മനുഷ്യരുടെ രക്ഷാശിക്ഷകൾ : മൂന്ന് അടിസ്ഥാന തത്വങ്ങൾ

مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا

വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല. (ഖുർആൻ:17/15)

മനുഷ്യരുടെ രക്ഷാശിക്ഷകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്നു അടിസ്ഥാന തത്വങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്.

(ഒന്ന്) ഓരോ ആളുടെയും സല്‍ക്കര്‍മ്മ ദുഷ്കര്‍മ്മങ്ങളുടെ ഫലം ആ ആള്‍ക്ക്‌ തന്നെയായിരിക്കും അനുഭവപ്പെടുക.

ഓരോരുത്തനും അവന്റെ ഇഷ്ടംപോലെ ഏത് മാർഗ്ഗവും സ്വീകരിക്കാം. പക്ഷേ, അതിന്റെ ഗുണവും ദോഷവും അവനവന്‍ തന്നെ അനുഭവിക്കണം.

قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ

പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്‌. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല. (ഖുർആൻ:10/108)

وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ

ഖുര്‍ആന്‍ ഓതികേള്‍പിക്കുവാനും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) ആകയാല്‍ വല്ലവരും സന്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാന്‍ മുന്നറിയിപ്പുകാരില്‍ ഒരാള്‍ മാത്രമാകുന്നു. (ഖുർആൻ:27/92)

إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ

തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാണ്‌. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന് തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല. (ഖുർആൻ:39/41)

(രണ്ട്) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയോ, വഹിക്കേണ്ടി വരുകയോ ഇല്ല.

ഒരാളുടെ പാപഭാരം പരലോകത്ത് മറ്റൊരാൾക്ക് ഏറ്റെടുക്കാനാകില്ല. അതായത് ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുന്നതല്ല, വഹിക്കേണ്ടിവരികയുമില്ല. അവനവന്റെ കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദി.

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. (ഖുർആൻ:39/7)

ഒരാള്‍ യത്നിച്ചതിന്റെ അഥവാ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം അയാള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു.

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ‎﴿٣٨﴾‏ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ‎﴿٣٩﴾‏ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ‎﴿٤٠﴾‏ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ‎﴿٤١﴾

പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല.  മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല.  അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണ്. (ഖുർആൻ:53/38-41)

അതുകൊണ്ടുതന്നെ അവനവന്റെ പാപഭാരം അവനവന്‍ തന്നെ വഹിക്കേണ്ടിവരും. പരലോകത്ത് ‘ഒരു കൈ’ സഹായത്തിന് ഒരാളെയും പ്രതീക്ഷിക്കേണ്ടതില്ല.

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും.  (ഖുർആൻ:35/18)

قال ابن عباس : يلقى الأب والأم ابنه فيقول : يا بني احمل عني بعض ذنوبي . فيقول : لا أستطيع حسبي ما علي .

ഇബ്നു അബ്ബാസ് رضى الله عنه പറഞ്ഞു: മാതാപിതാക്കള്‍ തന്‍റെ മകനെ (പരലോകത്ത്) കണ്ടുമുട്ടും, എന്നിട്ട് അവര്‍ പറയും: എന്റെ മകനേ, എന്‍റെ പാപങ്ങളില്‍ ചിലത് നീ ചുമക്കൂ, അപ്പോള്‍ അവന്‍ പറയും: എനിക്ക് അതിന് കഴിയുകയില്ല.എനിക്ക് എന്‍റെ മേലുള്ളത് മതി. (തഫ്‌സീറു ബഗ്‌വി)

ഒരാളുടെ കുറ്റം മറ്റൊരാള്‍ ഏറ്റെടുക്കുകയോ, മറ്റൊരാളുടെമേല്‍ ചുമത്തപ്പെടുകയോ, രണ്ടും അല്ലാഹുവിന്‍റെ കോടതിയില്‍ സംഭവിക്കുകയില്ല. കുറ്റഭാരം താങ്ങാന്‍ വയ്യാത്തവര്‍, തങ്ങളുടെ ഭാരത്തില്‍നിന്നൊരു പങ്കു വഹിക്കുവാന്‍ തങ്ങളുടെ ഏറ്റവും ഉറ്റ ബന്ധുക്കളോടുപോലും അപേക്ഷിച്ചാല്‍, ആ അപേക്ഷ സ്വീകരിക്കുവാന്‍ ആളെ കിട്ടുകയുമില്ല. കാരണം, ഓരോരുത്തര്‍ക്കും മതിയാവോളം കാര്യം അവരവര്‍ക്കുതന്നെ ഉണ്ടായിരിക്കും.

يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ‎﴿٣٤﴾‏ وَأُمِّهِۦ وَأَبِيهِ ‎﴿٣٥﴾‏ وَصَٰحِبَتِهِۦ وَبَنِيهِ ‎﴿٣٦﴾‏ لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ‎﴿٣٧﴾

മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.  തന്‍റെ മാതാവിനെയും പിതാവിനെയും. (35) തന്‍റെ ഭാര്യയെയും മക്കളെയും.  അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (ഖുർആൻ:80/34-37)

كُلُّ ٱمْرِئِۭ بِمَا كَسَبَ رَهِينٌ

ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച് വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു. (ഖുർആൻ:52/21)

ഇനി ഒരാള്‍ മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കാൻ സമ്മതിച്ചുവെന്നു സങ്കല്‍പിച്ചാല്‍തന്നെ അതു നടപ്പിലാക്കുകയുമില്ല. കാരണം, ഓരോരുത്തനും ചെയ്യുന്ന പ്രവൃത്തിയുടെ ഗുണത്തിനും ദോഷത്തിനും ഉത്തരവാദി അവന്‍തന്നെയാണെന്നാണ് അല്ലാഹുവിങ്കലുള്ള നീതിനിയമം.

لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ

ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. (ഖുർആൻ:2/286)

قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّا وَهُوَ رَبُّ كُلِّ شَىْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ

പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌. (ഖുർആൻ:6/164)

ഇത് അല്ലാഹുവിന്റെ ഖണ്ഡിതമായ ഒരു നിയമതത്വമാകുന്നു. ആരാധ്യവസ്‌തുക്കളുടെയോ, ശുപാര്‍ശകന്മാരുടെയോ ഇടപെടലുകളൊന്നും അവിടെ നടക്കുകയില്ല. നന്മയെങ്കില്‍ നന്മ, തിന്മയെങ്കില്‍ തിന്മ. അതതിന്റെ കര്‍ത്താവു തന്നെ അതതിന്റെ ഫലം തികച്ചും അനുഭവിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/164 ന്റെ വിശദീകരണം)

അപ്പോള്‍ ‘അതിന്‍റെ കുറ്റം ഞാന്‍ ഏറ്റുകൊള്ളാം, അത് പ്രവൃത്തിച്ചു കൊള്ളുക’ എന്ന് ചിലര്‍ ചിലസന്ദര്‍ഭങ്ങളില്‍ പറയാറുള്ളത് വെറും പാഴ് വാക്കാണെന്ന് പറയേണ്ടതില്ല.

قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَٰيَٰكُمْ وَمَا هُم بِحَٰمِلِينَ مِنْ خَطَٰيَٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَٰذِبُونَ ‎﴿١٢﴾‏ وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَٰمَةِ عَمَّا كَانُوا۟ يَفْتَرُونَ ‎﴿١٣﴾

നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു. തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌. (ഖുർആൻ:29/12-13)

മേൽ വചനത്തിലെ തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഓരോരുത്തന്റെയും കുറ്റം അവനവൻതന്നെ വഹിക്കണമെന്നും, ഒരാള്‍ ചെയ്ത കുറ്റത്തിനു വേറൊരാള്‍ ശിക്ഷിക്കപ്പെടുകയില്ലെന്നും ഉള്ളത് അല്ലാഹുവിന്റെ ഉറച്ച നിയമമത്രെ. എന്നാല്‍ സ്വയം ദുര്‍മ്മാര്‍ഗ്ഗത്തില്‍ പതിക്കുകയും, മറ്റുള്ളവരെക്കൂടി വഴി പിഴപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവര്‍ കൂടുതല്‍ കുറ്റഭാരം വഹിക്കേണ്ടിവരുന്നതുമാകുന്നു. കാരണം, മറ്റുള്ളവരെ വഴിപിഴപ്പിക്കുവാന്‍ പരിശ്രമം നടത്തിയതിന്റെ പേരിലും, ദുര്‍മ്മാര്‍ഗ്ഗത്തിനുവേണ്ടി പ്രചാരം ചെയ്‌തതിന്റെ പേരിലും, അതിനായി കളവു കെട്ടിച്ചമച്ചതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരാകുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സന്‍മാ൪ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുമുണ്ടാകും. അവരുടെ പ്രതിഫലത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും ദു൪മാ൪ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചാല്‍ അതിനെ പിന്തുടരുന്നവരുടെ പാപം അവനുമുണ്ടാകും. അവരുടെ പാപത്തില്‍ നിന്നും ഒട്ടും കുറയാതെതന്നെ. (മുസ്ലിം:2674)

لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ

തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം! (ഖു൪ആന്‍ :16/25)

(മൂന്ന്) റസൂലുകളെ അയച്ചു നേര്‍മ്മാര്‍ഗവും, ദുര്‍മ്മാര്‍ഗവും വിവരിച്ചുകൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല.

പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചുപോകുന്നപക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു:

وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ‎

ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല. (ഖു൪ആന്‍ :35/24)

പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതി. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട്  ചോദിക്കുന്ന ചോദ്യവും അപ്പോള്‍ അവര്‍ നൽകുന്ന മറുപടിയും വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

‏ تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ ‎﴿٨﴾‏ قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَٰلٍ كَبِيرٍ ‎﴿٩﴾

കോപം നിമിത്തം അത് (നരകം) പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?  അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌. (ഖു൪ആന്‍ :67/8-9)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *