ്ടാവുക സാധ്യമല്ല. എല്ലാം കീഴ്‌പ്പെടുന്നത് ഒരാൾക്ക് മാത്രമായിരിക്കും. അവന് സമന്മാരുണ്ടാവില്ല. അവൻ മാത്രമായിരിക്കും ആരാധനക്കർഹൻ; സർവാധിപതി അവൻ മാത്രമായതുപോലെ. സൃഷ്ടികർതൃത്വത്തിലെ ഏകത്വം; അത് സ്ഥാപിച്ചുകൊണ്ട് അല്ലാഹു പറയുന്നു: {ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും} അതായത് സ്രഷ്ടാവ്, അവ രണ്ടിന്റെയും സംരക്ഷകൻ. അവരെ എല്ലാവിധത്തിലും നിയന്ത്രിക്കുകയും ചെയ്യുന്നവൻ. {പ്രതാപശാലിയും} മഹത്തായ സഷ്ടികളെ സൃഷ്ടിക്കാൻ ശക്തിയുള്ളവൻ. സമാനരില്ലാത്തവൻ, {എല്ലാം പൊറുക്കുന്നവൻ} ചെറുതും വലുതുമായ പാപങ്ങളിലെല്ലാം അവനിലേക്ക് ഖേദിച്ചു മടങ്ങുകയും പാപം ഉപേക്ഷിക്കുകുയം ചെയ്യുന്നവർക്ക്. യാതൊന്നും സൃഷ്ടിക്കാത്ത, ഭക്ഷണം നൽകാത്ത, ഒന്നും ഉമടപ്പെടുത്താത്ത, യാതൊരു കഴിവുമില്ലാത്ത, പാപമോചനത്തിന് അധികാരമില്ലാത്തവരെ ഉപക്ഷിച്ച് അവനെ ആരാധിക്കണം. (തഫ്സീറുസ്സഅ്ദി)

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍:41/37)

{സൂര്യനോ ചന്ദ്രനോ നിങ്ങൾ പ്രണാമം ചെയ്യരുത്} അവ രണ്ടും നിയന്ത്രിക്കപ്പെടുന്നതും കീഴ്‌പെടുത്തപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമാണ്. {അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങൾ പ്രണാമം ചെയ്യുക} അവനാണ് മഹാനായ സ്രഷ്ടാവ്. അവനെ മാത്രം ആരാധിക്കുക. അവന് പുറമെയുള്ളവർക്കുള്ള ആരാധന ഉപേക്ഷിക്കുക, മറ്റേത് സൃഷ്ടികളാണെങ്കിലും അതിന്റെ രൂപമെത്ര വലുതാണെങ്കിലും അതിന്റെ ഗുണങ്ങൾ എത്ര അധികരിച്ചതാണെങ്കിലും. കാരണം അതൊന്നും അവയിൽ നിന്നുള്ളതല്ല. എല്ലാം അവയുടെ സ്രഷ്ടാവിൽനിന്ന് മാത്രമാണ്. അവൻ ഉന്നതനും അനുഗ്രഹപൂർണനുമാണ്. {നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ} കീഴ്‌വണക്കം അവന് മാത്രമാക്കുകയും ആരാധന അവന് പ്രത്യേകമാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا

അവന്ന് പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല. (ഖു൪ആന്‍:25/3)

സൃഷ്ടിപ്പും ഉപദ്രവമോ ഉപകാരമോ വരുത്തുന്നവനും മരിപ്പിക്കുന്നവനും ജീവിപ്പിക്കുന്നവനും ഉയര്‍ത്തെഴുന്നേല്പിക്കുന്നവനും  അല്ലാഹു മാത്രമായിക്കെ, അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാന്‍ പാടുള്ളു. അതിനു മാത്രമേ ന്യായവുമുള്ളു.

أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ

അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്‌? (ഖു൪ആന്‍:16/17)

മുകളില്‍ വിവരിച്ചതുപോലെയുള്ള വസ്തുക്കളെയൊക്കെ സൃഷ്ടിച്ചു രൂപപ്പെടുത്തിയ അല്ലാഹുവും, ഒരു അണുപോലും സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിയാത്തവരും എങ്ങിനെ സമമാകും?! ഒരിക്കലും സമമാവുകയില്ലല്ലോ. എന്നിരിക്കെ, വിഗ്രഹങ്ങള്‍, ദേവീദേവന്മാര്‍, മഹാത്മാക്കള്‍ എന്നുവേണ്ട അല്ലാഹു അല്ലാത്ത ഏതൊരുവസ്തുവെയും അവന്റെ പങ്കുകാരനോ, സമാനനോ ആക്കിവെച്ച് ആരാധിക്കുന്നതു തികച്ചും വിഡ്ഢിത്തമല്ലേ?! നിങ്ങള്‍ ഒട്ടും ആലോചിച്ചു നോക്കുന്നില്ലേ?! എന്നു താല്‍പര്യം. (അമാനി തഫ്സീര്‍)

ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ‎﴿٦١﴾‏ ذَٰلِكُمُ ٱللَّهُ رَبُّكُمْ خَٰلِقُ كُلِّ شَىْءٍ لَّآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ‎﴿٦٢

അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്‍മാര്‍ഗത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍:40/61-62)

ഈ പരിശുദ്ധ വചനങ്ങളെക്കുറിച്ച് ചിന്തിക്കണം; അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയെക്കുറിച്ചും അവന്റെ മഹത്തായ ഔദാര്യത്തെക്കുറിച്ചും. അവന് നന്ദി ചെയ്യേണ്ടതിന്റെ അനിവാര്യത, അവന്റെ കഴിവും അധികാരവും ആധിപത്യവും, അവനാണ് എല്ലാം സൃഷ്ടിച്ചത്; ഇവയെല്ലാം ഈ വചനങ്ങൾ നമ്മോട് പറയുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണെന്നും അവന്റെ ഉത്തമ പ്രവർത്തനങ്ങൾകൊണ്ട് അവൻ സ്തുതിക്കർഹനാണെന്നും ഈ വചനങ്ങളിലുണ്ട്. സൃഷ്ടികർതൃത്വത്തിൽ അവനേകനാണ്. സർവലോകങ്ങളെയും സർവകാലത്തും നിയന്ത്രിക്കുന്നതും അവനേകനായിട്ടാണ്. അതിലൊരാൾക്കും പങ്കോ കഴിവോ ഇല്ല. അതിനാൽതന്നെ ആരാധനക്കും അവനേകനാണ്. മറ്റൊരാളും അതിന് അർഹനല്ല. ആരാധ്യതയിലാവട്ടെ, രക്ഷാകർതൃത്വത്തിലാവട്ടെ അവന് പങ്കുകാരില്ല. ഇതറിയുമ്പോൾ ഹൃദയത്തിൽ അല്ലാഹുവിനെ ബോധ്യപ്പെടുകയും അവനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

ഈ അനുഗ്രഹങ്ങളെല്ലാം നൽകുന്നത് അവൻ മാത്രമാണ്. അത് അവന്റെ രക്ഷാകർതൃത്വത്തിൽ പെട്ടതുമാണ്. അതിനാൽ അവന് നന്ദിചെയ്യുകയും അവനെ മാത്രം ആരാധിക്കുകയും വേണം. (തഫ്സീറുസ്സഅ്ദി)

{എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവ്} അവന്റെ രക്ഷാകർതൃത്വത്തെ സ്ഥാപിക്കുന്നു. {അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല} അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നും അവന് പങ്കുകാരില്ലെന്നും സ്ഥാപിക്കുന്നു. തുടർന്ന് അവനെ ആരാധിക്കാൻ കൽപിക്കുന്നു. {നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്} നിങ്ങൾ എങ്ങനെ അവനെ ആരാധിക്കാതിരിക്കും? അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും തെളിവുകളിലൂടെ ബോധ്യപ്പെടുകയും യഥാർഥ വഴി തെളിയുകയും ചെയ്തശേഷം. (തഫ്സീറുസ്സഅ്ദി)

إِنَّ إِلَٰهَكُمْ لَوَٰحِدٌ ‎﴿٤﴾‏ رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَٰرِقِ ‎﴿٥﴾

തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. (ഖുര്‍ആൻ:37/4-5)

ഇവയുടെ സ്രഷ്ടാവ് അല്ലാഹുവാണ്; അവയ്ക്ക് ഭക്ഷണം നൽകുന്നതും നിയന്ത്രിക്കുന്നതും. പരിപാലനത്തിൽ അവന് പങ്കുകാരില്ലാത്തപോലെ ആരാധ്യതയിലും അവന് പങ്കുകാരില്ല. സൃഷ്ടികർതൃത്വത്തിലെ ഏകത്വവും ആരാധ്യതയിലെ ഏകത്വവും ധാരാളം സ്ഥലങ്ങളിൽ അല്ലാഹു ചേർത്തുപറയുന്നുണ്ട്. കാരണം, അത് പരസ്പരം തെളിവാണ്. (തഫ്സീറുസ്സഅ്ദി)

رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ‎﴿٧﴾‏ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ‎﴿٨﴾

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. (ഖുര്‍ആൻ:44/7-8)

ദൃഢത പ്രദാനം ചെയ്യുന്ന വിധം അതിനെ മനസ്സിലാക്കുന്നവരാണെങ്കിൽ നിങ്ങളറിയണം, സൃഷ്ടിജാലങ്ങളുടെ രക്ഷിതാവാണ് യഥാർഥ ആരാധ്യൻ. (തഫ്സീറുസ്സഅ്ദി)

അതിനാൽ തൗഹീദുൽ ഉലൂഹീയ്യത്തിലേക്കുള്ള പ്രവേശന കവാടമാണ് തൗഹീദുർറൂബൂബിയ്യ. മുശ്‌രിക്കുകളോട് അല്ലാഹു ചോദിക്കുവാൻ ആവശ്യപ്പെടുന്നതും അത്തരം ചോദ്യങ്ങളാണ്.

قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ ‎﴿٨٤﴾‏ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ‎﴿٨٥﴾‏ قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ‎﴿٨٦﴾‏ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ‎﴿٨٧﴾‏ قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ‎﴿٨٨﴾‏ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ‎﴿٨٩﴾‏

(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌? (ഖു൪ആന്‍ : 23/84-89)

بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ‎﴿١٠١﴾‏ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَٰهَ إِلَّا هُوَ ۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ‎﴿١٠٢﴾‏

ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.(ഖു൪ആന്‍ :6/101-102)

മക്കാമുശ്രിക്കുകൾ തൗഹീദുർറുബൂബിയ്യ അംഗീകരിക്കുന്നവരായിരുന്നു. പക്ഷെ ആ വിശ്വാസം മാത്രം അവരെ മുസ്ലിമാക്കിയില്ല. അവരോട് നബി ﷺ  യുദ്ധം ചെയ്‌തു. അല്ലാഹുവാണ് സൃഷ്ടാവെന്നും അന്നം നൽകുന്നവനെന്നും മരിപ്പിക്കുന്നവനെന്നും ജീവിപ്പിക്കുന്നവനെന്നും അവർ അംഗീകരിക്കുകയും ചെയ്ത‌ിരുന്നു.

ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻘَﻬُﻢْ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? (ഖു൪ആന്‍:43/87)

രക്ഷാകർതൃത്വത്തിലുള്ള ഏകത്വത്തെക്കുറിച്ച് മുശ്‌രിക്കുകളോട് ചോദിച്ചാൽ, അതായത് ആരാണ് സ്രഷ്ടാവെന്ന്. അല്ലാഹുവാണെന്നും അവനേകനാണെന്നും അവന് പങ്കുകാരില്ലെന്നും അവരംഗീകരിക്കും. അപ്പോൾ എങ്ങനെയാണ് ആരാധന അല്ലാഹുവിന് മാത്രമാക്കുന്നതിൽനിന്നും അവർ തെറ്റിക്കപ്പെടുന്നത്? സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അംഗീകരിക്കുമ്പോൾ ആരാധനയിലെ ഏകത്വവും അംഗീകരിക്കേണ്ടതുണ്ട്. ബഹുദൈവത്വത്തിന്റെ നിരർഥകതക്കുള്ള ഏറ്റവും വലിയ തെളിവ് സൃഷ്ടികർതൃത്വത്തിലെ ഏകത്വം തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്‌. (ഖു൪ആന്‍:43/9)

ﻗُﻞْ ﻣَﻦ ﻳَﺮْﺯُﻗُﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ ﺃَﻣَّﻦ ﻳَﻤْﻠِﻚُ ٱﻟﺴَّﻤْﻊَ ﻭَٱﻷَْﺑْﺼَٰﺮَ ﻭَﻣَﻦ ﻳُﺨْﺮِﺝُ ٱﻟْﺤَﻰَّ ﻣِﻦَ ٱﻟْﻤَﻴِّﺖِ ﻭَﻳُﺨْﺮِﺝُ ٱﻟْﻤَﻴِّﺖَ ﻣِﻦَ ٱﻟْﺤَﻰِّ ﻭَﻣَﻦ ﻳُﺪَﺑِّﺮُ ٱﻷَْﻣْﺮَ ۚ ﻓَﺴَﻴَﻘُﻮﻟُﻮﻥَ ٱﻟﻠَّﻪُ ۚ ﻓَﻘُﻞْ ﺃَﻓَﻼَ ﺗَﺘَّﻘُﻮﻥَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍:10/31)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *