ഒരു ലക്ഷത്തില്‍പരം നബിമാരിലൂടെ ലോകത്ത് പഠിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്ത അല്ലാഹുവിന്‍റെ സന്ദേശമാണ് പരിശുദ്ധ ഇസ്ലാം. അപ്രകാരം അല്ലാഹുവില്‍ നിന്ന് കിട്ടിയ സന്ദേശങ്ങളായിരുന്നു നബിമാര്‍ പ്രബോധനം ചെയ്തത്. ആ പ്രബോധനങ്ങളാകട്ടെ, അല്ലാഹുവിന്‍റെ വഹ്യാകുന്ന അറിവുകളില്‍ അധിഷ്ഠിതമായിരുന്നു. ആ അറിവിന്‍റെ മുഖ്യ സവിശേഷത അത് ഭൗതിക പ്രധാനമായിരുന്നില്ല എന്നതാണ്. അഥവാ, മനുഷ്യന്‍റെ ആത്യന്തികവും സമ്പൂര്‍ണ്ണവുമായ വിജയത്തെ ഉദ്ഘോഷിക്കുന്ന ശരിയായ ആത്മീയതയായിരുന്നു ആ അറിവിന്‍റെ അകക്കാമ്പ്. എന്നാല്‍, മനുഷ്യന്‍റെ സകല വ്യവഹാര മേഖലകളിലും പാലിക്കപ്പെടേണ്ട നിയമങ്ങളുടെ സമാഹാരം കൂടിയാണ് വാസ്തവത്തില്‍ ഇസ്ലാം. മനുഷ്യന്‍ ഏതൊക്കെ കാര്യങ്ങളില്‍ എന്തൊക്കെ വിശ്വസിക്കണം, എന്തൊക്കെ അനുഷ്ഠാനങ്ങള്‍ എങ്ങനെയൊക്കെ നിര്‍വ്വഹിക്കണം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാമിക വിജ്ഞാന മേഖല നിലകൊള്ളുന്നത്. നബിമാരുടെ കാലഘട്ടങ്ങളില്‍ ജീവിച്ചവരെ സംബന്ധിച്ചിടത്തോളം നബിമാരുടെ നിര്‍ദേശങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു. കാരണം, നബിമാര്‍ തന്നിഷ്ടപ്രകാരം സംസാരിക്കുന്നവരല്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്യിന്‍റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. അക്കാര്യങ്ങള്‍ കേട്ട്, അതനുസരിച്ച് ജീവിക്കുക എന്നത് മാത്രമായിരുന്നു മതാനുയായികളുടെ കര്‍ത്തവ്യം.
എന്നാല്‍, അവസാനത്തെ നബിയായ മുഹമ്മദ് നബി ﷺ യുടെ വിയോഗത്തോടെ അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശങ്ങള്‍ അവസാനിച്ചു. അവിടെ നിന്നിങ്ങോട്ട് അന്ത്യനാള്‍ വരെ ജീവിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ചെയ്യാനുള്ളത് വിശുദ്ധ ക്വുര്‍ആനിന്‍റെയും നബി ﷺ യുടെ അധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മതം ഉള്‍ക്കൊണ്ട് ജീവിക്കലാണ്. ലോകത്ത് പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏതേത് കാര്യങ്ങളെയും പ്രമാണങ്ങളുടെയും ശരീഅത്ത് നിയമങ്ങളുടെയും കണ്ണാടിയില്‍ നോക്കി ശരിയാം വിധം വിശകലനം ചെയ്ത് പഠിപ്പിച്ച് വിധി കണ്ടെത്തി ആ വിധിയെ പിന്തുടര്‍ന്ന് പോവുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. ഇത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. മതത്തെക്കുറിച്ച് ശരിയായ അവഗാഹമുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണത്. മതപഠനമെന്നത് ഏറെ സുപ്രധാനമായ വിഷയമാകുന്നത് അതുകൊണ്ടാണ്. ശരിയായ അറിവുള്ളവരുടെ നായകത്വത്തില്‍ മാത്രമേ കുറ്റമറ്റ രീതിയില്‍ ഇസ്ലാം പുലരുകയുള്ളൂ. മതത്തെക്കുറിച്ച് ശരിയായ അവഗാഹമുള്ള പണ്ഡിതന്‍മാര്‍ക്ക് വലിയ പദവിയാണ് നബി ﷺ യുടെ തിരുമൊഴികളില്‍ നല്‍കപ്പെട്ടത്.
عَنْ أَبِي الدَّرْدَاء (ر) قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ وَالْحِيتَانُ فِي جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ
അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിവന്വേഷിച്ചുകൊണ്ട് പുറപ്പെടുന്നവന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. അറിവന്വേഷിക്കുന്നവന്‍റെ പ്രവര്‍ത്തിയില്‍ സംതൃപ്തരായ മലക്കുകള്‍ അവരുടെ ചിറകുകള്‍ അറിവന്വേഷിക്കുന്നവന് മേല്‍ താഴ്ത്തി വെക്കും. അറിവുള്ളവര്‍ക്ക് വേണ്ടി ആകാശ-ഭൂമിയിലുള്ളവരും സമുദ്രങ്ങളുടെ ആഴങ്ങളിലുള്ള മത്സ്യങ്ങള്‍ വരെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കും. അറിവുള്ളവനായ ഒരു പണ്ഡിതന് ഇബാദത് ചെയ്ത് കഴിയുന്ന (ആബിദിനേക്കാള്‍) ഉള്ള മഹത്വം പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന രാവില്‍ മറ്റു നക്ഷത്രങ്ങള്‍ക്കുമേല്‍ അതിനുള്ള മഹത്വം പോലെയായിരിക്കും. തീര്‍ച്ചയായും പണ്ഡിതന്‍മാര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. മറ്റുള്ളവര്‍ക്ക് അനന്തരമെടുക്കാനായി ദിനാറോ ദിര്‍ഹമോ അല്ല അവന്‍ വിട്ടേച്ച് പോയത്. മറിച്ച്, അനന്തരമായി അവര്‍ വിട്ടേച്ച് പോയത് അറിവ് മാത്രമാണ്. ആരാണോ അത് (അറിവ്) എടുത്തിരിക്കുന്നത് എങ്കില്‍, അവന്‍ പൂര്‍ണ്ണമായ ഓഹരിയാണ് എടുത്തത്.”(അബൂദാവൂദ് :3541)
ഇസ്ലാമികമായ അറിവിനും ആ അറിവ് അന്വേഷിക്കുന്നവര്‍ക്കും ദീനില്‍ പാണ്ഡിത്യം നേടിയവര്‍ക്കുമുള്ള മഹത്തായ സ്ഥാനം എത്രമാത്രമാണെന്ന് ഈ ഒറ്റ ഹദീഥിലൂടെത്തന്നെ ബോധ്യമാകുന്നതാണ്. ഇസ്ലാമിക വിജ്ഞാനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിതന്‍മാര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. അമ്പിയാക്കളില്‍ നിന്നും ഭൗതികമായ വസ്തുക്കളല്ല അവര്‍ അനന്തരമെടുത്തത്. മറിച്ച്, അറിവാണ്. അമ്പിയാക്കന്‍മാര്‍ ഭൂമിയിലെ സകല സൃഷ്ടികളേക്കാളും സമുന്നതന്മാരാണ്. അതുകൊണ്ടുതന്നെ, അവരെ അനന്തരമെടുത്ത പണ്ഡിതന്‍മാര്‍ സര്‍വ്വാദരണീയരായിരിക്കണം. വിശുദ്ധ ക്വുര്‍ആനും തിരുനബിയുടെ സുന്നത്തും അതില്‍ നിന്ന് രൂപപ്പെടുന്ന വിജ്ഞാനങ്ങളും അനന്തരമെടുക്കുന്ന പണ്ഡിതരുടെ എണ്ണം അന്ത്യനാള്‍ അടുത്ത് വരുന്നതിനനുസരിച്ച് കുറഞ്ഞുകൊണ്ടേയിരിക്കും എന്നത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. അന്ത്യനാളിന്‍റെ അടയാളങ്ങളായി നബി ﷺ എണ്ണിയ കാര്യങ്ങളില്‍ പെട്ടവയാണത്.
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിന്റെ ലക്ഷണങ്ങൾ ഇവയാണ്, അറിവ് (ഇല്‍മ്) ഉയർത്തപ്പെടുക, അജ്ഞത (ജഹ്ല്‍) സ്ഥിരപ്പെടുക, മദ്യപാനം വ്യാപകമാവുക, പരസ്യമായി വ്യഭിചാരം നടക്കുക. (ബുഖാരി: 80)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم “ لاَ تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അറിവ് (ഇല്‍മ്) പിടിച്ചെടുക്കുന്നതുവരെയും അന്ത്യനാൾ സംഭവിക്കുകയില്ല. (ബുഖാരി:1036)
അറിവ് ഉയര്‍ത്തപ്പെടുകയും അറിവില്ലായ്മ സ്ഥാപിതമാവുകയും ചെയ്യുക എന്നുള്ള പരാമര്‍ശത്തിലുടെ ഉദ്ദേശിക്കപ്പെടുന്നത്, മതപരമായ കാര്യങ്ങളില്‍ അവഗാഹമുള്ളവരുടെ എണ്ണം വളരെ കുറയുകയും തല്‍സ്ഥാനത്ത് അജ്ഞാനികള്‍ ഇരുപ്പുറപ്പിക്കുകയും ചെയ്യലാണ്. ആളുകള്‍ക്ക് ഭൗതിക കാര്യങ്ങളോട് അമിത താല്‍പര്യം ഉണ്ടാകുമ്പോഴാണ് മതകാര്യങ്ങള്‍ അവഗണിക്കപ്പെടുന്നത്. ഭൗതിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതകാര്യങ്ങളെ കൊണ്ടുപോകാനുള്ള ശ്രമം വര്‍ദ്ധിക്കുന്നതാണ് അജ്ഞത പെരുകുന്നതിനും വിവരക്കേട് സ്ഥാപിതമാകുന്നതിനും ഹേതുവാകുന്നത്. അതുകൊണ്ടുതന്നെയാണ് മതകാര്യങ്ങളില്‍ വിവരദോഷിയാവുകയും ഭൗതിക കാര്യങ്ങളില്‍ വിവരമുള്ളവനാവുകയും ചെയ്യുക എന്ന ദുഷിച്ച പ്രവണതയെ നബി ﷺ കടുത്ത ഭാഷയില്‍ എതിര്‍ത്തത്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إنَّ اللهَ تعالى يُبغِضُ كلَّ عالِمٍ بالدنْيا ، جاهِلٍ بالآخِرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ദുന്‍യവിയായ കാര്യങ്ങളില്‍ അറിവുള്ളവനാകുകയും പാരത്രികമായ കാര്യങ്ങളില്‍ വിവരദോഷിയാവുകയും ചെയ്യുന്ന എല്ലാവനോടും കോപിച്ചിരിക്കുന്നു. (صحيح الجامع).
ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും അന്വേഷണങ്ങളിലും മുഴുകുകയും അവയിലൊക്കെ അവഗാഹം നേടുന്നതിന് ആയുസ്സ് മുഴുവന്‍ ചിലവഴിക്കുകയും എന്നാല്‍, മതകാര്യങ്ങളില്‍ ജാഹിലുകളാകുകയും ചെയ്യുന്ന ആധുനിക തലമുറയെ മുന്നില്‍ കണ്ടാണോ നബി ﷺ ഇത് പറഞ്ഞത് എന്ന് തോന്നിപ്പോകും വിധമല്ലേ ഉപരിസൂചിത നബിവചനം? അറിവിന്‍റെ മജ്ലിസുകള്‍ അവഗണിക്കുകയും മതപണ്ഡിതന്‍മാരോട് പുച്ഛ മനോഭാവം വെച്ചുപുലര്‍ത്തുകയും ഭൗതികമായ ആര്‍ഭാടങ്ങളിലും ഉല്ലാസങ്ങളിലും അഭിരമിക്കുകയും ചെയ്യുന്നവരായ ആളുകളുടെ പെരുപ്പമാണ് മേല്‍ പറയപ്പെട്ട ദുരവസ്ഥക്ക് കാരണമാകുന്നത്. “അറിവ് ഉയര്‍ത്തപ്പെടുക” എന്ന നിലയില്‍ അന്ത്യനാളിന്‍റെ അടയാളമായി നബി ﷺ പറഞ്ഞ കാര്യം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് പണ്ഡിതന്‍മാരുടെ മരണങ്ങളിലൂടെയാണ്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا
അംറ് ഇബ്നുൽ ആസ്വ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു:തീര്‍ച്ചയായും അല്ലാഹു തന്‍റെ അടിമകളില്‍ നിന്നും അറിവിനെ ഒന്നായി ഒറ്റയടിക്ക് ഊരിയെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച്, പണ്ഡിതന്‍മാരെ പിടികൂടിക്കൊണ്ടാണ് അറിവിനെ അവന്‍ പിടിച്ചെടുക്കുന്നത്. അങ്ങനെ ഒരു ആലിമും അവശേഷിക്കാത്ത വിധം എല്ലാവരെയും പിടികൂടുകയും അങ്ങനെ വിവരം കെട്ടവരെ ആളുകള്‍ നേതാക്കളായി സ്വീകരിക്കുകയും ആ നേതാക്കന്‍മാര്‍ ദീനിയായ കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയും ചെയ്യും. യാതൊരു അറിവുമില്ലാതെ അവര്‍ (ജനങ്ങള്‍ക്ക്) മതവിധി (ഫത്വ) നല്‍കുകയും (അതുവഴി) സ്വയം പിഴക്കുകയും (മറ്റുള്ളവരെ) പിഴപ്പിക്കുകയും ചെയ്യും.. (മുസ്ലിം2673)
ഒരു വിഷയത്തെ സംബന്ധിച്ച് മതവിധി നല്‍കുക എന്നത് വളരെ ഗൗരവപ്പെട്ട കാര്യമാണ്. ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ചും അതിന്‍റെ ഉസ്വൂലിയായ നിയമങ്ങളെക്കുറിച്ചും നല്ല അവഗാഹവും അവബോധവുമുള്ള പണ്ഡിതന്‍മാര്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ. അത്തരം പണ്ഡിതന്‍മാരുടെ ഫത്വകള്‍ക്ക് ആധാരമായ ഇജ്തിഹാദുകളില്‍ (ഗവേഷണങ്ങളില്‍) പിഴവ് സംഭവിച്ചാലും അവര്‍ കുറ്റക്കാരല്ല. എന്നാല്‍, യാതൊരു അറിവുമില്ലാതെ മതവിധി പുറപ്പെടുവിക്കല്‍ വഴി വലിയ വഴികേടുകളായിരിക്കും സംഭവിക്കാന്‍ പോകുന്നത്. അങ്ങനെ ഫത്വ നല്‍കുക എന്നത് കുറ്റകരമായ കാര്യമാണ്. അറിവില്ലാത്ത ജാഹിലുകളോട് മതവിധി ചോദിക്കലും പിഴവ് തന്നെ. “അര്‍ഹതയില്ലാത്തത് വിധിച്ചു കൊടുക്കുന്ന വിധികര്‍ത്താവും (ക്വാദി), അറിവില്ലാതെ വിധിക്കുന്ന വിധികര്‍ത്താവും നരകത്തിലാണ്.” എന്ന ഹദീഥിന്‍റെ അടിസ്ഥാനത്തിലാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യം പറഞ്ഞത്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو – رَضِيَ اللَّهُ عَنْهُمَا – ، قَالَ : قَالَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ – : ” لَا تَقُومُ السَّاعَةُ حَتَّى يَأْخُذَ اللَّهُ – عَزَّ وَجَلَّ – شَرِيطَتَهُ مِنْ أَهْلِ الْأَرْضِ فَيَبْقَى عَجَاجٌ لَا يَعْرِفُونَ مَعْرُوفًا ، وَلَا يُنْكِرُونَ مُنْكَرًا “
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂനിവാസികളില്‍ നിന്ന് നന്‍മയും മതബോധവുമുള്ളവരെ അല്ലാഹു എടുക്കുകയും ഒരു നന്‍മയും ഇല്ലാത്ത നിന്ദ്യന്‍മാരെ ബാക്കി വെക്കുകയും ചെയ്യുവോളം അന്ത്യനാള്‍ സംഭവിക്കുകയില്ല. അതായത്, അവരാകട്ടെ സദാചാരങ്ങള്‍ അറിയാത്തവരും ദുരാചാരങ്ങളെ നിരാകരിക്കാത്തവരുമാണ്. (അഹ്മദ്,ഹാകിം)
അതായത്, അറിവും നന്‍മയും മതബോധവും ഉള്ളവര്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാവുകയും തല്‍സ്ഥാനത്ത് നിന്ദ്യന്‍മാര്‍ കയറിപ്പറ്റുകയും ചെയ്താല്‍ അത്തരം ഒരു സമൂഹത്തില്‍ സദാചാരം കല്‍പ്പിക്കുവാനം ദുരാചാരം വിലക്കുവാനും ആളില്ലാത്ത വിധം അധഃപതനം സംഭവിക്കുമെന്നാണ് പറഞ്ഞതിന്‍റെ അര്‍ത്ഥം.
ഇസ്ലാമിക ഉമ്മത്തിന് അറിവിന്‍റെയും ശിക്ഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ നേതൃത്വം കൊടുക്കുന്ന പണ്ഡിാരുടെ അഭാവമാണ് ഇന്നീ സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശരിയായ രീതിയിലുള്ള ഇസ്ലാമിക അറിവും ആ അറിവനനുസരിച്ച് ശിക്ഷണം നല്‍കാന്‍ കഴിവുള്ള വ്യക്തിത്വവും ഉള്ളവരെ രൂപപ്പെടുത്തിയെടുക്കാനും അത്തരം ആളുകളുടെ നേതൃത്വം പിന്‍പറ്റി ജീവിക്കാനുള്ള സന്‍മനസ്സും ആര്‍ജ്ജിക്കുവോളം ഈ ഉമ്മത്ത് നേരാവുകയില്ല. എന്നാല്‍, ഈ നേരായ കാഴ്ച്ചപ്പാടിന് വിരുദ്ധമായ നിലയിലാണ് മുസ്ലിം ഉമ്മത്തിന്‍റെ മഹാഭൂരിപക്ഷവും ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആളുകളെ സംഘടിതമായി വഴികേടിലാക്കുന്ന രൂപങ്ങളാണ് ഇന്ന് മുസ്ലിം സമൂഹത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് ചിലര്‍ അഹ്ലുസ്സുന്നയുടെ പേരില്‍ പ്രവര്‍ത്തിക്കുകയും സൂഫിസത്തിന്‍റെയും ശീഇസത്തിന്‍റെയും പിഴച്ച മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ക്വബ്ര്‍ പൂജാ വ്യവസായത്തിലൂടെ ശിര്‍ക്കിനെ അരക്കിട്ടുറപ്പിക്കാനുള്ള സംഘടിത നീക്കമാണവര്‍ നടത്തുന്നത്. സുന്നത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും അടിമുടി ബിദ്അത്തിന്റെ പ്രചാരകരാകുകയും ചെയ്തിരിക്കുന്നു. ജാഹിലുകളെ കണ്ട് ആളുകൾ ആലിമുകളാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ശിര്‍ക്ക് തൗഹീദാണെന്നും, ബിദ്അത്ത് സുന്നത്താണെന്നും തെറ്റിദ്ധരിച്ചിരിക്കുന്നു.
സത്യത്തിന്റെ കൂട്ടായ്മകൾ നമ്മുടെ കേരളക്കരയിലും ഉണ്ടായി എന്നത് സന്തോഷകരമായ കാര്യമാണ്. പണ്ഢിതൻമാരുടെ നേതൃത്വത്തിൽ ദീര്‍ഘകാലം ഇവിടെ ഇസ്ലാഹ് നടത്തി. കാലം പിന്നിടുമ്പോൾ കൂട്ടായ്മകൾ ദൗത്യം വിസ്മരിച്ചു പോവുകയെന്നത് ചരിത്രത്തിന്റെ ആവർത്തനമാണ്. അത് ഇവിടെയും സംഭവിച്ചു. പിൽക്കാലത്ത് അവരിലെ പിൻതലമുറക്കാര്‍ മതത്തില്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളെത്തന്നെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് പുരോഗമിച്ചു. മുസ്ലിം സമുദായത്തെ പുരോഗതിയിലേക്കും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കും നയിക്കുന്നവരാണ് തങ്ങള്‍ എന്ന പേര്‍ സമ്പാദിക്കാന്‍ സിനിമയും നാടകവും സംഗീതവും തുടങ്ങി സകല തിന്‍മകളെയും നന്‍മകളാക്കി അവതരിപ്പിച്ച് സമുദായത്തെ ജാഹിലിയ്യത്തില്‍ ലയിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഇസ്ലാം നിഷിദ്ധമാക്കിയിട്ടുള്ള ഹറാമുകളെ അനുവദനീയമാക്കാന്‍ ഫത്വകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇസ്ലാമെന്നാൽ രാഷ്ട്രീയമാണെന്ന് തോന്നുന്ന വിധത്തിൽ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ നിന്ന് അറിവ് കുറയുന്നതിനനുസരിച്ച് വഴികേട് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
അറിവ് ഉയര്‍ത്തപ്പെടുമ്പോൾ നമ്മുടെ ബാധ്യത എന്താണെന്ന് തിരിച്ചറിയുക. ഖുര്‍ആനിലും സുനത്തിലേക്കും മടങ്ങുകയെന്നതാണ് പോംവഴി. സലഫുകൾ മനസിലാക്കിയതു പോലെ ദീൻ പഠിക്കുക. ദിനേനെ ദീനീ പഠനത്തിന് വേണ്ടി സമയം കണ്ടെത്തുക. അറിവ് സമ്പാദിക്കുക എന്നത് നല്ല ക്ഷമയും അധ്വാനവും ആവശ്യമുള്ള കാര്യമാണ്. കേവലം ആഗ്രഹം കൊണ്ട് മാത്രം ലഭിക്കുന്ന ഒന്നല്ല. ഉറക്കമൊഴിച്ചും, അലസത ഒഴിവാക്കിയും, വിശ്രമം കുറച്ചുമൊക്കെ ധാരാളം സമയം അതിനു വേണ്ടി മാറ്റിവെക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)
kanzululoom.com