വിശുദ്ധ ഖുർആനിലെ 99 ാ മത്തെ സൂറത്താണ് سورة الزلزلة (സൂറ: സല്‍സല). 8 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الزلزلة എന്നാൽ ‘പ്രകമ്പനം’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ അന്ത്യനാളിലെ ഭൂമിയുടെ പ്രകമ്പനത്തെ കുറിച്ച് പരാമര്‍ശം വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.

അന്ത്യനാളിലെ അതിഭയങ്കര സംഭവങ്ങളെക്കുറിച്ചാണ് ഈ സൂറത്തിൽ പ്രസ്താവിക്കുന്നത്.

إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا ‎﴿١﴾‏ وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا ‎﴿٢﴾‏

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .  ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും. (ഖു൪ആന്‍:99/1-2)

يُخْبِرُ تَعَالَى عَمَّا يَكُونُ يَوْمَ الْقِيَامَةِ، وَأَنَّ الْأَرْضَ تَتَزَلْزَلُ وَتَرْجُفُ وَتَرْتَجُّ،  حَتَّى يَسْقُطَ مَا عَلَيْهَا مِنْ بِنَاءٍ وَمَعْلَمٍ . فَتَنْدَكُّ جِبَالُهَا، وَتُسَوَّى تِلَالُهَا، وَتَكُونُ قَاعًا صَفْصَفًا لَا عِوَجَ فِيهِ وَلَا أَمَتَ. وَأَخْرَجَتِ الأَرْضُ أَثْقَالَهَا أَيْ: مَا فِي بَطْنِهَا، مِنَ الْأَمْوَاتِ وَالْكُنُوزِ.

ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഭൂമിക്ക് മുകളിലുള്ള കെട്ടിടങ്ങളും പര്‍വതങ്ങളും തകര്‍ന്നു വീഴുമാറ് അത് വിറകൊള്ളുകയും പ്രകമ്പനം കൊള്ളുകയും ചെയ്യും. പര്‍വതങ്ങള്‍ പൊടിക്കപ്പെടുകയും കുന്നുകള്‍ നിരത്തപ്പെടുകയും കുണ്ടും കുഴിയുമില്ലാത്ത സമനിരപ്പായ മൈതാനമായി അത് മാറുകയും ചെയ്യും. {ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളുകയും ചെയ്താല്‍} ഭൂമിക്കുള്ളിലുള്ള മരിച്ചവരെയും നിധികളെയുമെല്ലാം പുറത്തു കൊണ്ടുവരും എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. (ഖു൪ആന്‍:22/1)

ഭൂമി അതിന്റെ അവസാനത്തേതും ഏറ്റവും ഘോരമായതുമായ കമ്പനത്തിനും ക്ഷോഭത്തിനും വിധേയമാകുന്നു; മരണപ്പെട്ട് മണ്ണടഞ്ഞവരടക്കം ഭൂമിക്കുള്ളില്‍ കിടപ്പുള്ള നിക്ഷേപങ്ങളെല്ലാം അത് വെളിക്കുവരുത്തുന്നു; ഇതെല്ലാം അനുഭവത്തില്‍ കാണുമ്പോള്‍ മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായി തീരും. പരിഭ്രാന്തനായി അവന്‍ പറയും:

وَقَالَ ٱلْإِنسَٰنُ مَا لَهَا

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. (ഖു൪ആന്‍:99/3)

അന്നെ ദിവസം ഭൂമി അതിന്റെ വര്‍ത്തമാനം പറഞ്ഞറിയിക്കുന്നതാണെന്ന് അല്ലാഹു അടുത്ത വചനത്തിൽ പറയുന്നു:

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ‎﴿٤﴾‏ بِأَنَّ رَبَّكَ أَوْحَىٰ لَهَا ‎﴿٥﴾

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (ഖു൪ആന്‍:99/4-5)

وقوله : ( يومئذ تحدث أخبارها ) أي : تحدث بما عمل العاملون على ظهرها .

{അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌} ഭൂമിയുടെ മുകളിൽ വെച്ച് ഓരോരുത്തരും പ്രവർത്തിച്ചതിനെ കുറിച്ച് അത് സംസാരിക്കും. (ഇബ്നുകസീര്‍)

فِي ذَلِكَ اليَوْمِ العَظِيمِ تُخْبِرُ الأَرْضُ بِمَا عُمِلَ عَلَيْهَا مِنْ خَيْرٍ وَشَرٍّ.

ആ ഭയാനകമായ ദിവസത്തിൽ, ഭൂമി അതിന്റെ മുകളിൽവെച്ച് നടമാടിയ നന്മതിന്മകളെ കുറിച്ച് അറിയിക്കുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)

{يَوْمَئِذٍ تُحَدِّثُ} الْأَرْضُ {أَخْبَارَهَا} أَيْ: تَشْهَدُ عَلَى الْعَامِلِينَ بِمَا عَمِلُوا عَلَى ظَهْرِهَا مِنْ خَيْرٍ وَشَرٍّ، فَإِنَّ الْأَرْضَ مِنْ جُمْلَةِ الشُّهُودِ الَّذِينَ يَشْهَدُونَ عَلَى الْعِبَادِ بِأَعْمَالِهِمْ، ذَلِكَ {بِأَنَّ رَبَّكَ أَوْحَى لَهَا} أَيْ: أَمَرَهَا أَنْ تُخْبِرَ بِمَا عُمِلَ عَلَيْهَا، فَلَا تَعْصِي لِأَمْرِهِ .

{അന്നേ ദിവസം പറയും} ഭൂമി {പറയും}  {അതിന്റെ വര്‍ത്തമാനങ്ങള്‍}  ഭൂമിക്ക് മുകളില്‍ സൃഷ്ടികള്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ക്ക് അത് സാക്ഷിയാകും. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാക്കപ്പെടുന്ന കൂട്ടത്തില്‍ ഭൂമിയും ഉണ്ടാകും എന്നര്‍ഥം. അതിനങ്ങനെ സാധിക്കുന്നത്. {നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം}  ഭൂമിക്ക് മുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അറിയിക്കാന്‍ അപ്പോള്‍ അല്ലാഹു കല്‍പിക്കും. ആ കല്‍പനക്ക് അത് എതിരു പ്രവര്‍ത്തിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്ന് അല്ലാഹു പറയുന്നു:

يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَٰلَهُمْ

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌. (ഖു൪ആന്‍:99/6)

فِي ذَلِكَ اليَوْمِ العَظِيمِ الذِّي تَتَزَلْزَلُ فِيهِ الأَرْضُ يَخْرُجُ النَّاسُ مِنْ مَوْقِفِ الحِسَابِ فِرَقًا لِيُشَاهِدُوا أَعْمَالَهُمْ التِّي عَمِلُوهَا فِي الدُّنْيَا.

ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസം; ഇഹലോകത്ത് തങ്ങൾ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി അന്ന് ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് സംഘങ്ങളായി പുറപ്പെടുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ‎﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ‎﴿٨﴾‏

അപ്പോള്‍ ആര്‍ ഒരു ദര്‍റത്ത് (അണുവിന്‍റെ തൂക്കം) നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു ദര്‍റത്ത് (അണുവിന്‍റെ തൂക്കം) തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആന്‍:99/7-8)

(ദര്‍റത്ത്) എന്ന പദത്തിന് നന്നേ ചെറിയ ഉറുമ്പിന്റെ കാല്‍, അണു, ഓട്ടവെയിലില്‍കൂടി പ്രത്യക്ഷപ്പെടുന്ന ധൂളം എന്നൊക്കെ അര്‍ത്ഥം പറയപ്പെടാറുണ്ട്. ഏതായാലും അങ്ങേഅറ്റം ചെറുതും നിസ്സാരവുമായതു എന്നത്രെ ഉദ്ദേശ്യം. (അമാനി തഫ്സീര്‍)

{فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ – وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ} وَهَذَا شَامِلٌ عَامٌّ لِلْخَيْرِ وَالشَّرِّ كُلِّهِ، لِأَنَّهُ إِذَا رَأَى مِثْقَالَ الذَّرَّةِ، الَّتِي هِيَ أَحْقَرُ الْأَشْيَاءِ، وَجُوزِيَ عَلَيْهَا فَمَا فَوْقَ ذَلِكَ مِنْ بَابِ أَوْلَى وَأَحْرَى، كَمَا قَالَ تَعَالَى: يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَوَجَدُوا مَا عَمِلُوا حَاضِرًا وَهَذَا فِيهِ التَّرْغِيبِ فِي فِعْلِ الْخَيْرِ وَلَوْ قَلِيلًا وَالتَّرْهِيبِ مِنْ فِعْلِ الشَّرِّ وَلَوْ حَقِيرًا.

{അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും} ഇതില്‍ എല്ലാ നന്മ തിന്മകളും ഉള്‍ക്കൊള്ളും. കാരണം, അണുമണിത്തൂക്കം എന്നത് വസ്തുക്കളുടെ ഏറ്റവും നിസ്സാരമായ അളവാണ്. അതിനു പോലും പ്രതിഫലം നല്‍കപ്പെടുമെങ്കില്‍ അതിനപ്പുറത്തുള്ളതിന്റെ അവസ്ഥ അതിനെക്കാള്‍ ഉന്നതമായിരിക്കുമല്ലോ. അല്ലാഹു പറയുന്നു:

يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدَۢا بَعِيدًا ۗ

നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക.) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും കൊതിച്ചുപോകും.. (ഖു൪ആന്‍:3/30)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا

പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. (ഖു൪ആന്‍:18/49) (തഫ്സീറുസ്സഅ്ദി)

സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സൽകർമ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും – അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി – ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക്‌ രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. (അമാനി തഫ്സീര്‍)

നമുക്ക് ചെറുതായി തോന്നുന്ന ഒരു നന്‍മയെ പോലും നിസ്സാരമായി കാണരുതെന്ന് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عن أبي جري الهجيمي قال: أتيت رسول الله صلى الله عليه وسلم فقلت: يا رسول الله إنا قوم من أهل البادية فعلمنا شيئا ينفعنا الله تبارك وتعالى به، قال: لا تحقرن من المعروف شيئا ولو أن تفرغ من دلوك في إناء المستسقي، ولو أن تكلم أخاك ووجهك إليه منبسط

അബൂ ജരീ അൽ ഹുജൈമി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: ’അദ്ദേഹം പറഞ്ഞു : ഞാന്‍ നബി ﷺ യുടെ സന്നിധില്‍ വന്ന് ചോദിച്ചു: ഓ പ്രവാചകരെ, ഞങ്ങള്‍ ഭൂനിവാസികളാണ്. അനുഗ്രഹീതനും മഹത്വമുള്ളവനുമായ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പഠിപ്പിച്ച് തരൂ. നബി ﷺ പറഞ്ഞു : ഒരു നൻമയെയും നിങ്ങൾ നിസാരമായി കാണരുത്. താൻ വെള്ളമെടുക്കുന്ന തൊട്ടിയിൽ നിന്ന് മറ്റൊരാളുടെ പാത്രത്തിലേക്ക് കുടിക്കാനായി വെള്ളം ഒഴിച്ച് കൊടുക്കുന്നതോ പ്രസന്ന മുഖത്തോടുകൂടി തന്റെ സഹോദരനെ സമീപിക്കുന്നതോ പോലും. (മുസ്നദ് അഹ്മദ് : 5/36 – സില്‍സിലത്തുസ്വഹീഹ:1352)

നാം ചെറുതായി കാണുന്ന പല ക൪മ്മങ്ങള്‍ക്കും അല്ലാഹുവില്‍ വമ്പിച്ച പ്രതിഫലമുണ്ട്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:652)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ ‏.‏ فَأُدْخِلَ الْجَنَّةَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള്‍ നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)

ഇമാം ഇബ്നു അബ്ദിൽ ബിർറ് رحمه الله പറഞ്ഞു: ഒരു നൻമയും നിസ്സാരമായി കാണൽ ബുദ്ധിമാനായ ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല, കാരണം ചിലപ്പോൾ ആ ചെറിയ പ്രവർത്തനം കൊണ്ടായിരിക്കും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നത്. التمهيد لابن عبد البر (2/22)

അതേപോലെ നമുക്ക് ചെറുതായി തോന്നുന്ന ഒരു തിന്‍മയെയും നിസ്സാരമായി കാണാൻ പാടില്ല. വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കാറുള്ളതുപോലെതന്നെ ചെറിയ പാപങ്ങള്‍ വന്നുപോകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

عَنْ عَائِشَةَ، قَالَتْ قَالَ لِي رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ يَا عَائِشَةُ إِيَّاكِ وَمُحَقَّرَاتِ الأَعْمَالِ فَإِنَّ لَهَا مِنَ اللَّهِ طَالِبًا ‏

ആയിശാ رضى الله عنها യില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: നബി ﷺ എന്നോട് പറഞ്ഞു: ആഇശാ, ചെറിയ (പാപങ്ങളായ) പ്രവർത്തനങ്ങളെ നീ സൂക്ഷിക്കുക. അതിന്‍റെ പിറകിൽ അല്ലാഹുവിൽ നിന്നുള്ള ഒരു അന്വേഷകൻ ഉണ്ട്. (അതായത് ചെറു പാപങ്ങളെ സ്വീകരിക്കുന്നവനെ അത് നശിപ്പിച്ചു കളയും) (ഇബ്നുമാജ: 4243)

عَنْ سَهْلِ بْنِ سَعْدٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلَّى اللهُ عليه وسلَّم: إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يُؤْخَذْ بِهَا صَاحِبُهَا تُهْلِكْهُ

സഹ്ലിബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും. (അഹ്മദ്)

ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി ﷺ വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവ൪ക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന്‍ പിന്‍‌വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറക് കൊള്ളിയുമായി വന്നപ്പോള്‍ അതവ൪ക്ക് എളുപ്പമായി. അതേപോലെ ചെറുപാപങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ വന്‍പാപമായി മാറും. ചെറിയ മരക്കഷണങ്ങള്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തീക്കുണ്ഢം ഒരുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

ഒരു കാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരു അണുവോളം നന്മയോ തിന്മയോ ചെയ്‌താല്‍ അതിന്‍റെ ഫലം മനുഷ്യന്‍ അനുഭവിക്കുമെന്ന് പറയുമ്പോള്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകള്‍ സല്‍ക്കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതിന് പരലോകത്ത് അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമെന്ന് വല്ലവരും ധരിച്ചേക്കാം. സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ക്ക് അല്ലാഹു യാതൊരു പ്രതിഫലവും നല്‍കുന്നതല്ലെന്നും, അവരുടെ പ്രതിഫലം ഇഹത്തില്‍ വെച്ച് തന്നെ അല്ലാഹു നിറവേറ്റികൊടുക്കുകയാണ് ചെയ്യുക എന്നും (സൂ: ഹൂദ്‌ 15, 16; സൂ: ഫുര്‍ഖാന്‍ 23 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു. (അമാനി തഫ്സീര്‍)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *