ലൂത്വ് നബി عليه السلام യുടെ ജനതയായ സദൂം നിവാസികളെ നശിപ്പിച്ചതിന് ശേഷം അടുത്തുള്ള പ്രദേശമായ മദ്‌യനിലേക്ക് അല്ലാഹു അയച്ച പ്രവാചകനായിരുന്നു ശുഐബ് നബി عليه السلام. വിശുദ്ധ ഖുര്‍ആനിൽ ഖുര്‍ആനില്‍ 11 സ്ഥലത്ത് അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്.
ഇബ്രാഹീം عليه والسلام നബിയുടെ ഒരു ഭാര്യയായിരുന്ന കെതൂറ (قطورة) യില്‍ ജനിച്ച മദ്‌യന്‍ (മിദ്യാന്‍) എന്ന പുത്രന്റെ സന്തതികളായിരുന്നു മദ്‌യന്‍ നിവാസികളെന്നും, ഗോത്രപിതാവിന്റെ നാമത്തില്‍ ആ സ്ഥലവും അറിയപ്പെട്ടുവന്നുവെന്നും പറയപ്പെടുന്നു. الله أعلم . (അമാനി തഫ്സീര്‍ – ഖുര്‍ആൻ:7/85)
അറബികളുടെ പരമ്പരയില്‍ വരുന്ന നാല് പ്രവാചകന്മാരാണുള്ളത്.
عن أبي ذر الغفاري رضي الله عنه قال: قال رسول الله صلى الله عليه وسلم : أربعة من العرب: هود وصالح وشعيب ونبيك يا أبا ذر.
അബൂദര്‍റുൽ ഗിഫാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അബൂദര്‍റേ, നാല് പ്രവാചകന്മാര്‍ അറബികളില്‍ നിന്നാണ്. ഹൂദ്, സ്വാലിഹ്, ശുഐബ്, നിന്റെ പ്രവാചകനും’ (ഇബ്‌നു ഹിബ്ബാന്‍)
ജനങ്ങളോട് ഏറ്റവും നല്ല ശൈലിയില്‍ സംസാരിച്ചിരുന്ന പ്രവാചകനായിരുന്നു അദ്ദേഹം. ശത്രുക്കളോട് ഭംഗിയായി സംവദിക്കുവാന്‍ അദ്ദേഹത്തിന് അല്ലാഹു പ്രത്യേക കഴിവ് നല്‍കിയിരുന്നു. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ خطيب الأنبياء (പ്രവാചകന്മാരിലെ പ്രഭാഷകന്‍) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
സൂറ: ക്വസ്വസ്വില്‍ പ്രസ്താവിച്ച പ്രകാരം, മൂസാ عليه السلام ഈജിപ്തില്‍ നിന്നു മദ്‌യനില്‍ അഭയാര്‍ത്ഥിയായി ചെന്നപ്പോള്‍ അദ്ദേഹത്തിനു അഭയം നല്‍കിയതും, മകളെ വിവാഹം കഴിച്ചുകൊടുത്തതുമായ വൃദ്ധന്‍ ശുഐബ് നബി عليه السلام ആയിരുന്നുവെന്നാണു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/87 ന്റെ വിശദീകരണം)
സദൂം നിവാസികള്‍ വസിച്ചിരുന്ന ജോര്‍ദാനിന് അടുത്തുള്ള മുആന്‍ എന്ന് പറയുന്ന പ്രദേശം, അവിടെ മദ്‌യന്‍ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേര്‍ത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ്‌യന്‍കാര്‍ എന്ന് അവര്‍ വിളിക്കപ്പെട്ടത്.
വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവര്‍. ബഹുദൈവാരാധനക്ക് പുറമെ മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ അവരിലും ഉണ്ടായിരുന്നു. അവരിലേക്കാണ് ശുഐബ് നബി عليه والسلام നിയോഗിക്കപ്പെടുന്നത്. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:
كَذَّبَ أَصْحَٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ ﴿١٧٦﴾ إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ ﴿١٧٧﴾
ഐകത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:26/176-177)
അല്ലാഹുവിന്റെ ദൂതന്മാരില്‍ ഒരാളെ കളവാക്കിയാല്‍ തന്നെ മുഴുവന്‍ പ്രവാചകന്മാരെയും കളവാക്കിയതിന് സമാനമാണ്. ശുഐബ് عليه والسلام യുടെ ജനതയെപ്പറ്റി അല്ലാഹു പറയുന്നതും അവര്‍ ദൈവദൂതന്മാരെ കളവാക്കി എന്നാണ്.
‘ഐകത്ത്’കാര്‍ എന്ന് അവരെക്കുറിച്ച് പറയുവാന്‍ കാരണം, ആ പേരിലുള്ള ഒരു വൃക്ഷത്തെ അവര്‍ ആരാധിച്ചതാണ്.
അല്ലാഹുവിന് മാത്രം നല്‍കേണ്ടുന്ന ആരാധനയുടെ ഏതെല്ലാം പ്രകടനങ്ങളുണ്ടോ അതെല്ലാം ഈ വൃക്ഷത്തിനും അവര്‍ സമര്‍പിച്ചിരുന്നു. അല്ലാഹുവിന് നല്‍കേണ്ട ഇബാദത്തിന്റെ ഏതെങ്കിലും ഒരു അംശം, ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ആരാധനാ മനോഭാവത്തോടെ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. മദ്‌യനുകാര്‍ ഈ ‘ഐകത്ത്’ എന്ന് പേരുള്ള വൃക്ഷത്തെ ആരാധിക്കുക വഴി അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു.
വഴിയരികില്‍ ഇരുന്ന്, അതുവഴി പോകുന്ന യാത്രക്കാരെയും കച്ചവടക്കാരെയും കൊള്ളയടിച്ചും തട്ടിപ്പറിച്ചും ജീവിച്ചിരുന്ന ദുഷിച്ച സ്വഭാവത്തിന്റെ ആളുകളായിരുന്നു അവര്‍. അപ്രകാരം തന്നെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരായിരുന്നു അവര്‍. കച്ചവടത്തില്‍ വന്‍ അഴിമതിയും വഞ്ചനയും നടത്തി കൊള്ളലാഭം നേടുന്നവരായിരുന്നു അവര്‍. അവരോട് ശുഐബ് عليه السلام നടത്തിയ ഉപദേശം കാണുക:
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٨٥﴾ وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُفْسِدِينَ ﴿٨٦﴾
മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയില്‍ നന്മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക. (ഖുർആൻ:7/85-86)
എല്ലാ റസൂലുകളുടെയും പ്രബോധന വിഷയങ്ങളില്‍ പ്രഥമ പ്രധാനമായതു തൗഹീദ് തന്നെ. ഓരോ റസൂലിനും അവരവരുടെ സമുദായത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള തെറ്റായ വിശ്വാസാചാരങ്ങളെയും, ദുര്‍ന്നടപ്പുകളെയും കുറിച്ചു പ്രത്യേകം ഉപദേശിക്കുകയും, ആക്ഷേപിക്കുകയും ചെയ്യേണ്ടതുമുണ്ടായിരിക്കും. ശുഐബ് നബി عليه السلام അദ്ദേഹത്തിന്റെ ജനതയെ തൗഹീദിലേക്കാണ് ആദ്യമായി ക്ഷണിച്ചത്. ശേഷം അവരില്‍ നിലവിലുണ്ടായിരുന്ന ചില തിൻമകളെ കുറിച്ച് അവരെ ഗുണദോഷിച്ചു.
കച്ചവടത്തില്‍ ചതിയിലൂടെ കൊള്ളലാഭമെടുത്ത ആദ്യ സമൂഹമായിരുന്നു മദ്‌യന്‍കാര്‍. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതിനെ കുറിച്ച് അദ്ധേഹം താക്കീത് ചെയ്തു. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരോട് ലോകവസാനം വരേക്കുമുള്ള അല്ലാഹുവിന്റെ താക്കീത് കാണുക:
وَيْلٌ لِّلْمُطَفِّفِينَ ﴿١﴾ ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ﴿٢﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ﴿٦﴾
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്! അതെ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ്‌വരുന്ന ദിവസം’. (ഖു൪ആന്‍:83/1-6)
ജനങ്ങളെ വഞ്ചിച്ച് കൊള്ളലാഭം എടുത്തിരുന്ന കച്ചവടക്കാരായ മദ്‌യന്‍കാരോട് ശുഐബ് നബി عليه والسلام നല്‍കിയ ഉപദേശം കാണുക:
بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ
അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല. (ഖു൪ആന്‍:11/86)
‘അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്’ എന്നതിന്റെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ് : ‘നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ച കൂടുതല്‍ ലാഭത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത്, നിങ്ങള്‍ക്ക് ലഭിക്കുന്ന (കുറഞ്ഞ) ലാഭമാണ്; അത് എത്ര കുറച്ചായിരുന്നാലും.’ അല്ലാഹു പറയുന്നു:
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ
(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്‍റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:5/100)
മദ്‌യന്‍കാര്‍ ക്ഷേമത്തിലും ഐശ്വര്യത്തിലുമായിരുന്നു. പട്ടിണിയോ, ദാരിദ്ര്യമോ അവര്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ യാത്രക്കാരെയും കച്ചവടക്കാരെയുമെല്ലാം കൊള്ളചെയ്തും പിടിച്ചുപറിച്ചും അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചും ജീവിച്ചു. ശുഐബ് നബി عليه السلام അവരെ അതിനെപ്പറ്റി ഓര്‍മിപ്പിച്ചിട്ടുമുണ്ട്:
وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ
നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ധനവ് നല്‍കിയത് നോക്കുകയും ചെയ്യുക. (ഖു൪ആന്‍:7/86)
ഉപദേശം കൊണ്ട് അവരില്‍ ഒരു മാറ്റവും വരുന്നില്ല. അവര്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അവരോട് ശുഐബ് عليه السلام തന്റെ നിലപാട് വ്യക്തമാക്കിക്കൊടുക്കുന്നത് കാണുക:
قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ; ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും?). നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖു൪ആന്‍:11/88)
‘അല്ലാഹുവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിന്റെ വെളിച്ചത്തിലാണ് ഞാനിതെല്ലാം പറയുന്നത്,ആ രക്ഷിതാവ് തന്നെയാണ് എനിക്ക് ഉപജീവനം നല്‍കുന്നത്, അനുവദനീയമായ വഴിയിലൂടെയാണ് ഞാന്‍ സമ്പാദിക്കുന്നത്, നിങ്ങളോട് വിലക്കുന്ന കാര്യം ഞാന്‍ ഒരിക്കലും ചെയ്യില്ല, നിങ്ങളോട് ഉപദേശിക്കുന്നതിന് ഭൗതികമായ യാതൊന്നും ഞാന്‍ കൊതിക്കുന്നില്ല, നന്മ മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്…’ ശുഐബ് നബി عليه السلام അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചു.
ഉപദേശം മാത്രമല്ല, താക്കീതും അവര്‍ക്ക് അദ്ദേഹം നല്‍കി:
وَيَٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَٰلِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ ﴿٨٩﴾ وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى رَحِيمٌ وَدُودٌ ﴿٩٠﴾
എന്റെ ജനങ്ങളേ, നൂഹിന്റെ ജനതയ്‌ക്കോ, ഹൂദിന്റെ ജനതയ്‌ക്കോ, സ്വാലിഹിന്റെ ജനതയ്‌ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്‌നേഹമുള്ളവനുമത്രെ. (ഖു൪ആന്‍:11/89-90)
അല്ലാഹുവിങ്കല്‍ നിന്നുള്ള തെളിവാണല്ലോ പ്രവാചകന്മാര്‍ ജനങ്ങളെ അറിയിക്കുന്നത്. മുഹമ്മദ് നബി ﷺ യുടെ മുമ്പ് പല ജനതകളെയും അല്ലാഹു അവരുടെ ധിക്കാരത്തിന്റെ കാരണത്താല്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. ശുഐബ് عليه السلام യുടെ ജനതക്ക് പരിചയമുള്ളവരായിരുന്നു ലൂത്വ് നബി عليه السلام യുടെ ജനത. അവര്‍ നശിപ്പിക്കപ്പെട്ടത് അവര്‍ക്ക് അറിയുന്നതുമാണ്. സദൂമുകാരെ പറ്റി നന്നായി അറിയുന്നവരായിരുന്നു മദ്‌യന്‍കാര്‍; അവരുടെ അടുത്ത നാട്ടുകാരാണവര്‍. അവര്‍ നശിപ്പിക്കപ്പെട്ടിട്ട് കൂടുതല്‍ കാലമായിട്ടുമില്ല.
താക്കീത് നല്‍കല്‍ മാത്രമല്ലല്ലോ പ്രവാചകന്മാരുടെ കര്‍ത്തവ്യം. അവര്‍ സന്തോഷ വാര്‍ത്തയും നല്‍കേണ്ടവരാണ്. പ്രതീക്ഷ നട്ടുപിടിപ്പിക്കേണ്ടവരാണ്. അതിനാല്‍ അവരോട് അദ്ദേഹം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും ചെയ്തുപോയ പാപങ്ങള്‍ക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാനും അതുവഴി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അദ്ദേഹത്തോട് തര്‍ക്കിക്കുവാനും കിടമത്സരം നടത്തുവാനുമാണ് ശ്രമിച്ചത്. ചിലരെല്ലാം അത് ചെവിക്കൊള്ളാന്‍ തയ്യാറായെങ്കിലും വലിയ ഒരു വിഭാഗം അതിന് ഒരുക്കമായിരുന്നില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:
قَالُوا۟ يَٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. (ഖു൪ആന്‍:11/91)
ആര്‍ക്കും സുഗ്രാഹ്യമായ, അവ്യക്തതയില്ലാത്ത ഭാഷയിലും ശൈലിയിലും സംസാരിച്ച പ്രവാചകനോട് അവര്‍ പറഞ്ഞത് ‘ശുഐബേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല’ എന്നാണ്. അവര്‍ക്ക് മനസ്സിലാകില്ലല്ലോ അദ്ദേഹം പറയുന്നത്. കാരണം, അവരുടെ എല്ലാ തിന്മകള്‍ക്കും കൂച്ച്‌വിലങ്ങിടുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. വക്രമനസ്സുള്ളപ്പോള്‍ എങ്ങനെയാണ് ഋജു മാര്‍ഗം സ്വീകരിക്കാന്‍ കഴിയുക. അതിനാലാണ് അവര്‍ അദ്ദേഹത്തോട് നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞത്.
മുഹമ്മദ് നബി ﷺ യോട് ക്വുറൈശികളും ‘മുഹമ്മദേ, നീ പറയുന്നതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നീ ഞങ്ങളോട് ഉപദേശിക്കുവാനും വരേണ്ടതില്ല’ എന്നെല്ലാം പറഞ്ഞിരുന്നുവല്ലോ.
وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَٰمِلُونَ
അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു. (ഖു൪ആന്‍:41/5)
ശുഐബ് നബി عليه السلام അവരോട് പറഞ്ഞു:
وَإِن كَانَ طَآئِفَةٌ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَٰكِمِينَ
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. അവനത്രെ തീര്‍പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍. (ഖു൪ആന്‍:7/87)
ചിലരെല്ലാം അദ്ദേഹത്തില്‍ വിശ്വസിച്ചു. വലിയ ഒരു വിഭാഗം അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചു നിന്നു, പരിഹസിച്ചു. അവരോട് അദ്ദേഹം പറഞ്ഞു: നിങ്ങേളാട് അറിയിക്കേണ്ടതെല്ലാം ഞാന്‍ അറിയിച്ചു കഴിഞ്ഞു. നിര്‍ബന്ധിച്ച് കൂടെ കൂട്ടാന്‍ ഞാന്‍ ആളല്ല. നിങ്ങള്‍ പരിഹസിച്ച് കൊണ്ടിരിക്കുന്ന അല്ലാഹുവിന്റെ ശിക്ഷയെ ക്ഷമിച്ച് കാത്തിരിക്കുക. നമുക്കിടയില്‍ തീര്‍പ് കല്‍പിക്കുവാന്‍ അല്ലാഹുവിനേ സാധിക്കൂ.
ശുഐബ് നബി عليه السلام കേവലം അവരിലെ സാമൂഹ്യ തിന്മകളെ മാത്രമായിരുന്നില്ല ചോദ്യം ചെയ്തിരുന്നത്. അവരിലെ ബഹുദൈവാരാധനയെയും അദ്ദേഹം എതിര്‍ത്തിരുന്നു. പ്രവാചകൻമാരുടെ പ്രബോധനത്തിലെ പ്രഥമമായ കാര്യം തൗഹീദ് ആണെന്ന് സൂചിപ്പിച്ചല്ലോ. ബഹുദൈവാരാധനയെ എതിര്‍ത്തതിനാൽ അവര്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു:
قَالُوا۟ يَٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ
അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്‌കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ. (ഖു൪ആന്‍:11/87)
ശുഐബ് നബി عليه السلام യോട് അവര്‍ പരിഹാസത്തോടെ ചോദിക്കുന്ന ചില കാര്യങ്ങളാണ് ഈ വചനത്തിലുള്ളത്.
(1) ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുപോരുന്നതിനെയാണല്ലോ ഞങ്ങളും ആരാധിക്കുന്നത്. അതില്‍ നിന്ന് നിന്നെ തടഞ്ഞു നിര്‍ത്തുന്നത് നിന്റെ നമസ്‌കാരമാണോ?
(2) ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഞങ്ങളുടെ ഇഷ്ടാനുസരണം ചെലവഴിക്കുന്നത് പോലെ, നിന്റെ പണം നിന്റെ ഇഷ്ടത്തിന് ചെലവഴിക്കുന്നതിന് നിന്നെ തടയിടുന്നത് നിന്റെ നമസ്‌കാരമാണോ?
(3) നീ ഒരു സഹനശീലനും വിവേകിയും തന്നെയാണ് (ഇത് അവര്‍ പരിഹസിച്ച് പറഞ്ഞതായിരുന്നുവെങ്കിലും അതൊരു വസ്തുതയാണ്).
നമസ്‌കാരം ഒരു ശ്രേഷ്ഠമായ ആരാധനയാണ്. അത് മ്ലേഛതകളില്‍ നിന്ന് മനുഷ്യരെ തടയുന്നു.ഒരു മനുഷ്യന്റെ ജീവിതത്തിലാകമാനം അത് സ്വാധീനം ചെലുത്തുന്നതാണ്. നമസ്‌കാരവും തൗഹീദും ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹുവല്ലാത്ത ഇലാഹുകളെ മനസ്സുകളിൽ നിന്നും നീക്കം ചെയ്യാൻ നമസ്കാരം സഹായിക്കുന്നുവെന്ന് ഈ വചനത്തിൽ നിന്നും വ്യക്തം.
നാം അധ്വാനിച്ചുണ്ടാക്കിയ പണം നമ്മുടെ ഇഷ്ടാനുസരണം ചെലവഴിക്കാൻ പാടില്ല. അല്ലാഹുവിന്റെ ദീനിന്റെ വിധിവിലക്കുകൾ പരിഗണിച്ച് മാത്രമേ പാടുള്ളൂ. അതിന് സഹായിക്കുന്ന ഒന്നാണ് നമസ്കാരം. ചുരുക്കത്തിൽ നമസ്‌കാരം ബഹുദൈവാരാധനയില്‍നിന്ന് തടയുന്നതിനും ക്രയവിക്രയത്തില്‍ മാന്യത കാണിക്കുന്നതിനും കാരണമാണെന്നതില്‍ സംശയമില്ല; അത് ആത്മാര്‍ഥമായി ചെയ്യുകയാണെങ്കില്‍.
അവരുടെ പരിഹാസവും എതിര്‍പ്പും അവസാനിപ്പിച്ചില്ല. കള്ളനെന്നും മാരണം ബാധിച്ചവനെന്നും പറഞ്ഞ് അവഹേളിച്ചു. നീ പറയുന്നതാണ് സത്യമെങ്കില്‍ ഞങ്ങളോട് നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ കൊണ്ടു വരിക എന്ന് വെല്ലുവിളിക്കുവാനും അവര്‍ തയ്യാറായി.
فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ
അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക. (ഖു൪ആന്‍ :26/187)
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു. (ഖു൪ആന്‍ :26/153)
وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَٰذِبِينَ
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. (ഖു൪ആന്‍ :26/186)
സത്യത്തെ തെളിവിനാല്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ സ്വീകരിക്കുന്ന മാര്‍ഗം അക്രമമായിരിക്കും. ശത്രുക്കള്‍ എന്നും ഏത് കാലത്തും ഈ രീതി അവലംബിച്ചതായി കാണാം. ശുഐബ് നബി عليه السلام യെ പ്രമാണിമാര്‍ ഭീഷണിപ്പെടുത്തുന്നത് കാണുക:
قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَٰرِهِينَ
അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ). (ഖു൪ആന്‍ :7/88)
വിശ്വാസം ഹൃദയ ബന്ധിതമാണ്. സമ്മര്‍ദത്താലോ, പ്രകോപനത്താലോ, പ്രലോഭനത്താലോ മതം മാറ്റം സംഭവിപ്പിക്കല്‍ തികഞ്ഞ വിഡ്ഢിത്തമാണ്. മനസ്സ് മാറാതെ എങ്ങനെ മതം മാറും? വിശ്വാസം മാറണമെങ്കില്‍ പ്രമാണം കൊണ്ടു ബോധ്യപ്പെടുത്താന്‍ കഴിയണം. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് മാറ്റാന്‍ ഒരു പ്രമാണവും യുക്തിയും ഇല്ല തന്നെ.
ശുഐബ് നബി عليه السلام യില്‍ വിശ്വസിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി താഴെ പറയും പ്രകാരവും അവര്‍ പറഞ്ഞു നോക്കി:
وَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ لَئِنِ ٱتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَٰسِرُونَ
അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും. (ഖു൪ആന്‍ :7/90)
ശുഐബ് നബി عليه السلام യുടെ എതിരാളികളായിട്ടുള്ളവരെല്ലാം സമ്പന്നരും മുതലാളിമാരും നാട്ടില്‍ വേണ്ടപ്പെട്ടവരുമാണ്. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ വരാന്‍ പോകുന്ന ഭൗതിക നഷ്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റാനായി പ്രമാണിമാര്‍ ശ്രമിക്കുകയാണ്.
قَالُوا۟ يَٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ ﴿٩١﴾ قَالَ يَٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ ﴿٩٢﴾
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറംതള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :11/91-92)
രക്തബന്ധം എന്നത് അറുത്തു മാറ്റാന്‍ കഴിയാത്തതാണല്ലോ. രക്ത ബന്ധത്തിലുളളവരെ ആരെങ്കിലും പ്രയാസപ്പെടത്തുമ്പോള്‍ വിശ്വാസമോ ആദര്‍ശമോ നോക്കാതെ അവര്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കല്‍ മനുഷ്യസഹജമായ ഒന്നാണല്ലോ. ശുഐബ് നബി عليه السلام യുടെ കുടുംബത്തില്‍പെട്ടവരാരെങ്കിലും ഇപ്രകാരം ചെയ്തത് കൊണ്ടാകാം ഇങ്ങനെ ശത്രുക്കള്‍ക്ക് പറയേണ്ടിവന്നത്.
എല്ലാവരെക്കാളും മുന്‍ഗണനയും പ്രാധാന്യവും നല്‍കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ. ശുഐബ് നബി عليه السلام അവരോട് ഉപദേശിക്കുന്നതൊന്നും സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയെക്കാളും കോപത്തെക്കാളും കുടുംബാംഗങ്ങളുടെ സ്ഥാനമാണ് അവര്‍ പരിഗണിക്കുന്നത്. അതിനാലാണ് ‘എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍’ എന്ന് അവരോട് അദ്ദേഹം ചോദിച്ചത്. മാത്രവുമല്ല, ‘എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ’ എന്ന് കൂടി അദ്ദേഹം ചോദിച്ചു.
ശുഐബ് നബി عليه السلام യുടെ ‘നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല’ എന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.
പ്രവാചകന്മാര്‍ കല്‍പിക്കുന്നതിനോടും വിരോധിക്കുന്നതിേനാടും വിപരീതം ചെയ്യുന്നവരല്ലല്ലോ. അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും ഏതൊരു തിന്മയില്‍ നിന്നാണോ വിലക്കുന്നത് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. നന്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതും ഇന്ന് ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്നതുമായ മഹത്തായ ഒരു മൂല്യമാണ് ശുഐബ് നബി عليه السلام അവരുടെ മുന്നില്‍ അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ക്കെതിരില്‍ ഇതിന്റെ പേരില്‍ യാതൊരു എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വേദക്കാരോടായി ക്വുര്‍ആന്‍ സംസാരിക്കുമ്പോള്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുണ്ട്:
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ
നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (ഖു൪ആന്‍ :2/44)
പ്രബോധകന്മാര്‍ നല്ലവണ്ണം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വിശ്വാസികളോട് അല്ലാഹു അതിന്റെ ഗൗരവം ഓര്‍മപ്പെടുത്തുന്നത് കാണുക.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ﴿٣﴾
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (ഖു൪ആന്‍:61/2-3)
{يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لا تَفْعَلُونَ} أَيْ: لِمَ تَقُولُونَ الْخَيْرَ وَتَحُثُّونَ عَلَيْهِ، وَرُبَّمَا تَمَدَّحْتُمْ بِهِ وَأَنْتُمْ لَا تَفْعَلُونَهُ، وَتَنْهَوْنَ عَنِ الشَّرِّ وَرُبَّمَا نَزَّهْتُمْ أَنْفُسَكُمْ عَنْهُ، وَأَنْتُمْ مُتَلَوِّثُونَ مُتَّصِفُونَ بِهِ.
{സത്യവിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു} നിങ്ങള്‍ നന്മ പറയുകയും അതിന് പ്രേരിപ്പിക്കുകയും ചിലപ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യുന്നതെന്തിനാണ്; നിങ്ങള്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ. തിന്മയെ നിങ്ങള്‍ വിലക്കുന്നു. ചിലപ്പോഴെല്ലാം നിങ്ങള്‍ അതില്‍നിന്ന് നിങ്ങളെ വിശുദ്ധപ്പെടുത്തുന്നു. നിങ്ങളാകട്ടെ, അതിന്റെ അഴുക്ക് പുരണ്ടവരും ആ തിന്മയെ സ്വീകരിച്ചവരുമാണെന്നിരിക്കെ! (തഫ്സീറുസ്സഅ്ദി)
ജനങ്ങളോട് ഉപദേശിക്കുന്നതിനോട് വിപരീത ജീവിതം കൊണ്ടു നടക്കുന്നവരോട് നബി ﷺ നല്‍കിയ മുന്നറിയിപ്പ് കാണുക.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُهُ فِي النَّارِ، فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ، فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ، فَيَقُولُونَ أَىْ فُلاَنُ، مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَى عَنِ الْمُنْكَرِ قَالَ كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلاَ آتِيهِ، وَأَنْهَاكُمْ عَنِ الْمُنْكَرِ وَآتِيهِ ”.
നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഒരാളെ കൊണ്ടുവന്ന് നരകത്തിലേക്കിടും. അയാളുടെ വയറിലുള്ളത് പുറത്തുചാടി അവനത് വലിച്ച് നടക്കും. ആസ്കല്ലിന് ചുറ്റും കഴുത കറങ്ങുന്നതുപോലെ അയാൾ കറങ്ങിക്കൊണ്ടിരിക്കും.അപ്പോൾ നരകത്തിലുള്ളവർ അവന്റെ ചുറ്റും കൂടി ചോദിക്കും: ഹേ മനുഷ്യാ, നിനക്കെന്തുപ്പറ്റി! താങ്കൾ ഞങ്ങളോട് നല്ലത് കൽപിക്കുകയും തിൻമ വിരോധിക്കുകയും ചെയ്തിരുന്നുവല്ലോ. അയാൾ പറയും: ഞാൻ നിങ്ങളോട് നന്മകൽപ്പിച്ചിരുന്നു; എന്നാൽ ഞാൻ അത് (ആ നൻമ) ചെയ്തിരുന്നില്ല. തിന്മ ചെയ്യരുതെന്ന് നിങ്ങളോട് ഞാൻ വിലക്കിയിരുന്നു; എന്നാൽ ഞാൻ അത് (ആ തിൻമ) ചെയ്തിരുന്നു. (ബുഖാരി: 3267)
ശുഐബ് നബി عليه السلام നെ അവരുടെ മാര്‍ഗത്തിലേക്ക് ഭീഷണിപ്പെടുത്തി ചേര്‍ക്കുവാനാണല്ലോ എറിഞ്ഞു കൊല്ലും എന്നെല്ലാം പറഞ്ഞത്. അവരുടെ ഈ ഭീഷണിക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ കാണുക:
قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِبًا إِنْ عُدْنَا فِى مِلَّتِكُم بَعْدَ إِذْ نَجَّىٰنَا ٱللَّهُ مِنْهَا ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَىْءٍ عِلْمًا ۚ عَلَى ٱللَّهِ تَوَكَّلْنَا ۚ رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَٰتِحِينَ
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങിവരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങിവരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍. (ഖു൪ആന്‍:7/89)
وَيَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَٰمِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَٰذِبٌ ۖ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌ
എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്. (ഖു൪ആന്‍:11/93)
എതിര്‍പ്പില്‍ ഉറച്ചു നില്‍ക്കുന്നവരോട് അവസാനമായി പറയാനുള്ളത് ‘നിങ്ങള്‍ ഞങ്ങള്‍ക്കെതിരില്‍ പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തുകൊള്ളുക. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഞങ്ങളും ചെയ്യാം’ എന്നായിരുന്നു. ആര്‍ക്കാണ് നിന്ദ്യമായ ശിക്ഷ വരാന്‍ പോകുന്നതെന്നും ആരാണ് വ്യാജവാദികളെന്നും നമുക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങനെയാണ് ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍’ എന്ന് ആ പ്രവാചകന്‍ ആ സമൂഹത്തിനെതിരില്‍ മനസ്സ് നൊന്ത് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്. അവസാനം എന്ത് സംഭവിച്ചു?
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു. (ഖു൪ആന്‍:26/189)
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَٰرِهِمْ جَٰثِمِينَ
നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. (ഖു൪ആന്‍:11/94)
ശക്തമായ ഭൂമി കുലുക്കവും വന്‍ ഘോരശബ്ദവും മുഖേന അവരെ ശിക്ഷിക്കുകയാണ് അല്ലാഹു. മേഘം കൊണ്ട് തണല്‍ മൂടിയ ദിവസം എന്നത് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വാസികളെയും കൊണ്ട് രക്ഷപ്പെടാനായി ശുഐബ് നബി عليه السلام ക്ക് കല്‍പന നല്‍കി. പിന്നീട് ആ നാട്ടുകാര്‍ക്ക് കഠിനമായ ചൂട് ബാധിപ്പിച്ചു. ഏഴ് ദിവസത്തോളം ഒരു ഇല പോലും അനങ്ങാത്ത രൂപത്തില്‍ കാറ്റടിക്കാതെ അന്തരീക്ഷത്തെ അല്ലാഹു നിര്‍ത്തി. അതോടൊപ്പം വെള്ളം കൊണ്ടുള്ള ഉപകാരം നടക്കുന്നില്ല. (കുളിരേകുന്ന) തണുപ്പില്ല, വീട്ടില്‍ പ്രവേശിച്ചാലും അത്യുഷ്ണം! അങ്ങനെ അവര്‍ എല്ലാവരും മരുഭൂമിയിലെ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ തീരുമാനിക്കുകയും ഒരുമിച്ച് കൂടുകയും ചെയ്തു. അങ്ങനെ അവര്‍ക്ക് മേഘം മുഖേന തണലിട്ടു. അതിന്റെ തണല്‍ അനുഭവിക്കാന്‍ മേഘത്തിന് താഴെ അവര്‍ ഒരുമിച്ച് ചേര്‍ന്നു. അവര്‍ എല്ലാവരും ഒരു കേന്ദ്രത്തില്‍ ഒരുമിച്ചപ്പോള്‍ അല്ലാഹു തീ പൊരികള്‍ കൊണ്ടും തീജ്വാലകൊണ്ടും അവരെ എറിഞ്ഞ് (അവരിലേക്ക് ശിക്ഷ) അയച്ചു. ഭൂമി അവരെയും കൊണ്ട് കുലുങ്ങി. ആകാശത്ത് നിന്ന് ഘോരശബ്ദം അവര്‍ക്ക് വന്നു… അങ്ങനെ ആ ഭയങ്കരമായ ശിക്ഷക്ക് ഇരയായി ഒന്നടങ്കം അവര്‍ നശിച്ചു.
അല്ലാഹു അവരെ ശിക്ഷിച്ചതിന് ശേഷം, തങ്ങളെ ഭീഷണിപ്പെടുത്തിയ, പല രൂപത്തിലും സത്യത്തില്‍ നിന്ന് മുടക്കാന്‍ ശ്രമിച്ച ആ ജനതയെ കാണുന്ന ശുഐബ് നബി عليه السلام പറയുന്നത് കാണുക:
تَوَلَّىٰ عَنْهُمْ وَقَالَ يَٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَٰلَٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَٰفِرِينَ
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം. (ഖു൪ആന്‍:7/93)
ശുഐബ് നബി عليه السلام അവരോട് നടത്തിയ ഈ സംസാരത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് മുമ്പ് നാം വിവരിച്ചിട്ടുണ്ടല്ലോ. സാമ്പത്തിക ക്രയവിക്രയ രംഗത്ത് അഴിമതിയും പൂഴ്ത്തിവെപ്പും കൊള്ളയും തട്ടിപ്പും വെട്ടിപ്പും പലിശയും നടത്തി നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നവര്‍ക്ക് ശുഐബ് നബി عليه السلام യുടെ ജനത ഒരു പാഠമാണ്.
kanzululoom.com